- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവൂർ മലിനീകരണത്തിനെതിരെ പോരാടിയ ഉദ്യോഗസ്ഥൻ; മലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ എൻജിനിയർ ഗംഗാ ആക്ഷൻ പ്ലാൻ സീനിയർ കൺസൾട്ടന്റ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തി: അന്തരിച്ച പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ പി.എ. രാമചന്ദ്രന് ആദരാഞ്ജലികൾ
കോഴിക്കോട്: പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞനും എൻജിനിയറും ഗ്രന്ഥകാരനുമായ പി.എ. രാമചന്ദ്രൻ അന്തരിച്ചു. 82 വയസ്സായിരുന്നു. കുടുംബത്തോടൊപ്പം കോഴിക്കോട് പൊറ്റമ്മൽ ഉല്ലാസ് നഗർ കോളനിയിലായിരുന്നു താമസം. മലിനീകരണനിയന്ത്രണ ബോർഡ് (റീജണൽ എൻജിനിയർ), സി.ഡബ്ല്യു.ആർ.ഡി.എം. (രജിസ്ട്രാർ), ഗംഗാ ആക്ഷൻ പ്ലാൻ (സീനിയർ കൺസൾട്ടന്റ്), ദുബായ് മുനിസിപ്പാലിറ്റി (പരിസരവിഭാഗം തലവൻ), ഒമാൻ പരിസ്ഥിതിമന്ത്രാലയം (സീനിയർ കൺട്രോളർ ഓഫ് പൊലൂഷൻ), ജർമൻ സർട്ടിഫിക്കേഷൻ സ്ഥാപനമായ ടി.യു.വി. നോർഡ് (ലീഡ് ഓഡിറ്റർ) എന്നീ നിലകളിൽ പ്രവർത്തിച്ചു.
കോഴിക്കോട്ട് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുമ്പോൾ പരിസ്ഥിതി വിഷയങ്ങളിലും ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പൊലൂഷൻ കൺട്രോൾ ബോർഡ് റീജണൽ എൻജിനിയറായിരിക്കേ മാവൂർ മലിനീകരണപ്രശ്‌നത്തിൽ മാവൂർ ഗ്വാളിയോർ റയോൺസ് മാനേജ്മെന്റിനെതിരേ നടപടിയെടുത്തു. മാവൂർ മലിനീകരണത്തിനെതിരേ ജനകീയപ്രക്ഷോഭങ്ങൾ ഉയർന്നുവരാൻ ഇതു കാരണമായി. ഹൈക്കോടതിയിൽനിന്ന് മാവൂർ മലിനീകരണത്തിനെതിരേ വിധി സമ്പാദിക്കാനും രാമചന്ദ്രന്റെ ഇടപെടൽ കാരണമായി.
ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലായി പത്തിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാട്ടൂർ വില്ലേജിൽ പണിക്കൻപറമ്പിൽ വീട്ടിൽ ജനിച്ച രാമചന്ദ്രൻ കേരള പി.ഡബ്ല്യു.ഡി. എൻജിനിയറായി 1976-ലാണ് കോഴിക്കോട്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറായിരുന്ന ഡോ. ലീനാദേവിയാണ് ഭാര്യ. മകൾ: ഡോ. അനുപമ കോത്തോരി. മരുമകൻ: ഡോ. കുണാൽ കോത്താരി. സഹോദരങ്ങൾ: ദമയന്തി ഗംഗാധരൻ, ഡോ. പി.എ. ജയപ്രകാശ്, പരേതരായ വസുമതി കുമാരൻ വൈദ്യർ, രമണി ധർമപാലൻ. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം ശാന്തികവാടത്തിൽ.