- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂളിക്കൊണ്ട് തന്റെ ആയുധമായ വെട്ടരിവാളും മുടീങ്കോലും കരിയും നുകവും കയ്യിലേന്തി നിസ്വാർത്ഥനായി പാടത്തേ ചളിക്കണ്ടത്തിലേക്കിറങ്ങുന്ന കുഞ്ചനേ ആ ശിർവ്വദിക്കുക; അദ്ദേഹത്തിന്റെ കൂലിയും പതവും അളന്നു മാറ്റി വെക്കുക.....! സ്‌നേഹം മാത്രം പ്രതീക്ഷിച്ച് ആദ്യ പുസ്തകം എഴുതിയ പ്രവാസി; പ്രകാശന ചടങ്ങിൽ മരണം; പ്രഭ ആനമങ്ങാട് നൊമ്പരമാകുമ്പോൾ
പെരിന്തൽമണ്ണ: ആദ്യ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനിടെ കുഴഞ്ഞുവീണ് എഴുത്തുകാരൻ മരിച്ചതിന്റെ വേദനയിൽ എടത്തറക്കാർ. 'പ്രഭ ആനമങ്ങാട്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ആനമങ്ങാട് എടത്തറത്തൊടി പ്രഭാകരൻ(73) ആണ് മരിച്ചത്. ഇദ്ദേഹം രചിച്ച 92 കഥകളുടെ സമാഹാരമായ 'ക്യാപ്റ്റൻ കുഞ്ചൻ ഐഎഎസ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് സംഭവം.
ശ്രീമാൻ കുഞ്ചൻ തന്റെ പണി ആയുധങ്ങളുമായി ഇന്ന് വൈകുന്നേരം 6 മണിക്ക് തന്റെ കുപ്പാടിന്റെ ഇല്ലിപ്പടി അകത്തി തുറന്ന് ഇടവഴിയിലേക്ക് ഇറങ്ങുന്നു. വൈകുന്നേരം കൃത്യം 6 മണിക്ക് വിരിപ്പു കൃഷിക്ക് കൈതോർത്തു മുണ്ടു ചുറ്റി പുറത്തിറങ്ങുന്ന കൃഷീവലനായ കുഞ്ചനെ അനുഗ്രഹിക്കുക. പാട പശ്ചാത്തലത്തിലെ ' കന്നൂട്ടു പാട്ടു ' മൂളിക്കൊണ്ട് തന്റെ ആയുധമായ വെട്ടരിവാളും മുടീങ്കോലും കരിയും നുകവും കയ്യിലേന്തി നിസ്വാർത്ഥനായി പാടത്തേ ചളിക്കണ്ടത്തിലേക്കിറങ്ങുന്ന കുഞ്ചനേ ആ ശിർവ്വദിക്കുക. അദ്ദേഹത്തിന്റെ കൂലിയും പതവും അളന്നു മാറ്റി വെക്കുക.....! അപ്പോ ശരി-ഇതായിരുന്നു പുസ്തക പ്രകാശനത്തിന് വേണ്ടി പ്രഭ ഇട്ട കുറിപ്പ്.
വൈകുന്നേരം 6 മണിക്ക് എടത്ര വായനശാലയുടെ മുന്നിൽ വെച്ച് നമുക്ക് ഈ ഇടവപ്പാതിയിൽ രോഹിണി ഞാറ്റുവേലയിൽ വിത്തിറക്കാം , പാടം പണി തുടങ്ങാം. ഇക്കുറി നൂറു മേനി വിളയാൻ അനുഗ്രഹിക്കുക......!-ഇങ്ങനെയും കുറിച്ചു. പക്ഷേ പ്രകാശന ചടങ്ങിനിടെയുണ്ടായത് ദുരന്തമായിരുന്നു. പ്രഭ എന്ന എഴുത്തുകാരന്റെ മരണം. സുഹൃത്തുക്കളേയും ബന്ധുക്കളേയും ഞെട്ടിപ്പിച്ചുകൊണ്ടാണ് മരണമെത്തിയത്. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട പ്രഭ ആനമങ്ങാട് ഏവരേയും അമ്പരപ്പിച്ച് മടങ്ങിയ കാഴ്ച.
എടത്തറ വായനശാലാ പരിസരത്ത് എഴുത്തുകാരൻ പി.സുരേന്ദ്രൻ പുസ്തകം പ്രകാശനം ചെയ്ത ഉടൻ പ്രഭാകരൻ കുഴഞ്ഞുവീഴുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏറെക്കാലം പ്രവാസിയായിരുന്ന ഇദ്ദേഹം മടങ്ങിയെത്തിയശേഷം സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. അനുഭവ കരുത്തിൽ നിന്ന് രചിച്ചതാണ് പ്രകാശനം ചെയ്ത പുസ്തകം.
രാത്രി ഏഴിന് തുടങ്ങിയ ചടങ്ങിൽ സാഹിത്യകാരൻ പി. സുരേന്ദ്രനാണ് പ്രകാശനം നിർവഹിച്ചത്. അദ്ദേഹത്തിന്റെ പ്രകാശനപ്രസംഗം അവസാനിച്ചയുടൻ പ്രഭാകരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. മകന്റെ ഭാര്യാപിതാവായ ഡോ. രാംദാസ് അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു. ഉടൻ പെരിന്തൽമണ്ണ രാംദാസ് ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കലാനിരൂപകൻ ഡോ. എൻ.പി. വിജയകൃഷ്ണൻ പുസ്തകപരിചയം നടത്താനൊരുങ്ങുമ്പോഴേക്കും രചയിതാവിന്റെ മരണവാർത്തയെത്തി. ഇതോടെ പ്രകാശനത്തിന്റെ മറ്റു ചടങ്ങുകൾ ഒഴിവാക്കി.
ഏറെക്കാലം പ്രവാസിയായിരുന്ന പ്രഭാകരൻ കൂടുതലും സാമൂഹികമാധ്യമങ്ങളിലായിരുന്നു എഴുതിയിരുന്നത്. തന്റെ ഓർമക്കുറിപ്പുകളും കുറച്ച് കഥകളും ചേർത്താണ് പുസ്തകമൊരുക്കിയത്. ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച അതേ വേദിയിൽതന്നെയുണ്ടായ വിടവാങ്ങൽ അപ്രതീക്ഷിതമായി. ഭാര്യ: ഗീത (ഏലംകുളം). മക്കൾ: പ്രതീഷ് ജൂനി (അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ, പെരിന്തൽമണ്ണ രാംദാസ് ക്ലിനിക് ആൻഡ് നഴ്‌സിങ് ഹോം), പ്രശോഭ് ജീവൻ(കുവൈത്ത്). മരുമക്കൾ: മീര, നിഷ്‌ന.