കൊച്ചി: കേരളത്തിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളും കേരള രഞ്ജി ട്രോഫി മുൻ നായകനുമായ കെ.ജയറാം (ജയരാമൻ) അന്തരിച്ചു. 67 വയസായിരുന്നു. പനി ബാധിച്ചു കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനംമൂലമായിരുന്നു അന്ത്യം. എറണാകുളം സ്വദേശിയാണ്.
കേരള ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു ജയറാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനായി 46 മത്സരങ്ങളിൽ നിന്നായി അഞ്ച് സെഞ്ചുറികളും 10 അർധ സെഞ്ചുറികളുമടക്കം 2358 റൺസ് നേടിയിട്ടുണ്ട്.
രഞ്ജി ട്രോഫിയിൽ ഒരു സീസണിൽ നാല് സെഞ്ചുറികൾ നേടുന്ന കേരള താരമെന്ന റെക്കോഡ് ഇപ്പോഴും ജയറാമിന്റെ പേരിലാണ്. നന്നേ ചെറുപ്പത്തിലേ ക്രിക്കറ്റിലേക്ക് തിരിഞ്ഞ ജയറാം 1968-ൽ സെൻട്രൽ സോൺ സ്‌കൂൾ ടീമിൽ സെലക്ഷൻ നേടി. 1973-74 സീസണിൽ 17-ാം വയസിലാണ് രഞ്ജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ കളിക്കാൻ സാധിച്ചത് 1977-78 സീസണിലായിരുന്നു.
1981-82, 82-83 സീസണിൽ കേരള ടീം ക്യാപ്റ്റനായിരുന്നു. 1985-86 സീസണാണ് ജയറാമിനെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാക്കിയത്. അഞ്ച് മത്സരങ്ങളിൽ നാലിലും സെഞ്ചുറിയുമായി തിളങ്ങി. ഗോവ, ഹൈദരാബാദ്, ആന്ധ്ര, കർണാടക ടീമുകൾക്കെതിരെയായിരുന്നു സെഞ്ചുറി പ്രകടനങ്ങൾ. ദുലീപ് ട്രോഫിയിൽ ദക്ഷിണമേഖലാ ടീമിനായും കളിച്ചു.
ഇതോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന കേരള താരമായി. 2012-13 സീസണിൽ വി.എ. ജഗദീഷ് ഈ റെക്കോഡിനൊപ്പമെത്തി. 1992-ലാണ് ജയറാം വിരമിക്കുന്നത്. ശേഷം 1996-ൽ കേരളത്തിന്റെ സെലക്ടറായി. 2002-03 സീസണിൽ അണ്ടർ-19 ഇന്ത്യൻ ടീമിന്റെ സെലക്ടറുടെ റോളും വഹിച്ചു.
Facebook Comments