കൊച്ചി: ഇന്നസെന്റിനെ തളർത്തിയത് മൂന്ന് തവണ വന്ന കോവിഡ്. ഇതോടെ ഇന്നസെന്റിന്റെ രോഗ പ്രതിരോധ ശേഷം പൂർണ്ണമായും തളർന്നു. അതുകൊണ്ട് തന്നെ കടുത്ത ന്യുമോണിയയെ അതിജീവിക്കാൻ മലയാളത്തിന്റെ പ്രിയതാരത്തിന് കഴിഞ്ഞില്ല. മലയാളിയെ ഏറെ ചിരിപ്പിച്ച സ്വഭാവ നടൻ രാഷ്ട്രീയത്തിലും ഇറങ്ങി പയറ്റി. ചാലക്കുടിയുടെ എംപിയായി. ലോക്സഭയിലും താരമായി. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി ഇന്നസെന്റ് മടങ്ങുകയാണ്. കാൻസറിനെ രണ്ടു തവണ അതിജീവിച്ച ഇന്നസെന്റ് ഇത്തവണയും തിരിച്ചുവരുമെന്ന് ഏവരും കുരുതി. എന്നാൽ മൂന്ന് ദിവസം മുമ്പ് ആരോഗ്യ നില ഗുരതരമായി. പിന്നീടൊരിക്കലും അതിജീവനം സാധ്യമായില്ല.

ഇന്നസെന്റ് എന്ന വാക്കിന് നിഷ്‌കളങ്കൻ എന്നാണ് അർത്ഥം. ലോക്സഭയിലെ അംഗമായപ്പോഴും ഇന്നസെന്റിനെ അങ്ങനെ നോക്കി കാണാനേ മലയാളിക്ക് കഴിഞ്ഞുള്ളൂ. ജീവിതത്തിലുടനീളം ചിരിയുമായി നടന്ന വലിയ മനുഷ്യൻ. താര സംഘടനയായ അമ്മയെ പ്രസിഡന്റ് സ്ഥാനത്തിരുന്ന് നയിച്ച സിനിമാക്കാരുടെ നേതാവ്. ജീവിത യാഥാർത്ഥ്യങ്ങളെ പൊരുതിക്കയറി മുമ്പോട്ട് കുതിച്ച ഇന്നസെന്റാണ് വിടവാങ്ങുന്നത്. മലയാള സിനിമിയിലെ തിളങ്ങുന്ന മുഖത്തിനൊപ്പം സാധാരണക്കാരിൽ സാധാരണക്കാരനായി മാറിയ പൊതുപ്രവർത്തകൻ കൂടിയായിരുന്നു ഇന്നസെന്റ്.

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ്. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമ്മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. തൃശൂരിന്റെ തനത് സംസാര ഭാഷയുമായി എത്തി മലയാളിയുടെ മനസ്സിലെ പ്രിയ നടനായി ഇന്നസെന്റ് മാറുകയായിരുന്നു.

നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു.

ലേക് ഷോർ ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തുമ്പോഴെല്ലാം നടന്നു പോയ ഇന്നസെന്റായിരുന്നില്ല. ഇത്തവണ അസുഖ ബാധിതനായ ഇന്നസെന്റ് എത്തിയത്. പതിവ് വിട്ട് ആശുപത്രിയിൽ എത്തിയ ഇന്നസെന്റ് അകത്തേക്ക് പോകാൻ വീൽചെയർ തന്നെ ചോദിച്ചു. വീൽ ചെയറിലായിരുന്നു വീട്ടിൽ നിന്ന് എത്തിയ ഇന്നസെന്റ് അവസാന വട്ടം ആശുപത്രിക്കുള്ളിലേക്ക് പോയത്. പിന്നീട് തിരിച്ചു വന്നില്ലെന്നത് യാഥാർത്ഥ്യവും. രണ്ടു തവണ കാൻസറിനെ അതിജീവിച്ച ഇന്നസെന്റെ ആ രോഗമല്ല തളർത്തിയത്. ന്യുമോണിയയുടെ ആഘാതം ശ്വാസ കോശത്തിനെ ബാധിച്ചു. അണുബാധ നിയന്ത്രണാതീതമായതോടെ ഹൃദയത്തിന്റെ താളവും തകർന്നു. ഇതോടെ എക്മോ സംവിധാനത്തിലേക്ക് ഇന്നസെന്റിനെ മാറ്റി. പിന്നീട് ഒരിക്കലും ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന സൂചനകൾ നൽകിയില്ല.

ആശുപത്രിയിൽ എത്തിയത് മാർച്ച് മൂന്നിനാണ്. ഇതിനിടെ സർക്കാർ ഇടപെടലുണ്ടായി. നടനും എംഎൽഎയുമായ കെബി ഗണേശ് കുമാർ ഇടപെട്ടതോടെ പ്രത്യേക മെഡിക്കൽ സംഘവും എത്തി. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധർ സംഘത്തിലുണ്ടായിരുന്നു. ആർ എസ് സിയിലെ ഡോക്ടർമാരും ഇവർക്കൊപ്പം ചേർന്നു. ഈ ഘട്ടത്തിൽ ചികിൽസയിൽ ചില മാറ്റം വന്നു. അതിന് ശേഷം മരുന്നുകളോട് പ്രതികരിച്ചു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ വീണ്ടും നില മോശമായി. രണ്ടു ദിവസം മുമ്പ് ആന്തരികാവയങ്ങളുടെ പ്രവർത്തനം കൂടുതൽ വഷളായി. ചിലരൊക്കെ മരണത്തിൽ അനുശോചനവുമായി എത്തി.

അപ്പോൾ ആ വാർത്തകളെ ആശുപത്രി നിഷേധിച്ചു. എന്നാൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ കൈവിട്ടു. എട്ടു മണിയോടെ പ്രത്യേക മെഡിക്കൽ സംഘം യോഗം ചേർന്നു. മന്ത്രിമാർ ഓടിയെത്തി. അത്ഭുതം പിന്നീട് സംഭവിച്ചില്ല. ഒടുവിൽ ഇന്നസെന്റിന്റെ മരണത്തിൽ സ്ഥിരീകരണവുമെത്തി. ആവുന്നതെല്ലാം ഡോക്ടർമാർ ചെയ്തു. ഇനിയും യന്ത്രസഹായത്താൽ ജീവൻ നിലനിർത്തുന്നതിന്റെ പ്രതിസന്ധികൾ തിരിച്ചറിഞ്ഞാണ് മെഡിക്കൽ സംഘം തീരുമാനമെടുത്തത്. എല്ലാം സർക്കാരും അറിഞ്ഞു. അതുകൊണ്ട് തന്നെ മൂന്ന് മന്ത്രിമാർ ഒരേ സമയം ലേക്ഷോറിലെത്തിയത്. ഇന്നസെന്റിനൊപ്പം അമ്മയും ഫെഫ്കയുമെല്ലാം ദിവസങ്ങളായുണ്ടായിരുന്നു. ഇവരുടെ ഏകോപനവും ചികിൽസയിലുണ്ടായി.

ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചുവെന്നതാണ് വസ്തുത.