- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം; വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്; പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും; ഒരു നേരം ഒക്കെയാണ് കഴിക്കുന്നത്; ശീലങ്ങൾ എല്ലാം മാറ്റി എടുക്കണമെന്ന് പറഞ്ഞത് മാസങ്ങൾക്ക് മുമ്പ്; ഒടുവിൽ കരൾ രോഗം പ്രതിസന്ധിയായി; ദാതാവിനെ കണ്ടെത്താൻ വൈകിയത് ജീവനെടുത്തു; സുബി സുരേഷ് മടങ്ങുമ്പോൾ
കൊച്ചി: ജീവിതത്തിലെ ഏതൊരു കാര്യത്തെയും വളരെ അധികം തമാശയോടെ കാണുന്ന ആളായിരുന്നു സുബി സുരേഷ്. മുമ്പ് ആശുപത്രിയിൽ കിടന്ന കാര്യവും തമാശയോടെയാണ് സുബി സുരേഷ് പറഞ്ഞത്. 'ഞാൻ ഒന്ന് വർക് ഷോപ്പിൽ കയറി' എന്ന് പറഞ്ഞുകൊണ്ട് ആണ് മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചത്. ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിൽ അസുഖത്തെ കുറിച്ച് സുബി കൃത്യമായി സംസാരിക്കുന്നുണ്ടായിരുന്നു. ഈ അസുഖമാണ് ഇപ്പോൾ ജീവനെടുത്തത്. കുറച്ചു കാലമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
സുബിക്ക് കരൾ മാറ്റിവയ്ക്കൽ അടിയന്തരമായി ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ ദാതാവിനെ നിയമപരമായി കണ്ടെത്താനായില്ല. നിയമത്തിന്റെ നൂലാമാലകൾ കാരണം താൽപ്പര്യമുള്ളവർക്ക് നൽകാനും കഴിഞ്ഞില്ല. അടുത്തൊരു ബന്ധുവിൽ നിന്നും കരൾ സ്വീകരിക്കാനും തീരുമാനിച്ചു. ശസ്ത്രക്രിയ നീണ്ടതിന് കാരണം പ്രഷറും കാരണമായി. അങ്ങനെ ശസ്ത്രക്രിയ വൈകിയപ്പോൾ ആരോഗ്യാവസ്ഥ ഗുരുതരമായി. അതാണ് സുബിക്ക് പ്രതിസന്ധിയായത്. സിനിമയിലേയും മിമിക്രിയിലേയും സുഹൃത്തുക്കൾ സുബിക്ക് വേണ്ടി ഓടി നടന്നു. നടൻ സുരേഷ് ഗോപിയും കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ല. ഇതിന്റെ വേദനയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും.
എന്റെ കൈയിലിരിപ്പ് നല്ലത് അല്ലാത്തതുകൊണ്ട് ആണ് 'വർക് ഷോപ്പിൽ' ഒന്ന് കയറേണ്ടി വന്നുവെന്ന് കഴിഞ്ഞ ജൂലൈയിൽ സുബി വിശദീകരിച്ചിരുന്നു. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു-ഇതായിരുന്നു കഴിഞ്ഞ ജൂലൈയിൽ സുബി വിശദീകരിച്ചത്. അതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ സുബിയെ അലട്ടിക്കൊണ്ടിരുന്നു. അതാണ് മരണകാരണമായി മാറുന്നതും.
