കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യട്ടിക്കിടെ അദ്ധ്യാപകന്റെ ആക്രമണത്തിന് ഇരയായി മരിച്ച ഡോക്ടർ വന്ദനാ ദാസ് ഇനി ദീപ്തമായ ഓർമ. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.

ഓമനിച്ചു വളർത്തിയ ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നൽകിയപ്പോൾ ബന്ധുക്കളും നാട്ടുകാരും കണ്ണീരണിഞ്ഞാണ് ഹൃദയഭേദകമായ കാഴ്ചയ്ക്ക് സാക്ഷിയായത്. 'ഒന്ന് കണ്ണ് തുറക്കാൻ പറ' എന്നും പറഞ്ഞുകൊണ്ടുള്ള അമ്മയുടെ നിലവിളി ചുറ്റും കൂടി നിന്നവരുടെ ഉള്ളുപൊള്ളിച്ചു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. 

വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചടങ്ങുകൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയ്ക്ക് അവിടെയുണ്ടായിരുന്ന ഡോക്ടർമാർ ചികിത്സ നൽകി.

മാതാപിതാക്കളുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കി ഡോക്ടറായി മാറിയ വന്ദനാ ദാസിന് ആതുര സേവനത്തിനിടെ ജീവൻ പൊലിയേണ്ടി വന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നു. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് കോട്ടയം കടത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലെത്തിയവർ സാക്ഷികളായത്.



കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05ന് പട്ടാളമുക്കിനു സമീപത്തെ വീട്ടിൽ മൃതദേഹം എത്തിക്കുമ്പോൾ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കിടത്തി.

മൃതദേഹം എത്തിച്ച ആംബുലൻസിൽനിന്ന് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും പുറത്തിറങ്ങിയപ്പോൾ ആശ്വസിപ്പിക്കാനായി അടുത്തെത്തിയ ബന്ധുക്കൾക്കും കരച്ചിലടക്കാനായില്ല. രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു.

മന്ത്രി വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ, സ്പീക്കർ എ.എൻ. ഷംസീർ, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.


മുന്നറിയിപ്പില്ലാതെയാണ് മന്ത്രി വീണാ ജോർജ് വന്ദനയ്ക്ക് അന്തിമോപചാരം അർപിക്കാൻ എത്തിയത്. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ അവർ മടങ്ങി. കുടുംബത്തിന്റെ ഏകമകളുടെ നഷ്ടം നികത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.

ഡോ. വന്ദനയുടെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി കടുത്തുരുത്തിയിൽ വ്യാഴാഴ്ച പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വന്ദനയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന മന്ത്രിമാർക്കുനേരേ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു.

മുട്ടുചിറമുതൽ ജങ്ഷനിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. പ്രത്യേകമായി പൊലീസ് സംഘത്തെയും വിന്യസിച്ചിരുന്നു. വീട്ടിലും ബാരിക്കേഡ് സംവിധാനമൊരുക്കി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, വൈക്കം എ.എസ്‌പി. നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.

പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച മദ്യപാനി ഡ്രസിങ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു. കുടവട്ടൂർ മാരൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് (42) ആണ് അരുംകൊല നടത്തിയത്.

പൊലീസുകാരടക്കം കുത്തേറ്റ 5 പേർ ചികിത്സയിലാണ്. ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്‌കൂൾ അദ്ധ്യാപകനായ ജി.സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു.