കോട്ടയം: മുന്മന്ത്രിയും ജനതാദൾ എസ് നേതാവുമായ പ്രൊഫ. എൻ എം ജോസഫ് അന്തരിച്ചു. 79 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. പാലാ മരിയൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.

1987 മുതൽ 1991 വരെ വനം വകുപ്പ് മന്ത്രിയായിരുന്നു. ജനതാദൾ സംസ്ഥാന പ്രസിഡന്റും സെക്രട്ടറി ജനറലുമായും പ്രവർത്തിച്ചിട്ടുണ്ട്. എം പി വീരേന്ദ്രകുമാർ മന്ത്രിയായശേഷം 48 മണിക്കൂറിനകം രാജിവെച്ചതിനെത്തുടർന്നാണ് എൻ എം ജോസഫ് മന്ത്രിയാകുന്നത്.

1987ൽ പൂഞ്ഞാറിൽനിന്ന് ജനതാപാർട്ടി പ്രതിനിധിയായാണ് എൻ എം ജോസഫ് നിയമസഭയിലെത്തിയത്. പി സി ജോർജിനെയാണ് ജോസഫ് പരാജയപ്പെടുത്തിയത്. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, എകെപിസിടിഎ ജനറൽ സെക്രട്ടറി, ജനതാപാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1943 ഒക്ടോബർ 18 ന് ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായിട്ടാണ് ജോസഫിന്റെ ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. 'അറിയപ്പെടാത്ത ഏടുകൾ' ആണ് എൻ എം ജോസഫിന്റെ ആത്മകഥ. സംസ്‌കാരം നാളെ പാലാ കടപ്പട്ടൂരിൽ നടക്കും.