പാലക്കാട്: കശ്മീരിൽ വിനോദയാത്രയ്ക്കിടെ വാഹനാപകടത്തിൽ മരിച്ച നാലു യുവാക്കൾക്ക് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹങ്ങൾ സംസ്‌കരിച്ചു. ചിറ്റൂർ ടെക്നിക്കൽ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് ശേഷം ചിറ്റൂർ മന്തക്കാട് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. നെടുങ്ങോട് സ്വദേശികളായ ആർ അനിൽ (34), എസ് സുധീഷ് (32), കെ. രാഹുൽ (28), എസ് വിഘ്നേഷ് (22) എന്നിവരാണ് മരിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെയാണ് നാലു പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചത്. പിന്നീട് ജന്മനാടായ ചിറ്റൂരിൽ എത്തിച്ചു. നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ ആറുമണിയോടെ സ്വദേശമായ ചിറ്റൂരിൽ എത്തിക്കുകയായിരുന്നു.

അതേസമയം, യുവാക്കളുടെ വീടുകളിലെ കാഴ്ച ആരെയും കരയിക്കുന്നതായിരുന്നു. മൃതദേഹത്തിനു മുകളിൽ ഒരു പാക്കറ്റ് ചോക്ലേറ്റ് വച്ച് ഏഴുമാസം ഗർഭിണിയായ ഭാര്യ രാഹുലിനെ യാത്രയാക്കിയത് ഉള്ളുലയ്ക്കുന്ന കാഴ്ചയായി.

മരണമടഞ്ഞ അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. മരിച്ച സുധീഷ് ഏതാനും മാസങ്ങൾക്കു മുൻപാണ് വിവാഹിതനായത്.

 കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചും കിട്ടുന്ന തുക ചേർത്തുവച്ചാണ് ഇവർ വർഷാന്ത്യത്തിൽ യാത്ര പോയിരുന്നത്. ഇത്തവണ മൂന്നരലക്ഷം രൂപയാണ് സ്വരൂപിച്ചത്. കശ്മീരിൽ പോയി വരുമ്പോൾ ആപ്പിൾ കൊണ്ടുവരാമെന്ന് അയൽവാസികളോടൊക്കെ പറഞ്ഞ് പോയവരെ ഈ നിലയിൽ കണ്ട നാട്ടുകാർക്കും അതുതീരാനൊമ്പരമായി. വിജയ് സിനിമകളായിരുന്നു ഈ യുവാക്കൾക്ക് ഹരം. പിന്നെ യാത്രകളും.

അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. മനോജ് നിലവിൽ കശ്മീരിൽ ചികിൽസയിലാണ്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്. ഡിസംബർ അഞ്ചിനാണ് അപകടം നടന്നത്. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുക ആയിരുന്നു. ശ്രീനഗർ ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടം ഉണ്ടായത്.

ശ്രീനഗറിലെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. അപകടം നടന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ, താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകരുകയായിരുന്നു. കഴിഞ്ഞ മാസം 30ന് ട്രെയിൻ മാർഗമാണ് 13 അംഗ സംഘം കശ്മീരിലേക്ക് പോയത്.