കോഴിക്കോട്: മലയാളസാഹിത്യത്തിന് ലാളിത്യത്തിന്റെ നൈർമല്യം തൂകിയ പ്രിയകഥാകാരി പി.വൽസല (84) അന്തരിച്ചു. ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട് മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്നു. എഴുത്തച്ഛൻ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാർഡ്, തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. അക്കാദമിയുടെ വിശിഷ്ടാംഗത്വവും പി. വത്സലയെ തേടി എത്തി.

തിരുനെല്ലിയുടെ കഥാകാരിയെന്നറിയപ്പെടുന്ന വത്സല 1960-കൾമുതൽ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച 'നെല്ല്' എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. 'തകർച്ച' ആണ് ആദ്യ നോവൽ. മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു വത്സല തന്റെ കൃതികളിലൂടെ പ്രതിഷ്ഠിച്ചത്. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ അടുത്തറിയുകയും മുൻവിധികളില്ലാതെ അതിനെപ്പറ്റി എഴുതുകയും ചെയ്ത എഴുത്തുകാരികൂടിയായിരുന്നു അവർ.

1939 ഓഗസ്റ്റ് 28ന് കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി കോഴിക്കോട് വെള്ളിമാടുകുന്നിൽ ജനിച്ചു. ഹൈസ്‌കൂൾ പഠനകാലത്ത് വാരികകളിൽ കഥയും കവിതയും എഴുതിത്ത്തുടങ്ങി. അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന പി.വൽസല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.

ആഗ്‌നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്‌മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്‌നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരക്കിൽ അൽപം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.

'നിഴലുറങ്ങുന്ന വഴികൾ' എന്ന നോവലിന് 1975ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും 2019ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയൻ പുരസ്‌കാരം, കുങ്കുമം അവാർഡ്, സിഎച്ച് മുഹമ്മദ് കോയ അവാർഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, ലളിതാംബികാ അന്തർജനം അവാർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ അക്ഷരം അവാർഡ്, മയിൽപീലി അവാർഡ് തുടങ്ങിയവ ലഭിച്ചു.

സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. അക്കാദമിയിൽനിന്ന് എം. മുകുന്ദൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് പ്രസിഡന്റുസ്ഥാനം ഏറ്റെടുക്കേണ്ടിവന്നത്. 1961-ൽ കോഴിക്കോട് കേന്ദ്രീകരിച്ച് എൻ.വി. കൃഷ്ണവാരിയരുടെയും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച കേരള സാഹിത്യസമിതിയിലെ നിറസാന്നിധ്യംകൂടിയായിരുന്നു വത്സല. കഴിഞ്ഞ 17 വർഷമായി സാഹിത്യസമിതി അധ്യക്ഷകൂടിയായിരുന്നു അവർ. മലാപ്പറമ്പ് എൻ.ജി.ഒ. ക്വാർട്ടേഴ്സിലെ 'അരുൺ' വീട്ടിലായിരുന്നു താമസം. കൊടുവള്ളി ഗവ. ഹൈസ്‌കൂൾ, നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, നടക്കാവ് ടി.ടി.ഐ., എന്നിവിടങ്ങളിൽ അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

അദ്ധ്യാപകനും സഹപ്രവർത്തകനുമായിരുന്ന എം.അപ്പുക്കുട്ടിയാണു ഭർത്താവ്. മക്കൾ: അരുൺ മാറോളി (സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, യുഎസ്എ), ഡോ.എം.എ.മിനി. മരുമക്കൾ: കസ്തൂരി നമ്പ്യാർ, ഡോ.നിനാകുമാർ (മുൻ കോഴിക്കോട് ജില്ലാ വെറ്ററിനറി ഓഫിസർ).