അസുഖത്തെ കുറിച്ച് മുമ്പ് സുബി വിശദീകരിച്ചത് ഇങ്ങനെ
ഒരു ചാനലിന് ഷൂട്ടിന് പോകേണ്ടതിന്റെ തലേ ദീവസം മുതൽ തീരെ വയ്യാതെയായി. ഭയങ്കരമായ നെഞ്ചുവേദനയും ശരീര വേദനയും എല്ലാം തോന്നി. ഒന്നും കഴിക്കാനും പറ്റുന്നില്ല, ഇളനീർ വെള്ളം പോലും കുടിച്ചപ്പോഴേക്കും ഛർദ്ദിച്ചു. രണ്ട് ദിവസം മുൻപ് നെഞ്ച് വേദന എല്ലാം അധികമായപ്പോൾ ഞാൻ ഒരു ക്ലിനിക്കിൽ പോയി ഇസിജി എല്ലാം എടുത്തിരുന്നു. അതിലൊന്നും കുഴപ്പം ഉണ്ടായിരുന്നില്ല. കുറച്ച് പൊട്ടാസ്യം കുറവുണ്ട് എന്ന് പറഞ്ഞു. അതിന് നൽകിയ മരുന്ന് ഒന്നും ഞാൻ കഴിച്ചില്ല.
എനിക്ക് വർക്ക് ഉണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടി വരുന്നത് ഭയങ്കര പ്രയാസമുള്ള കാര്യമാണ്. ഷൂട്ട് ഉണ്ടാവുമ്പോൾ മരുന്നോ ഭക്ഷണമോ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല. അപ്പോൾ കരുതും ആരോഗ്യം പോലും ശ്രദ്ധിക്കാതെ ഷൂട്ടിങിന് പോകുകയാണോ എന്ന്. കൊറോണ കഴിഞ്ഞ് കുറേക്കാലം വീട്ടിൽ ഇരുന്നപ്പോൾ തന്നെ മടുത്തു, ഇപ്പോൾ എന്ത് ഷോ കിട്ടിയാലും എനിക്ക് ആർത്തിയാണ്. അത് പൈസയ്ക്ക് വേണ്ടിയല്ല, വെറുതേ ഇരിക്കാൻ പറ്റാത്തതുകൊണ്ടാണാണ്. കൂടെ കട്ടയ്ക്ക് നിൽക്കാൻ അനിയനും അമ്മയും ഒക്കെയുണ്ട്. ഭക്ഷണം സമയത്ത് കഴിക്കാൻ എല്ലാവരും നിർബന്ധിക്കും. പക്ഷെ എനിക്ക് തോന്നിയാൽ മാത്രമേ ഞാൻ എന്തെങ്കിലും കഴിക്കുകയുള്ളൂ. ആ ദുശ്ശീലമാണ് എന്നെ വീഴ്‌ത്തിയത്. ആഹാരം കഴിക്കാതെ ഗസ്സ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്‌നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തിൽ കുറഞ്ഞു. പത്ത് ദിവസത്തോളം ആശുപത്രിയിൽ അഡ്‌മിറ്റ് ആയി. മഗ്‌നീഷ്യം ശരീരത്തിൽ കയറ്റുന്നത് ഒന്നും വലിയ പ്രശ്നമല്ല, പക്ഷെ പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയണ്.
പിന്നെ ഉള്ള ഒരു പ്രശ്നം പാൻക്രിയാസിൽ ഒരു കല്ല് ഉണ്ട്. അത് നിലവിലെ സാഹചര്യത്തിൽ അത്ര പ്രശ്നമല്ല. പക്ഷെ ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ചിലപ്പോൾ പ്രശ്നമാവും. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കിൽ കീ ഹോൾ ചെയ്ത് നീക്കാം. പിന്നെ തൈറോയിഡിന്റെ പ്രശ്നമുണ്ട്. ആ മെഡിസിനും ഞാൻ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതൽ അതും ശ്രദ്ധിക്കണമെന്നും സുബി വിശദീകരിച്ചിരുന്നു. ഇപ്പോൾ ഞാൻ കൃത്യമായി ഭക്ഷണം കഴിക്കാൻ തുടങ്ങി.
എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിവസം പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിക്കുന്നത്. ഇനി അങ്ങനെയുള്ള ശീലങ്ങൾ എല്ലാം മാറ്റി എടുക്കണം. എന്റെ അനുഭവത്തിൽ നിന്നും പഠിച്ചതാണ് ഇതെല്ലാം. ഇപ്പോൾ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തിൽ എന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരു ഇൻഫർമേഷൻ നൽകാൻ വേണ്ടിയാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു.