ജാംനഗർ: ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. തിങ്കളാഴ്ച രോഗികളെ പരിശോധിച്ച ശേഷം രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതായിരുന്നു ഗൗരവ്. ചൊവ്വാഴ്ച രാവിലെ ആറുമണിക്കു മുറിയിലെത്തിയ ബന്ധുക്കൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന ഗൗരവിനെയാണ്. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരിൽ ഒരാളെന്ന് പേര് നേടിയ ഗൗരവ് ഗാന്ധിയുടെ മരണം നാടിനെയാകെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. രാത്രിയിൽ ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം അദ്ദേഹം ആശുപത്രി ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു.

തുടർന്ന് പാലസ് റോഡിലെ വസതിയിലേക്ക് മടങ്ങി. അത്താഴത്തിന് സാധാരണ പോലെ തന്നെ ഭക്ഷണം കഴിച്ച ശേഷമാണ് ഉറങ്ങാനായി പോയത്. ഈ സമയത്തൊന്നും ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒന്നും അനുഭവപ്പെട്ടില്ലായിരുന്നുവെന്നും ഒരു പ്രശ്‌നവും പറഞ്ഞില്ലായിരുന്നുവെന്നും ഗൗരവ് ഗാന്ധിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കാഴ്ചയിലും തോന്നിച്ചിരുന്നില്ല. എന്നാൽ, രാവിലെ ആറ് മണിയോടെ എന്നും ഉണരാറുള്ള ഗൗരവ് എഴുന്നേൽക്കാതിരുന്നതോടെയാണ് കുടുംബാംഗങ്ങൾ എത്തി വിളിച്ചത്.

കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിക്കാതായതോടെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുടർന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് ഗൗരവിനെ മരണത്തിന് കാരണമെന്നും ഡോക്ടർമാർ അറിയിച്ചു. തന്റെ മെഡിക്കൽ ജീവിതത്തിൽ 16,000 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഹൃദ്രോഗ വിദഗ്ധനാണ് ഡോ. ഗൗരവ് ഗാന്ധി.

ജാംനഗറിൽ നിന്നു മെഡിക്കൽ ഡിഗ്രി പൂർത്തിയാക്കിയ ഗൗരവ് അഹമ്മദാബാദിൽ നിന്നാണു കാർഡിയോളജിയിൽ സ്‌പെഷ്യലൈസേഷൻ ചെയ്തത്. പിന്നാലെ പരിശീലനത്തിനായി തന്റെ നാട്ടിലെത്തുകയായിരുന്നു. ഫേസ്‌ബുക്കിലെ ഹാൾട്ട് ഹാർട്ട് അറ്റാക്ക്‌സ് ക്യാമ്പെയിനുമായി ബന്ധപ്പെട്ടും ഗൗരവ് പ്രവർത്തിച്ചിരുന്നു.