കോട്ടയം: തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് നീങ്ങുന്ന ഒന്നിനും സമയമില്ലാത്ത ഗൃഹനാഥനൊപ്പം അരനൂറ്റാണ്ടിലേറെ കാലം. പക്ഷേ എന്നിട്ടും ഭാര്യക്കും മക്കൾക്കും പറയാനുള്ളത് ഉമ്മൻ ചാണ്ടിയുടെ മനസ്സിലെ ശുദ്ധതയെക്കുറിച്ച് മാത്രമായിരുന്നു. വീട്ടിൽ ഒന്നിനും സമയമില്ലാത്ത ഗൃഹനാഥനായിരുന്നു ഉമ്മൻ ചാണ്ടി. പക്ഷേ കുടുംബത്തിനും അത് നന്നായിട്ട് അറിയാം.

വനിതക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഇങ്ങനെ പറയുന്നു.'കുഞ്ഞിനെ (അങ്ങനെയാണ് അദ്ദേഹത്തെ ഞാൻ വിളിക്കുന്നത്) സംബന്ധിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും അനിഷ്ടമുള്ളതും ഒരൊറ്റ കാര്യത്തിലാണ് ആ പാവത്തം. അത് അമ്മയിൽ നിന്നു കിട്ടിയ സ്വഭാവമാണ്. പറ്റില്ല, ചെയ്യില്ല എന്ന് അറത്തു മുറിച്ചു പറയേണ്ടിടത്ത് കുഞ്ഞ് അതു ചെയ്യില്ല. കുഞ്ഞിനെക്കൊണ്ടതിനു കഴിയില്ല. അതൊരു കുഴപ്പമാണ്. ഒരു മനുഷ്യരിലും കാണാത്തൊരു താഴ്മയും ക്ഷമയും സഹനവുമാണ്. എല്ലാം 'പോട്ടെ, പോട്ടെ' എന്നു വയ്ക്കും. വീട്ടുകാര്യങ്ങൾക്ക് ഒരിക്കലും ഉപകാരപ്പെടാത്ത, കൊച്ചുവർത്തമാനം പറഞ്ഞിരിക്കാൻ 5 മിനിറ്റ് നീക്കിവയ്ക്കാനുള്ള സാവകാശമില്ലാത്ത, ഒരിക്കൽ പോലും ഷോപ്പിങ്ങിനു കൂട്ടുവരാത്ത ഒരാളുമായുള്ള 45 വർഷം പിന്നിടുന്ന ദാമ്പത്യത്തെ നിറവോടെ ഉറപ്പിച്ചു നിർത്തുന്നതിലും ആ 'പാവത്തം' സ്വഭാവത്തിനു വലിയ പങ്കുണ്ട്.

അധികാരം കാണിക്കില്ല, വഴക്കിടില്ല, ആക്ഷേപിക്കില്ല. ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. ഒരിഷ്ടത്തിനും എതിരല്ല. സർവസ്വാതന്ത്യം. ഭക്ഷണത്തിലുൾപ്പെടെ ഒരു നിർബന്ധവുമില്ല, പരാതിയുമില്ല. മേശപ്പുറത്തു വച്ച പഴത്തിൽ ഒരെണ്ണം ചീത്തയായാൽ അതാവും കുഞ്ഞ് എടുത്തു കഴിക്കുക. നല്ലൊരു സാരിയുടുത്താൽ, നന്നായൊന്ന് അണിഞ്ഞൊരുങ്ങിയാൽ പ്രശംസിക്കാത്ത ഭർത്താവ് അരസികനാണെന്നു പൊതുവേ ഭാര്യമാർക്കു തോന്നാം. എനിക്കതു തോന്നാത്തത്, ഇതൊന്നും കുഞ്ഞിന്റെ ഉള്ളിൽ തട്ടുന്ന കാര്യങ്ങളല്ലെന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ്. മനസ്സ് നിറയെ നാട്ടുകാരും അവരുടെ പ്രശ്നങ്ങളുമാണ്.'- അവർ പറയുന്നു. മക്കൾ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും പറയാനുള്ളതും ഇതേ അഭിപ്രായമായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ സ്വാഭാവത്തിലെ ഏറ്റവം വലിയ സവിശേഷത ആരോടും പകയും പ്രതികാരവും ഇല്ല എന്നതായിരുന്നു. തന്നെ സോളാർ കേസിൽ കുരുക്കിയവരോട് പോലും അദ്ദേഹത്തിന് ക്ഷമിക്കാൻ കഴിയും. ആനപ്പക സൂക്ഷിക്കുന്ന ആധുനിക രാഷ്ട്രീയക്കാർക്കിടയിൽ എല്ലാം ക്ഷമിക്കയും പൊറുക്കയും ചെയ്യുന്ന ഉമ്മൻ ചാണ്ടി എന്നും വേറിട്ട് നിൽക്കും.

