തൃശൂർ: കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ.എ.ഫ്രാൻസിസ് (76) അന്തരിച്ചു. മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും താന്ത്രിക് ചിത്രകാരനുമായിരുന്നു. ഇരുപതോളം പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്. മൂന്നെണ്ണം കേരള, കാലിക്കറ്റ് സർവകലാശാലകളിൽ പാഠപുസ്തകങ്ങളായി.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം നാളെ കോട്ടയത്തെത്തിച്ച് സംസ്‌കരിക്കും. മലയാള മനോരമയിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ച അദ്ദേഹം നാൽപതോളം അന്വേഷണ പരമ്പരകൾ തയ്യാറാക്കിയിട്ടുണ്ട്.

തൃശൂർ കുറുമ്പിലാവിൽ 1947 ഡിസംബർ ഒന്നിനാണു ജനനം. പ്രശസ്ത ചിത്രകാരനും കോഴിക്കോട്ടെ യൂണിവേഴ്‌സൽ ആർട്‌സ് സ്ഥാപകനുമായ കെ.പി.ആന്റണിയുടെ മകനാണ്. 1970ൽ മനോരമയിൽ പത്രപ്രവർത്തകനായി. 1999 മുതൽ 2002 വരെ കണ്ണൂർ യൂണിറ്റ് മേധാവിയായിരുന്നു. തുടർന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം 2021 ഡിസംബർ 31നു വിരമിച്ചു. കെ.എ.ഫ്രാൻസിസ് രൂപകൽപന ചെയ്ത ഒന്നാംപേജിനു ന്യൂസ് പേപ്പർ ലേഔട്ട് ആൻഡ് ഡിസൈൻ ദേശീയ അവാർഡ് ( 1971) ലഭിച്ചു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: തൃശൂർ തട്ടിൽ നടയ്ക്കലാൻ കുടുംബാംഗം ബേബി. മക്കൾ: ഷെല്ലി ഫ്രാൻസിസ് (കെഎം ട്രേഡിങ് കമ്പനി ദുബായ്), ഡിംപിൾ (മലയാള മനോരമ തൃശൂർ), ഫ്രെബി (ഗ്രോവെയർ സൊല്യുഷൻസ്, തിരുവനന്തപുരം). മരുമക്കൾ: ദീപ (ദുബായ്), ജോഷി ഫ്രാൻസിസ് കുറ്റിക്കാടൻ (ജെജെ സിസ്റ്റംസ്, തൃശൂർ), അഡ്വ. ജിബി ജേക്കബ് മണലേൽ (തിരുവനന്തപുരം)

ആർട്ടിസ്റ്റ് ആയിരുന്ന പിതാവ് കെ.പി.ആന്റണിയുടെ സ്വാധീനത്തിലാണ് ചിത്രകലാ ലോകത്ത് എത്തിയത്. 24 താന്ത്രിക് ചിത്രങ്ങളുമായി ഡൽഹി ഇന്ദിരാഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സ് ഗാലറിയിൽ നടത്തിയ പ്രദർശനം. പറശ്ശിനിക്കടവു ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ വരച്ച ചിത്രത്തിന് 2000 ലെ ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. വെനീസ്, ഫ്‌ളോറൻസ് ബിനാലെകളിൽ കേരള സർക്കാരിന്റെ പ്രതിനിധിയായിരുന്നു.