നിലമ്പൂർ: രാഷ്ട്രീയ കേരളത്തിലെ നിലമ്പൂരിന്റെ തലയെടുപ്പ് ഇനി ഓർമ്മ. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം കബറടക്കി. നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്നലെയാണ് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദ് അന്തരിച്ചത്.

നിലമ്പൂരിലെ വസതിയിൽ നിന്നും വിലാപയാത്രയായിട്ടാണ് ആര്യാടന്റെ മൃതദേഹം മുക്കട്ട ജുമാ മസ്ജിദിൽ എത്തിച്ചത്. സംസ്‌കാര ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ മാത്യു കുഴനൽനാടൻ, പി കെ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, എ കെ ശശീന്ദ്രൻ എന്നിവർ സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു.

മലബാറിൽ കോൺഗ്രസിന്റെ കരുത്തും കാതലുമായിരുന്ന ആര്യാടൻ മുഹമ്മദിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലും കബറടക്കം നടന്ന ജുമാ മസ്ജിദിലേക്കും ഒഴുകിയെത്തിയത്. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി വിടയേകി. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഈ മാസം 14 മുതൽ ആര്യാടൻ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.