കായംകുളം: അന്തരിച്ച ഓർത്തഡോക്‌സ് സഭ മുൻ വൈദിക ട്രസ്റ്റിയും ഓർത്തഡോക്‌സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പലുമായ രാമപുരം ഊടത്തിൽ ഫാദർ ഡോ. ഒ. തോമസിന്റെ (68) മൃതദേഹം ഇന്ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌ക്കരിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് സംസ്‌ക്കാരം. വിശ്വാസികളടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാനായി എത്തി.

സംസ്‌കാര ശുശ്രൂഷയുടെ മൂന്നാം ക്രമം ഇന്നലെ ഉച്ചയ്ക്ക് 12.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. മൃതദേഹം ഇന്നലെ 2.30ന് മാവേലിക്കര സെന്റ് പോൾസ് മിഷൻ സെന്ററിലും 3.30ന് ഹരിപ്പാട് സെന്റ് തോമസ് മിഷൻ സെന്ററിലും പൊതുദർശനത്തിന് വച്ചശേഷം 4.30ന് രാമപുരം ഊടത്തിൽ ഭവനത്തിൽ എത്തിച്ചിരുന്നു.

സംസ്‌കാരത്തിന്റെ സമാപന ശുശ്രൂഷകൾ ഇന്ന് രാവിലെ 8.30ന് ഭവനത്തിലും 11ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലും നടക്കും. കേരള സർവകലാശാലയിൽനിന്ന് സോഷ്യോളജിയിൽ എംഎയും ലണ്ടനിലെ ഹെയ്‌ത്രോപ് കോളജിൽനിന്ന് മനഃശാസ്ത്രത്തിൽ പിജി ഡിപ്ലോമയും സെറാംപുർ സർവകലാശാലയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും മനഃശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. കൗൺസലിങ്ങിൽ പിഎച്ച്ഡി നേടിയ ഓർത്തഡോക്‌സ് സഭയിലെ ആദ്യ വ്യക്തിയാണ്. ഓർത്തഡോക്‌സ് സൺഡേ സ്‌കൂൾ ഡയറക്ടർ ജനറലായും മാവേലിക്കര സെന്റ് പോൾസ് മിഷൻ ട്രെയിനിങ് സെന്റർ പ്രിൻസിപ്പലായും പ്രവർത്തിച്ചു. അറിയപ്പെടുന്ന മനഃശാസ്ത്ര കൗൺസലറായിരുന്നു.

ഭാര്യ: മാവേലിക്കര പടിഞ്ഞാറേ തലയ്ക്കൽ എലിസബത്ത് തോമസ്. മക്കൾ: അരുൺ തോമസ് ഉമ്മൻ (ടെക്‌നോപാർക്ക്, തിരുവനന്തപുരം), അനില എൽസ തോമസ് (ഗ്രോയിങ് സ്റ്റാർസ്, എറണാകുളം), അനിഷ സൂസൻ തോമസ് (മുതുകുളം). മരുമക്കൾ: ടീമ മേരി അരുൺ (ഇ ആൻഡ് വൈ, ടെക്‌നോപാർക്ക്, തിരുവനന്തപുരം), ഫാ. ഡോ. തോമസ് ജോർജ് (വികാരി, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി, പൂയപ്പള്ളി), റെജോ ജോസഫ് വർഗീസ് (ബംഗ്ലാവിൽ, മുതുകുളം).