മണ്ണുത്തി: ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോൺ പി വർക്കി (52) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഏങ്ങണ്ടിയൂർ പൊറത്തൂർ കിട്ടൻ വീട്ടിൽ പരേതരായ വർക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം. നെയ്ത്തുകാരൻ, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെൻകൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകൾക്കും നിരവധി തെലുങ്കു സിനിമകളിലെ ഗാനങ്ങൾക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ 'പറ...പറ', 'ചിങ്ങമാസത്തിലെ' പാട്ടുകളാണ് ജോൺ സംഗീതം ചെയ്തത്.

ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും സംഗീതത്തിൽ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. തുടർന്നാണ് ഗിത്താറിസ്റ്റായി സംഗീതരംഗത്ത് ജീവിതം ആരംഭിച്ചത്. ബിഎംജി ക്രെസൻഡോയുടെ ലേബലിൽ ജിഗ്പസിൽ ഉപയോഗിച്ച് മൂന്ന് ആൽബങ്ങൾ ആദ്യം പുറത്തിറക്കിയിരുന്നു. ഇതോടെ 1995 ൽ ഏവിയൽ റോക്ക് ബാന്റിന് തുടക്കം കുറിച്ചു. രണ്ടായിരത്തിൽ ഏവിയൽ റോക്ക് ബാന്റിലൂടെ പുതുതലമുറയുടെ താരമായിമാറിയിരുന്നു. ഇപ്പോഴും ഏവിയൽ ബാന്റിന് നേതൃത്വം നൽകുന്നുണ്ട്. നൂറുകണക്കിന് വേദികളിൽ ഗിത്താർ ആലപിച്ച് യുവജനങ്ങളുടെ കൈയടി നേടിയ വൃക്തിയാണ്.

2007ൽ ഫ്രോസൻ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിൻ ഇന്ത്യ ഫിലീം ഫെസ്റ്റിവെലിൽ പുരസ്‌ക്കാരം നേടിയിരുന്നു.നിരവധി പഴയ നാടൻപാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവർത്തനം നടത്തി ഈണം നൽകിയിരുന്നു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുമായി സഹകരിച്ചാണ് ഇത്തരം മോഡേൺ രീതി അവംലബിച്ചത്. ഭാര്യ: ബേബിമാത്യു (അദ്ധ്യാപിക, മണ്ണുത്തി ഡോൺബോസ്‌ക്കോ എൽപി സ്‌കൂൾ). മക്കൾ: ജോബ്, ജോസഫ്. സംസ്‌ക്കാരം പിന്നീട് മുല്ലക്കര ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.