കണ്ണൂർ: കണ്ണൂർ ചോരയുടെ ചുവപ്പായി ചുവന്നു നിന്ന കാലത്താണ് സതീശൻ പാച്ചേനി എന്ന യുവനേതാവ് കോൺഗ്രസ് രാഷ്ട്രയത്തിലേക്ക് ചുവടു വെക്കുന്നത്. തന്റെ കുടുംബപരമായി പിന്തുടർന്നു പോന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യം പിന്തുടർന്നെങ്കിൽ ഇന്ന് സിപിഎമ്മിന്റെ മുൻനിരയിലെ നേതാവായ ഒരുപക്ഷേ അദ്ദേഹം മാറിയേനെ. എന്നാൽ, കോൺഗ്രസ് രാഷ്ട്രീയമായിരുന്നു സതീശന് ഇഷ്ടം. അതിനായി അദ്ദേഹം സ്വന്തം കുടുംബത്തെ പോലും അദ്ദേഹം തള്ളിപ്പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിൽ റേഷൻ കാർഡിൽ നിന്നും കുടുംബത്തിൽ നിന്നും പടിയിറക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. അന്ന് മുതൽ തുടങ്ങിയതാണ് സംശുദ്ധമായ രാഷ്ട്രീയ ജീവിതം ഉയർത്തിപിടിച്ചു കൊണ്ടുള്ള മുന്നോട്ടു പോക്ക്. അതിൽ യാതൊരു വിട്ടുവീഴ്‌ച്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല.

തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്നും. പ്രമാദമായ മാവിച്ചേരി കേസിൽ ഉൾപ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ജയിൽശിക്ഷ അനുഭവിക്കുകയും അനവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരും കർഷക തൊഴിലാളികളുമായ പരേതനായ പാലക്കീൽ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനി ജനിച്ചത്.

പാച്ചേനി സർക്കാർ എൽപി സ്‌കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്‌കൂൾ, പരിയാരം സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്‌നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി.

അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 197778 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗം പത്രത്താളുകളിലൂടെ അറിഞ്ഞതാണ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്‌കൂൾ കാലയളവിൽ കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്‌കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂർ പോളിടെക്‌നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി.

അക്കാലത്താ രാഷ്ട്രീയത്തിൽ മുന്നോട്ടുപോകാൻ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു. കാരണം കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു പതിനാറാം വയസ്സിൽ പടിയിറക്കിയെങ്കിലും റേഷൻ കാർഡിൽ നിന്ന് പേരു വെട്ടിയെങ്കിലും അതിലൊന്നും പാച്ചേനി തളർന്നില്ല. കോൺഗ്രസായാൽ കയറിക്കിടക്കാൻ വീടും പഠിക്കാൻ പണവും കിട്ടില്ലെന്നായിട്ടും തന്റെ തീരുമാനത്തിൽ നിന്നു പിന്മാറിയതുമില്ല.

കെഎസ്‌യുവിലെ ഭാരവാഹിത്വം ഒഴിഞ്ഞതോടെ യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോൺഗ്രസ് സംഘടനാതലപ്പത്തേക്ക് പാച്ചേനിക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2001 മുതൽ തുടർച്ചയായ 11 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായി. ഡിസിസി പ്രസിഡന്റായിരിക്കെ സ്വന്തം വീടുണ്ടാക്കുന്നതിനേക്കാളേറെ കരുതലോടെ മേൽനോട്ടം വഹിച്ചു നിർമ്മിച്ച കണ്ണൂർ ഡിസിസി ഓഫിസ് 'കോൺഗ്രസ് ഭവൻ' പൂർത്തിയാക്കിയത് പാച്ചേനിയുടെ നേതൃത്വമികവായി. സിപിഎമ്മിന്റെ ശക്തിദുർഗമായ ജില്ലയിൽ, ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോൺഗ്രസ് ഓഫിസുകളിലൊന്നുണ്ടെന്ന ഖ്യാതിയും മേൽവിലാസവും എഴുതിച്ചേർത്താണ് സതീശൻ പാച്ചേനി ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതും.

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ തീർത്തും ദൗർഭാഗ്യവാനായിരുന്നു പാച്ചേനി. 2001ൽ മലമ്പുഴയിൽ വിഎസിനോട് വെറും 4703 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. 2006ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ നിയമസഭാ തിരഞ്ഞെടുപ്പിലും മലമ്പുഴയിൽ സതീശൻ പാച്ചേനിയായിരുന്നു എതിർസ്ഥാനാർത്ഥി. 2009ൽ സിപിഎം കോട്ടയായ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ എംബി രാജേഷിനെതിരെ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടത് വെറും 1800ൽപ്പരം വോട്ടുകൾക്ക് മാത്രമാണ്.

1996ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും, 2016,2021 വർഷങ്ങളിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. അവസാനം മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും കടന്നപ്പള്ളി രാമചന്ദ്രനാണ് പാച്ചേനിയെ നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്.