- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ് സഭ സീനിയർ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസ് അന്തരിച്ചു; വിടവാങ്ങിയത് വിശുദ്ധിയും ലാളിത്യവും നിറഞ്ഞ ജീവിതത്തിലൂടെ ആദരവു നേടിയ നല്ല ഇടയൻ; കബറടക്കം പിന്നീട്
കോട്ടയം: ഓർത്തഡോക്‌സ് സഭയുടെ സീനിയർ മെത്രാപ്പൊലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സക്കറിയ മാർ അന്തോണിയോസ് അന്തരിച്ചു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ ആയിരുന്നു അന്ത്യം. 87 വയസായിരുന്നു. കബറടക്കം പിന്നീട് നടത്തും. 1946 ജൂലൈ 19 ന് പുനലൂരിലെ ആറ്റുമാലിൽ വരമ്പത്തു കുടുംബത്തിൽ ഡബ്ല്യു സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായാണ് സഖറിയാസ് മാർ അന്തോണിയോസ് ജനിച്ചത്.
പുനലൂർ വാളക്കോട് സെന്റ് ജോർജ് ഇടവകയിലെ ആറ്റുമാലിൽ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളിൽ മൂത്ത മകനായ ഡബ്ല്യു.എ.ചെറിയാൻ ആണ് സഖറിയാസ് മാർ അന്തോണിയോസ് ആയി മാറിയത്. മുത്തച്ഛൻ ഡബ്ല്യു.സി. ചെറിയാനോടൊപ്പം തിരുവല്ല ആനപ്രാമ്പാൽ എന്ന സ്ഥലത്തു നിന്നു പുനലൂരിലേക്കു കുടിയേറിയതാണു കുടുംബം. തിരുവല്ലയിലെ വീട്ടുപേരാണ് ആറ്റുമാലിൽ വരമ്പത്ത്. അമ്മയുടെ കുടുംബം കൊട്ടാരക്കര പണ്ടകശാലയിൽ നിന്നു പിറവന്തൂരിൽ എത്തിയതാണ്.
പുനലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1962 ൽ എസ്എസ്എൽസി കഴിഞ്ഞു പോസ്റ്റ് എസ്എസ്എൽസി വിദ്യാർത്ഥി ആയാണ് ആദ്യം കൊല്ലത്തെത്തുന്നത്. തുടർന്നു ഇന്റർമീഡിയറ്റ്. 1968 ൽ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം. മുൻ തലമുറകളിൽ പുരോഹിതർ ഉണ്ടായിരുന്നതിനാൽ ദൈവശാസ്ത്രം പഠിക്കണമെന്നതു കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു.
1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊല്ലം ഭദ്രാസനാധിപൻ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവർത്തിച്ചു. 1991 ഏപ്രിൽ 30ന് എപ്പിസ്‌കോപ്പ പദവിയിലേക്ക്. കൊച്ചി ഭദ്രാസനത്തിൽ 17 വർഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്കു സ്ഥലം മാറിയെത്തിയത്.
മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്. കൊല്ലം ബിഷപ്‌സ് ഹൗസിൽ വളരെക്കാലം മാനേജരായി പ്രവർത്തിച്ചു. നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989 ഡിസംബർ 28 ന് മെത്രാപ്പൊലീത്തയായി അവരോധിക്കപ്പെട്ടു. 1991 ഏപ്രിൽ 30ന് വാഴിക്കപ്പെട്ടു. 2009 ഏപ്രിൽ ഒന്നിനു കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്തയായി.
സഖറിയാസ് മാർ അന്തോണിയോസ് 1991 മുതൽ 2009 മാർച്ച് 31 വരെ വരെ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്നു. ഒരിക്കൽ എലംകുളം സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ അംഗങ്ങൾ മെത്രാപ്പൊലീത്തയ്ക്കു പിറന്നാൾ സമ്മാനമായി കാർ നൽകുന്നതിനെക്കുറിച്ചു സംസാരിച്ചു. കാർ തന്നാൽ ഉപയോഗിക്കില്ലെന്നും പകരം കളമശേരി മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം നൽകാൻ ശ്രമിക്കണമെന്നുമായിരുന്നു മെത്രാപ്പൊലീത്തയുടെ ഉപദേശം.
കൊച്ചി ഭദ്രാസനത്തിലെ പള്ളികൾ ചേർന്നു സഖറിയാസ് മാർ അന്തോണിയോസ് സൊസൈറ്റി രൂപീകരിച്ചു. കളമശ്ശേരിയിൽ സഖറിയാസ് മാർ അന്തോണിയോസ് കാരുണ്യ നിലയവും സ്ഥാപിച്ചു. മെഡിക്കൽ കോളേജിലെ രോഗികൾക്ക് കഞ്ഞി, കുറഞ്ഞ നിരക്കിൽ ലാബ്, ആശുപത്രിയിൽ മുറി കിട്ടാത്ത രോഗികൾക്ക് താത്ക്കാലിക മുറി തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു.
പാസ്‌പോർട്ട് എടുക്കാത്തതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കൊച്ചിയിലും കൊല്ലത്തുമാണ് സഭ ഭദ്രാസന ചുമതല നൽകിയതെന്നും ഈ പള്ളികളിൽ പോവാൻ പാസ്‌പോർട്ട് ആവശ്യമായി വന്നില്ലെന്നുമാണു ചിരിച്ചു കൊണ്ടു മെത്രാപ്പൊലീത്ത മുൻപ് പറഞ്ഞത്. കോട്ടയം പഴയ സെമിനാരിയിൽ കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സഹപാഠിയായിരുന്നു സഖറിയാസ് മാർ അന്തോണിയോസ്.