കാഞ്ഞങ്ങാട്: മാവുങ്കാലിനെ കണ്ണീരിലാഴ്്ത്തി മുഹമ്മദ് റിസ്വാന്റെ മരണം.മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് മരണങ്ങൾ ഏൽപ്പിച്ച ആഘാതം ഈ കുടുംബത്തെ തളിർത്തിയിരിക്കുകയാണ്. മുത്തശ്ശി മരിച്ചതിനു തൊട്ടടുത്ത ദിവസമാണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്.ഏഴാംമൈൽ കായലടുക്കത്തെ എ.അബ്ദുൾ ജബ്ബാർ-റസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.

റിസ്വാന്റെ മുത്തശ്ശി ആയിഷ(73) ഇന്നലെ പുലർച്ചെ വീട്ടിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു. ഈ മരണത്തിന്റെ സങ്കടത്തിൽ നിന്നും കുടുംബം മുക്താരായിരുന്നില്ല. തൊട്ടുപിന്നാലെയാണ് കുടുംബത്തെ മറ്റൊരു ദുരന്തം വേട്ടയാടിയത്.രാവിലെ എട്ടരയോടെയാണ് അപകടം.

ഉമ്മ റസീന അടുക്കളയിൽ ഭക്ഷണം പാകംചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ബക്കറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിലേക്കു വീണത്. വീട്ടുകാർ കാണുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. ഉടൻ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും മരിച്ചു.

പരേതനായ വടക്കൻ അബ്ദുള്ളയുടെ ഭാര്യയാണ്. റിസ്വാന്റെ പിതാവ് അബ്ദുൾ ജബ്ബാർ കൂളിക്കാട് സ്ഥാപനത്തിലെ ഡ്രൈവറാണ്. റിസ്വാന്റെ മൃതദേഹം അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോർട്ടത്തിനായി കാസർകോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഏക സഹോദരൻ നാലുവയസുള്ള മുഹമ്മദ് റിയാൻ.