തിരുവനന്തപുരം: കേരളത്തിന്റെ ജനനായകനായ ഉമ്മൻ ചാണ്ടി വിട വാങ്ങുമ്പോൾ അദ്ദേഹത്തെ കുറിച്ച് നാനാ തുറയിൽ ഉള്ളവർ അനുസ്മരിക്കുന്നുണ്ട്. രാഷ്ട്രീയക്കാരും സാധാരണക്കാരും ഉദ്യോഗസ്ഥരുമെല്ലാം അക്കൂട്ടത്തിലുണ്ട്. കലക്ടർ ബ്രോ എൻ പ്രശാന്തും ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ അനുസ്മരിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ കുറിപ്പെഴുതി.

ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടിക്കൊപ്പം പങ്കെടുത്ത അനുഭവം പങ്കുവെച്ചു കൊണ്ടാണ് പ്രശാന്തിന്റെ അനുസ്മരണ കുറിപ്പ്. രാഷ്ട്രീയക്കാരനായിരിക്കെ തന്നെ ജനങ്ങളുടെ കാര്യത്തിൽ കരുണയും ആർദ്രതയും കാണിക്കാൻ ഉമ്മൻ ചാണ്ടി സാറിനോളം അരെയും ഞാൻ കണ്ടിട്ടില്ലെന്ന് പ്രശാന്ത് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഒരു ഭരണകർത്താവിന് എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാനാവില്ല, പലരെയും വേദനിപ്പിക്കേണ്ടിയും വരാം. ഏറ്റവും കുറച്ച് പേർക്ക് വിഷമം തോന്നുന്ന രീതിയിൽ, പരമാവധിപ്പേർക്ക് ആശ്വാസം നൽകുന്ന ഒരു പ്രായോഗിക ലൈൻ എടുക്കാനാണ് അദ്ദേഹം സദാ ശ്രമിച്ചിരുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

എൻ പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ:

ഒരു രാഷ്ട്രീയനേതാവിന് എത്രത്തോളം കരുണയും ആർദ്രതയും ആവാം? മറ്റേത് മേഖലയേയും അപേക്ഷിച്ച് കൂട്ടത്തിലുള്ളവനെ പോലും ചതിച്ച്, പരസ്പരം പാരവെച്ചും കുതികാൽ വെട്ടിയും ജൈത്രയാത്ര നടത്തേണ്ടുന്ന ഒന്നാണ് രാഷ്ട്രീയം. അത്യാവശ്യം ഷ്രൂഡ് (shrewd) അല്ലെങ്കിൽ ഒപ്പമുള്ളവർ കാലുവാരും. പുലിപ്പുറത്തെ സവാരി പോലെയാണ് രാഷ്ട്രീയക്കാരുടെ ജീവിതം. കൗടില്യന്റെ കാലം തൊട്ട് രാഷ്ട്രതന്ത്രം അങ്ങനെയത്രെ. ഇങ്ങനെയൊക്കെ രാഷ്ട്രീയത്തിൽ പയറ്റുന്നത് അധികാരം കിട്ടുന്ന അവസരങ്ങളിൽ ജനങ്ങൾക്ക് പരമാവധി നന്മ ചെയ്യാനാണ് എന്ന തിരിച്ചറിവാണ് ഉമ്മൻ ചാണ്ടി സാറിനെ വ്യത്യസ്തനാക്കിയതും ഇത്രമേൽ ജനപ്രിയനാക്കിയതും.

2016 ൽ കോഴിക്കോട് വച്ച് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി നടക്കുന്നു. രാവിലെ എട്ട് മണി മുതൽ അടുത്ത ദിവസം പുലർച്ചെ 2 മണിവരെ മുഴുവൻ സമയവും ഉമ്മൻ ചാണ്ടി സാറിനൊപ്പം കലക്ടറും ഉണ്ട്. മൂത്രമൊഴിക്കാൻ പോലും ഒരു ബ്രേക്ക് എടുക്കാതെ ഞാൻ കൂടെ തന്നെ നിന്നു - എഴുപത് കഴിഞ്ഞ ആൾക്കില്ലാത്ത ക്ഷീണവും ദേഹാസ്വാസ്ഥ്യവും യുവകലക്ടർക്ക് പാടില്ലല്ലോ. എനിക്കാ മണിക്കൂറുകൾ ബൃഹത്തായ സർവകലാശാല പഠനം പോലെയായിരുന്നു. കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഉള്ള മനസ്സ് ഞാനന്ന് അടുത്ത് കണ്ടു. പതിനായിരക്കണക്കിന് തീരുമാനങ്ങൾ ഞൊടിയിടയിൽ എടുക്കുന്നതും, അതെടുക്കുന്ന രീതിയും കണ്ടു.

സങ്കീർണ്ണമായ വിഷയത്തിന്റെ പല കോണുകൾ പലരും ഒരേസമയത്ത് പറഞ്ഞാലും, ശാന്തനായി കേട്ട്, അതിലെ കാമ്പ് കൃത്യമായി കണ്ടെടുത്ത് 'ഓൺ ദ സ്‌പോട്ട്' തീരുമാനം എടുക്കുന്നത് കണ്ടു. ഞാനുൾപെടെ ചുറ്റുമുള്ളവർ അദ്ദേഹത്തിന്റെ സഹായികൾ മാത്രമാണെന്നും മനസ്സിലായി - തീരുമാനം അദ്ദേഹത്തിന്റേത് തന്നെ. കാരുണ്യത്തോടെയാണ് എത് പരാതിയും നോക്കുക, എന്നിട്ട് എന്ത് ചെയ്യാൻ പറ്റും എന്ന് കലക്ടറോടുള്ള ചോദ്യം. കലക്ടർ പറഞ്ഞതിനും അപ്പുറത്തേക്കായിരിക്കും തീരുമാനം.

