കണ്ണൂർ: ഇന്ത്യൻ സർക്കസിന് ലോകശ്രദ്ധ നേടിക്കൊടുത്ത ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ സ്ഥാപകനുമായ ജെമിനി ശങ്കരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40ഓടെ യാണ് അന്ത്യം. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടത്തും.

ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ എന്ന ജമിനി ശങ്കരൻ. 1924 ജൂൺ 13ന് തലശ്ശേരിക്കടുത്തുകൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻ നായരുടെയും മുർക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ മൂന്ന് വർഷം സർക്കസ് പഠിച്ചു. എന്നാൽ സർക്കസ് ജീവിത മാർഗ്ഗമാക്കാൻ അദ്ദേഹത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. തുടർന്ന് പലചരക്ക് കട നടത്തി. പിന്നീട് പട്ടാളത്തിൽ ചേർന്നു.

സർക്കസ് ജീവിതമാർഗമാക്കാൻ ശ്രമിക്കാതെ രണ്ടു വർഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടർന്നു കടപൂട്ടി. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു. മനസ്സിൽനിന്നു മായാത്ത സർക്കസ് സ്വപ്നങ്ങളുമായി 1946ൽ അദ്ദേഹം തലശ്ശേരിയിൽ തിരിച്ചെത്തി. എന്നാൽ സർക്കസ് ഗുരുവായ കുഞ്ഞിക്കണ്ണൻ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എം.കെ.രാമനാണ് തുടർപരിശീലനം നൽകിയത്. ജെമിനി ശങ്കരൻ 1951-ലാണ് ജെമിനി സർക്കസ് ആരംഭിക്കുന്നത്.

രണ്ടു വർഷത്തിനു ശേഷം കൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷനൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്‌ളയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെ നാൾ ജോലിചെയ്തു. അഭ്യാസിയാവണമെന്ന മോഹത്തോടെ ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സർക്കസുമായി പ്രദർശന പര്യടനം നടത്തിയ ജെമിനി ശങ്കരൻ ഒട്ടേറെ രാഷ്ട്രത്തലവന്മാരുടെ അടുത്ത സൗഹൃദവലയത്തിലുണ്ടായിരുന്നു.

1951ൽ മഹാരാഷ്ട്രയിലെ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. ശങ്കരനും സഹപ്രവർത്തകനായ സഹദേവനും ചേർന്നാണ് വാങ്ങിയത്. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നു പേരിട്ടു. കൂടുതൽ കലാകാരന്മാരെ സംഘടിപ്പിച്ച് വിപുലപ്പെടുത്തിയശേഷം ജെമിനി എന്ന പുതിയ പേരിൽ ഗുജറാത്തിലെ ബില്ലിമോറിയിൽ 1951 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം. അതോടെ സർക്കസ് ലോകത്ത് ജെമിനി ശങ്കരൻ എന്ന താരോദയമായി. 1951ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന് നൽകിയ സമഗ്രസംഭാവനയെ മാനിച്ച് കേന്ദ്രസർക്കാർ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കസ് കമ്പനിയായി അതിവേഗം വളർന്ന ജെമിനി വിദേശത്തും പേരെടുത്തു.

ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്‌ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.