തിരുവനന്തപുരം: മലയാള സിനിമയിൽ വിനയനും തിലകനും എതിരെ സിനിമാ സംഘടനകൾ വിലക്കേർപ്പെടുത്തിയ കാലം. അന്ന് മലയാള സിനിമയിലെ വൻതോക്കുകൾക്കെതിരെ പ്രതികരിക്കുക എന്നു പറഞ്ഞാൽ അത് വല്ലപ്പോഴും നടക്കുന്ന കാര്യമായിരുന്നു. അന്ന് വിനയന് വേണ്ടി അരയും തലയും മുറുക്കി കളത്തിലിറങ്ങിയ നേതാവായിരുന്നു കാനം രാജേന്ദ്രൻ. അന്ന് എഐടിയുസിയുടെ അമരക്കാരൻ എന്ന നിലയിലാണ് കാനം ഇടപെടലുകൾ നടത്തിയത്. കാനത്തിന്റെ ഈ പോരാട്ടത്തെ തുടർന്ന് സിനിമയിൽ തൊഴിലാളി സംഘടനകളും കൂടുതൽ സജീവമായി. എഐടിയുസിയും സിനിമാ രംഗത്ത് സംഘടന ഉണ്ടാക്കി കടന്നുവന്നു. ഇതിന്റെ ഗുണം സിപിഐയ്ക്കും ലഭിച്ചു.

യാഥാസ്ഥിതിക തൊഴിലാളി സംഘടനാ പ്രവർത്തകൻ ആകാതെ സിനിമ, ഐ.ടി., പുതുതലമുറബാങ്കുകൾ തുടങ്ങി എ.ഐ.ടി.യു.സി.ക്ക് വിവിധ മേഖലകളിൽ ഘടകങ്ങളുണ്ടാക്കിയ നേതാവ് കൂടിയാണ് കാനം. ഇങ്ങനെ തൊഴിലാളി സംഘടനാ പ്രവർത്തന രംഗത്ത് വിട്ടുവീഴ്‌ച്ചയില്ലാതെ പ്രവർത്തിക്കുന്ന നേതാവെന്ന പേരെടുക്കാൻ കാനത്തിന് സാധിച്ചു. അന്നുണ്ടാക്കിയെടുത്ത ജനപിന്തുണയാണ് കാനത്തെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും ഉയർത്തിയത്.

പാർട്ടി സെക്രട്ടറി ആയതിന് ശേഷം പതിയ പാർട്ടിയെ തന്റെ കൈപ്പിടിയിലാക്കാനും കാനത്തിന് സാധിച്ചു. പാർട്ടിക്കുള്ളിലെ കാനത്തിന് എതിരാളികൾ ഉണ്ടായിരുന്നു. എന്നാൽ, പാർട്ടി താൽപ്പര്യം മുൻനിർത്തി വിട്ടുവീഴ്‌ച്ചകൾ ഇല്ലാതെയായിരുന്നു കാനം പ്രവർത്തിച്ചത്. ഇതോടെ സിപിഎമ്മിൽ പിണറായി ഉണ്ടാക്കിയെടുത്ത സ്വാധീനം പോലെ പിണറായി മോഡൽ ഭരണമായിരുന്നു കാനം ഉണ്ടാക്കിയെടുത്തത്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ തുടർവിജയത്തിലേക്ക് നയിച്ചതോടെ പാർട്ടിക്കുള്ളിലെ വിമർശകരെയും അദ്ദേഹം ഒതുക്കി. പാർട്ടിയുടെ വിജയമാണ് പ്രധാനമെന്ന വാദമായിരുന്നു കാനം ഉയർത്തിയത്.