രാത്രി ആകുമ്പോഴേക്കും കലക്ടർ പറയുന്ന സ്ജഷൻസ് മെച്ചപ്പെട്ട്, മെച്ചപ്പെട്ട്, മുഖ്യമന്ത്രിയുടെ ട്രാക്കിലേക്ക് വീണ് തുടങ്ങി. പരാതിപരിഹാരത്തിൽ (public grievance redressal) ഒരു ഉദ്യോഗസ്ഥന് കിട്ടാവുന്ന ഏറ്റവും വലിയ പ്രായോഗിക ട്രെയിനിങ് ലഭിക്കാൻ ഭാഗ്യം ചെയ്തവരാണ് അക്കാലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ച് ഒപ്പം നിൽക്കാൻ സാധിച്ചവർ. ഞാനോർത്തു, ഉമ്മൻ ചാണ്ടി സാർ എത്ര പേരുടെ ജീവിതം അക്ഷരാർത്ഥത്തിൽ സ്പർശിച്ച് കാണും?

സമയം കടന്ന് പോയി. ഞങ്ങൾക്ക് കുടിക്കാൻ വെട്ടിയ ചെന്തെങ്ങിന്റെ കരിക്ക് സ്ട്രാ ഇട്ട് വന്നത് പാവപ്പെട്ട ഒരു സ്ത്രീ കരഞ്ഞ് വിളിച്ച് പരാതി പറയുന്നതിനിടയിൽ. അദ്ദേഹം അത് വേണ്ടെന്ന് പറഞ്ഞ് മടക്കി. അവരുടെ പ്രശ്‌നം തീർത്ത ശേഷം, അതേ കരിക്ക് സ്റ്റീൽ ഗ്ലാസിൽ വരികയും, നമ്മൾ എല്ലാവരും കുടിക്കുകയും ചെയ്തു. പിന്നീട് സ്റ്റീൽ ഗ്ലാസ്സിൽ കഞ്ഞിയും ഓട്ട്‌സും ഒക്കെ വന്നു. പരാതിക്കാരുടെ മുന്നിൽ വെച്ച് വിദേശടൂറിസ്റ്റ് കണക്കെ കരിക്ക് കുടിക്കുന്ന ദൃശ്യം എത്ര അരോചകമായിരിക്കും എന്ന് ഞൊടിയിൽ ചിന്തിക്കാൻ കഴിവുള്ള ഷ്രൂഡ് രാഷ്ട്രീയക്കാരനായിരിക്കെ തന്നെ ജനങ്ങളുടെ കാര്യത്തിൽ കരുണയും ആർദ്രതയും കാണിക്കാൻ ഉമ്മൻ ചാണ്ടി സാറിനോളം അരെയും ഞാൻ കണ്ടിട്ടില്ല.

ഒരു ഭരണകർത്താവിന് എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാനാവില്ല, പലരെയും വേദനിപ്പിക്കേണ്ടിയും വരാം. ഏറ്റവും കുറച്ച് പേർക്ക് വിഷമം തോന്നുന്ന രീതിയിൽ, പരമാവധിപ്പേർക്ക് ആശ്വാസം നൽകുന്ന ഒരു പ്രായോഗിക ലൈൻ എടുക്കാനാണ് അദ്ദേഹം സദാ ശ്രമിച്ചിരുന്നത്. കാരുണ്യവും ആർദ്രതയുമാണ് (compassion) അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് എന്ന് ബോധ്യമാകുന്ന അനുഭവമായിരുന്നു ആ ഒരു ദിവസം. അദ്ദേഹം ഫയൽ അല്ല, മനുഷ്യരെയാണ് കണ്ടത്.

രാവിലെ കേട്ട പരാതിക്കാരനോട് എടുക്കുന്ന അതേ താൽപര്യവും ശ്രദ്ധയും അവസാനം വരുന്ന ആളോടും കാണിക്കുന്നത് ശരീരത്തിനും മേലെ മനസ്സ് പ്രവർത്തിക്കുന്നത് ഒന്ന് കൊണ്ട് മാത്രം. പുലർച്ചെ രണ്ട് മണിക്ക് പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ ഓറയിൽ നിന്ന് മോചിതനായത്. പകലന്തിയോളം വിയർത്ത് അലഞ്ഞ് നിരന്തരം സംസാരിച്ച് കൊണ്ടിരുന്ന ഞാൻ ഒറ്റയ്ക്ക് കാറിന്റെ ഏസിയിൽ പ്രവേശിച്ചപ്പോൾ ലേശം വിശപ്പും മൂത്രശങ്കയും. എന്തോ വലിയ സംഭവം വിജയകരമായി തീർത്തതിന്റെ ചാരിതാർത്ഥ്യവും അഭിമാനവും ഉണ്ട്. മുന്നിൽ പോകുന്ന മുഖ്യമന്ത്രിയുടെ കാറിൽ ഒരു ലോഡ് ആൾക്കാരെ കാണാം- ഉമ്മൻ ചാണ്ടി സാർ അപ്പൊഴും ഒറ്റക്കല്ല. കഷ്ടം, എന്ന് ഞാൻ എന്നെ ഓർത്ത് ആത്മഗതം ചെയ്തു.

ഇന്നത്തെ ടോക്‌സിക് ആയ കാലഘട്ടം ഒരുപക്ഷേ ഉമ്മൻ ചാണ്ടി സാറിനെ അർഹിക്കുന്നില്ല എന്ന് തോന്നുന്നു. നിത്യശാന്തി.