തിരിക്കിനിടയിലെ കല്യാണം

തിരിക്കിട്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ വിവാഹവും നടക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ അതേക്കുറിച്ച് പറയുന്നത് ഇങ്ങനെ-'കല്യാണം ഏതാണ്ട് വാക്കുറപ്പിച്ചിരിക്കുന്ന സമയം. മണവാളന്റെ കൈപ്പടയിൽ തപാലിൽ ഒരു കത്ത് വന്നു. ആദ്യത്തെ പ്രേമലേഖനം! എനിക്കാകെയൊരു വെപ്രാളവും നാണവും. തുറന്നു നോക്കിയപ്പോൾ രണ്ടേ രണ്ടു വരി: ''തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പ്രാർത്ഥിക്കണം''.അന്ന്, ഉമ്മൻ ചാണ്ടിയെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയോ കുറിച്ച് എനിക്കു വലിയ പിടിയൊന്നുമില്ല. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത്തെ മത്സരമാണ്. പി.സി.ചെറിയാനാണ് എതിർ സ്ഥാനാർത്ഥി. കടുപ്പമാണ്. നീ ശരിക്കു പ്രാർത്ഥിച്ചോ എന്റെ കസിനും പേടിപ്പിച്ചു. ഞാൻ ഉള്ളുരുകിയങ്ങു പ്രാർത്ഥന തുടങ്ങി. എങ്ങാനും തോറ്റുപോയാൽ കെട്ടാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യക്കേടാണെന്ന് ആരെങ്കിലും പറഞ്ഞാലോ.അദ്ദേഹം ജയിച്ചു; നല്ല ഭൂരിപക്ഷത്തോടെ. അന്നനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല.'- മറിയാമ്മ പറയുന്നു.

'പിന്നെയങ്ങോട്ട് എത്രയെത്ര തിരഞ്ഞെടുപ്പുകൾ. പക്ഷേ അന്നത്തെ ആ സന്തോഷത്തിന്റെയത്ര വരില്ല അതൊന്നും. ആ ജയത്തോടെ മന്ത്രിയായി. അതോടെ കല്യാണം നീണ്ടുപോയി, ചെക്കന് ഒഴിവു കിട്ടേണ്ടേ? കല്യാണം മാറിപ്പോകുമോ എന്നു ചില ബന്ധുക്കളൊക്കെ അടക്കം പറയാൻ തുടങ്ങി. പക്ഷേ എനിക്കു മാത്രം ഒരു പേടിയുമില്ല. എന്റെ കിലോക്കണക്കിനു തൂക്കമുള്ള പ്രേമലേഖനങ്ങൾക്കു നാലഞ്ചു വരിയുടെ പിശുക്കിയുള്ള മറുപടിയും ആഴ്ചയിൽ രണ്ടു വട്ടമുള്ള ഫോൺ വിളികളും തന്നെ ധാരാളമായിരുന്നു ആ ആളെ അറിയാൻ. അന്നുമിന്നും എനിക്ക് ഉറപ്പാണ്, ഉമ്മൻ ചാണ്ടി ഒരു വാക്കു പറഞ്ഞാൽ വാക്കാണ്.'- ഉമ്മൻ ചാണ്ടിയുടെ പത്നി ഓർത്തത് അങ്ങനെയാണ്.

കുടുംബത്തേക്കൾ ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ജനങ്ങളാണെന്ന് അവർക്കും നന്നായി അറിയാമായിരുന്നു. പിതാവ് മന്ത്രിയായിരുക്കുമ്പോൾ പോലും തങ്ങൾക്ക് യാതൊരു പ്രിവിലേജും ഇല്ലായിരുന്നെന്ന്, മകൾ അച്ചു ഉമ്മൻ ഈയിടെയും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.