തിരുവനന്തപുരം: കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്താണ് താമസം. സംസ്ഥാനത്തു സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു.

വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്‌ഐ വിളനിലത്തിനെതിരെ സമരം നടത്തി. എന്നാൽ സർക്കാർ നിയോഗിച്ച കമ്മീഷൻ മതിയായ യോഗ്യത ഉണ്ടെന്നു ശരി വെക്കുകയായിരുന്നു. അന്യാധീനമായ സർവകലാശാല ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മും വിളനിലത്തിനെതിരെ രംഗത്തു വന്നിരുന്നു. സംസ്‌കാരം അമേരിക്കയിലുള്ള മക്കൾ വന്നശേഷം പിന്നീട്.

അരനൂറ്റാണ്ടോളം നീണ്ട അദ്ധ്യാപന, ഭരണ, ഗവേഷണ ജീവിതത്തിനുടമയാണ്. കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം അദ്ധ്യാപനം നടത്തിയതിന് ശേഷം അതേ സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഉയർന്നു. 1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാൻസലറായി പ്രവർത്തിച്ചത്. 1996ൽ സർവീസിൽ നിന്ന് വിരമിച്ചു. ഏറെ വിവാദമുണ്ടായ കാലമായിരുന്നു ഇത്.

12-ാം വയസ്സിൽ ലണ്ടൻ ചേംബർ ഓഫ് കൊമേഴ്സ് നടത്തിയ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലെ ഇന്റർനാഷണൽ പരീക്ഷയിൽ മികച്ച വിജയം നേടിയതാണ് സ്‌കൂൾ കാലഘട്ടത്തിലെ ആദ്യകാല നേട്ടം. ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണം, ഉപന്യാസ രചന, അഭിനയം മുതലായവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്‌കൂളിലെ ഫുട്‌ബോൾ ടീമിലും അദ്ദേഹം അംഗമായിരുന്നു. പിന്നീട് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ (ബിഎച്ച്യു) ഇംഗ്ലീഷിൽ ഉപരിപഠനത്തിന് ചേർന്നു.

ബിരുദതലത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിലും ബിരുദാനന്തര തലത്തിൽ ദേവഗിരി, കോഴിക്കോട് (കോഴിക്കോട്) സെന്റ് ജോസഫ് കോളജിലും ഇംഗ്ലീഷ് പഠിപ്പിച്ചു. 1998-ൽ യുജിസി അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. ഇന്ത്യയിലെ വിവിധ സർവകലാശാലകൾക്ക് ഗവേഷണ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

മംഗലാപുരം യൂണിവേഴ്‌സിറ്റി, ധാർവാർ യൂണിവേഴ്‌സിറ്റി, കർണാടക, എം.എൽ.സി യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ നിസ്വാസിലും വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചു. 2002-2003 മുതൽ നാക് പീർ ടീം അംഗമായിരുന്നു. വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഡോ. ജെ വി വിളനിലത്തിനെതിരെ നാലുവർഷക്കാലം കേരളത്തിൽ സമരപരമ്പര തന്നെ അരങ്ങേറിയിരുന്നു.