കോട്ടയം: ഒരു വർഷം മുമ്പ് ചികിത്സയ്ക്കായി നാട്ടിൽ എത്തിയ ബ്രോംലിയിലെ മലയാളി നഴ്സ് ഷൈനി ജയിംസ് (53) അന്തരിച്ചു. ഏറെക്കാലമായി യുകെയിൽ താമസിച്ചിരുന്ന കുടുംബമാണ് ഷൈനിയുടേത്. എന്നാൽ അപ്രതീക്ഷിതമായി സ്ഥിരീകരിച്ച രോഗത്തെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് വന്നത്.

കുറച്ചു ദിവസങ്ങളായി രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. നാട്ടിൽ കോട്ടയം മേമ്മുറി സ്വദേശിനിയാണ്. ഞായറാഴ്ച വൈകുന്നേരം 6.30 ന് മൃതദേഹം മേമ്മുറിയിലുള്ള വീട്ടിൽ കൊണ്ടുവരും. തുടർന്ന് സംസ്‌കാരം ആറാം തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മേമ്മുറി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും. കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്.

ഭർത്താവ് അനിൽ ചെറിയാൻ നേരത്തെ അന്തരിച്ചിരുന്നു. തുടർന്ന് രണ്ടു മക്കൾക്കായി ജീവിച്ചു വരവേയാണ് ഷൈനിക്ക് രോഗം സ്ഥിരീകരിച്ചതും നാട്ടിലേക്ക് എത്തിയതും. അനിലും ഷൈനിയും മരണത്തിലേക്ക് പോയതോടെ ദമ്പതികളുടെ രണ്ടു പെൺമക്കളാണ് അനാഥരായിരിക്കുന്നത്. ആഷിനി അനിൽ, അലീനാ അനിൽ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: ലീലാമ്മ ജോസഫ് മണലേൽ, ബേബി, ഷൈലമ്മ സിറിയക്ക് കട്ടപ്പുറത്ത് (യുകെ), ഷാജി (യുകെ), ഫാ. ജെയിംസ് വടക്കേകണ്ടംകരിയിൽ (ചേർപ്പുങ്കൽ സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളി വികാരി).