കൊല്ലം: ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഇന്ന് രാത്രിയോടെ നെഞ്ചുവേദന തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. ഇന്ന് രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്.

1979 ൽ അഗ്‌നിപർവതം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ആണ്. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്തുകൊല്ലം ജില്ലാ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്നു.

1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്‌നിപർവതം, കരിമ്പന, രജനീഗന്ധി തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. ഭാര്യ: ഡോ. സ്റ്റെല്ല.