എല്ലാക്കാലവും ഭരണമുന്നണിയിൽ ഇരിക്കുമ്പോൾ സിപിഎമ്മിനെ വിമർശിച്ചായിരുന്നു സിപിഐ നിലപാടുകൾ സ്വീകരിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഈ വിമർശനം കാനം തുടർച്ചയായി ഉന്നയിക്കുകയും ചെയത്ു. മാവോയിസ്റ്റ് വേട്ടക്കെതിരെ സർക്കാറിനെതിരെ ശക്തമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരുന്നത്. എന്നാൽ, രണ്ടാം പിണറായി സർക്കാറിലേക്ക് വന്നപ്പോൾ ആ വിമർശനം കുറവായിരുന്നു. എന്തുകൊണ്ട് സിപിഎമ്മിനെ വിമർശിക്കുന്നില്ല എന്നു ചോദിച്ചപ്പോൾ ദദഹം ആ ചോദ്യങ്ങളെ നേരിട്ടത്. കമ്യൂണിസ്റ്റ് പാർട്ടികൾ കലഹിച്ചുമുന്നേറേണ്ട കാലമല്ല എന്നു പറഞ്ഞായിരുന്നു.

പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കാനം മൂന്നാംമൂഴം നേടിയതും പാർട്ടിക്കുള്ളിൽ കാർക്കശ്യമായ നിലപാട് സ്വീകരിച്ചു കൊണ്ടായിരുന്നു. മൃഗീയ ഭൂരിപക്ഷമാണ് സംസ്ഥാന നേതൃത്വത്തിൽ കാനം നേടിയതും. സിപിഐയിൽ ഇതുവരെ ഒരു നേതാവിനും കിട്ടാത്ത സ്വീകാര്യതയും കാനം ഇതോടെ നേടിയെടുത്തു. സി ദിവാകരനെയും കെ ഇ ഇസ്മായിലിനേയും പാർട്ടി ഉൾപ്പാർട്ടി പോരിൽ വെട്ടിനിരത്തിയിരുന്നു കാനം. മത്സരമില്ലാതെയാണ് മൂന്നാം തവണയും അദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതും.

52 വർഷമായി സിപിഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു കാനം. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായാണ് ജനനം. എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. 23ാം വയസ്സിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1982ലും 87ലുമാണ് വാഴൂരിൽനിന്ന് നിയമസഭയിലെത്തിയത്. ആദ്യം എം.കെ. ജോസഫിനെയും പിന്നീട് പി.സി. തോമസിനെയുമാണ് തോൽപിച്ചത്.

വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ് സ്‌കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. എ.ഐ.എസ്.എഫിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എ.ഐ.വൈ.എഫ് പ്രവർത്തകനായ അേദ്ദഹം 1970ൽ സംസ്ഥാന സെക്രട്ടറിയായി. സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢിയും സി.കെ. ചന്ദ്രപ്പനും എ.ഐ.വൈ.എഫ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നപ്പോൾ കാനമായിരുന്നു കേരളത്തിലെ പ്രമുഖനേതാവ്. എ.ഐ.വൈ.എഫ് ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 1970ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് സംസ്ഥാന എക്‌സിക്യൂട്ടിവിലും അംഗമായി.

യുവജനരംഗത്തുനിന്ന് നേരിട്ട് തൊഴിലാളി യൂനിയൻ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. തൊഴിലാളി മേഖലയിലെ പരിചയസമ്പത്ത് കൂടുതൽ കരുത്തുറ്റവനാക്കി. 1970ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂനിയൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ കോട്ടയം ജില്ല സെക്രട്ടറിയായിരിക്കെ 1982ൽ വാഴൂരിൽനിന്ന് നിയമസഭാംഗമായി. രണ്ടുതവണ വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. നിർമ്മാണമേഖലയിലെ അസംഘടിത തൊഴിലാളികൾക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിർമ്മാണതൊഴിലാളി നിയമം നിലവിൽവന്നത്.

സി.പി.െഎ ദേശീയ സെക്രേട്ടറിയറ്റ് അംഗം, എ.െഎ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്, ജനയുഗം-നവയുഗം ദ്വൈവാരിക മുഖ്യപത്രാധിപർ, സി. അച്യുതമേനോൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.