- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളറയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ചികിത്സാ രീതി ആവിഷ്കരിച്ചു ; ബംഗ്ലാദേശ് യുദ്ധകാലത്തെ കണ്ടുപിടുത്തം വിലയിരുത്തപ്പെട്ടത് മെഡിക്കൽ രംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്നായി; 'ഒ.ആർ.എസിന്റെ പിതാവ്' ദിലീപ് മഹലനാബിസ് വിടവാങ്ങി
കൊൽക്കത്ത: കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച 'ഒ.ആർ.എസ്' വികസിപ്പിച്ച ഡോ.ദിലിപ് മഹലനാബിസ് അന്തരിച്ചു.88 വയസ്സായിരുന്നു. വാർധക്യസംബന്ധിയായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയിലായിരുന്നു അന്ത്യം. മെഡിക്കൽ രംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്നായി ഡോ.ദിലിപിന്റെ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നു.
കോളറ പോലുള്ള വയറിളക്ക രോഗങ്ങൾ ബാധിച്ചവരുടെ ശരീരത്തിൽ നിന്ന് വലിയ തോതിൽ ജലവും ലവണങ്ങളും നഷ്ടപ്പെടും. അങ്ങനെയുള്ള നിർജലീകരണം തടഞ്ഞ് രോഗിയുടെ മരണം ഒഴിവാക്കാൻ ഒ.ആർ.എസ്. സംയുക്തം സഹായിക്കും.ഒ.ആർ.എസ്. ലായനി ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഒ.ആർ.റ്റി എന്നാണ് പേര്.
1971-ൽ ബംഗ്ലാദേശ് യുദ്ധകാലത്താണ് ഡോ. ദിലിപിന്റെ പേര് വാർത്തകളിൽ ഇടം പിടിച്ചത്. ആ സമയത്ത് പടർന്ന് പിടിച്ച കോളറയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ഒ.ആർ.റ്റി. സഹായിച്ചു. പശ്ചിമബംഗാളിലെ ബംഗാവ് മേഖലയിലുള്ള അഭയാർഥി കേന്ദ്രത്തിൽ പ്രവർത്തിക്കുമ്പോൾ ഡോ. ദിലിപ് അവിടുള്ള കോളറ രോഗികളിൽ ഒ.ആർ.റ്റി. നടത്തിയത് വൻതോതിൽ കോളറ മരണം ഒഴിവാക്കാൻ സഹായിച്ചു.
പീഡിയാട്രീഷ്യനായിട്ടായിരുന്നു ഡോ. ദിലിപിന്റെ തുടക്കം. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ചിൽ ഗവേഷണം നടത്തുന്നതിനിടെ 1966 ലാണ് ഒ.ആർ.എസിന് വേണ്ടിയുള്ള ഗവേഷണം ആരംഭിച്ചത്. ഡോ. ഡേവിഡ് ആർ നലിൻ ഡോ. റിച്ചാർഡ് എ കാഷ് എന്നിവർക്കൊപ്പം നടത്തിയ ഗവേഷണമാണ് ഒ.ആർ.എസ്. ലായനിയുടെ പിറവിയിലേക്ക് നയിച്ചത്.
യുദ്ധകാലത്ത് ബംഗ്ലാദേശിലെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഒരു കോടിയിലേറെപ്പേരാണ് ഇന്ത്യയിലേക്ക് എത്തിയത്. തുടർന്ന് പശ്ചിമബംഗാളിലെ അഭയാർത്ഥി കേന്ദ്രത്തിൽ കോളറ പൊട്ടിപ്പുറപ്പെട്ടു. അപ്പോഴായിരുന്നു ഡോ. ദിലിപിന്റെ നേതൃത്വത്തിൽ അഭയാർത്ഥി ക്യാമ്പുകളിൽ ഒ.ആർ.എസ്. ലായനി വിതരണംചെയ്തത്.അന്ന് ഔദ്യോഗിക ചികിത്സയുടെ ഭാഗമായി ഒ.ആർ.എസ്. അംഗീകരിക്കപ്പെട്ടിരുന്നില്ല എന്നത് വിവാദങ്ങൾ ഉയർത്തി. എങ്കിലും, ആയിരങ്ങളുടെ മരണം ഒഴിവാക്കാൻ ഒ.ആർ.റ്റി. നടപ്പാക്കുക വഴി ഡോ.ദിലിപിന് കഴിഞ്ഞു.
വൈദ്യശാസ്ത്ര രംഗത്തെ വലിയ കണ്ടുപിടിത്തമാണ് ഒ.ആർ.എസ്. ഇതിന്റെ കണ്ടുപിടിത്തത്തിന് ഡോ. ദിലിപ് നൽകിയ സംഭാവനകളും പ്രചാരവും വിലമതിക്കാനാവാത്തതാണ്. ബംഗ്ലാദേശിലെ വിമോചന യുദ്ധകാലത്ത് പൊട്ടിപ്പുറപ്പെട്ട കോളറ ശമിപ്പിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഒ.ആർ.എസ്. നൽകിയ സംഭാവനകൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു-ഐ.സി.എം.ആർ.-എൻ.ഐ.സി.ഇ.ഡി. ഡയറക്ടർ ശാന്ത ദത്ത അനുസ്മരിച്ചു