മട്ടാഞ്ചേരി: കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫി നേടിയ മിന്നും താരം. കേരളാ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച സൂപ്പർ ഫുട്ബാൾ താരങ്ങളിൽ ഒരാളായ ഫോർട്ട്‌കൊച്ചി തൊണ്ടുപറമ്പിൽ ടി.എ ജാഫർ (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 92-ലും 93-ലും ചാമ്പ്യന്മാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ.

1973ൽ കേരള ടീം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ടി.കെ.എസ് മണി നയിച്ച ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു ടി.എ ജാഫർ. 1973 ഡിസംബർ 27നാണ് കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ റെയിൽവേയ്സിനെ തോൽപ്പിച്ച് കേരളം ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ആ നേട്ടത്തിന്റെ 50-ാം വാർഷിക ആഘോഷങ്ങൾ നടക്കുമ്പോഴാണ് ജാഫറിന്റെ മരണം. കേരളത്തിലെ എണ്ണം പറഞ്ഞ ടൂർണമെന്റുകളിൽ മിന്നുന്ന പ്രകടനം നടത്തി കളിയാരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ജാഫർ.

പരിശീലകനായും തിളങ്ങി. 1988ലാണ് കേരള സ്പോർട്‌സ് കൗൺസിലിൽ പരിശീലകനായി ചേർന്നത് . ഐ.എം വിജയനും ജോ പോൾ അഞ്ചേരിയും പാപ്പച്ചനും ഇഗ്‌നേഷ്യസുമൊക്കെ കളിച്ച 90കളുടെ തുടക്കത്തിൽ പരിശീലകനായിറങ്ങി കേരളത്തെ സന്തോഷ് ട്രോഫിയിൽ ചാമ്പ്യന്മാരാക്കി ചരിത്രമെഴുതി. ഭാര്യ: സഫിയ. മക്കൾ: ബൈജു, സൻജു, റൺജു. മരുമക്കൾ: നിതാസ്, റഹന, സുൽഫീന.

ഫോർട്ട് കൊച്ചിയിലെ യങ്സ്റ്റേഴ്സ് സ്പോർട്സ് ക്ലബിൽ കളിച്ചായിരുന്നു ടി.എ ജാഫറിന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. 1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് എഫ്എസിടിക്ക് വേണ്ടിയും പിന്നീട് ദീർഘകാലം പ്രീമിയറിന് വേണ്ടിയും ബൂട്ടണിഞ്ഞു. 1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായി കളിച്ചു. 1984 വരെ പ്രീമിയറിലും കളിച്ചു. പിന്നീട് തന്റെ 44-ാം വയസ്സിൽ സ്പോർട്സ് കൗൺസിലിൽ ചേർന്നതോടെ ജാഫർ പൂർണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു.

പരിശീലകനായ ജാഫർ മികച്ചൊരു കേരളാ ടീമിനെ സൃഷ്ടിച്ചു. വിപി സത്യനും ഷറഫലിയും ഐഎംവിജയനും കെടി ചാക്കോയും സിവി പാപ്പച്ചനും അടക്കമുള്ള കേരളാ താരങ്ങൾ ഈ സമയം ദേശീയ ഫുട്‌ബോളിലെ സൂപ്പർ ഹീറോകളായിരുന്നു. കേരളാ പൊലീസിലെ മികവിനെ കണ്ടെത്തി മികച്ച സന്തോഷ് ട്രോഫി ടീമുണ്ടാക്കി.

ജോ പോൾ അഞ്ചേരിയുടെ പുതിയ തലമുറയേയും കണ്ടെത്തി പ്രോത്സാഹിപ്പിച്ചത് ജാഫറാണ്. കേരളാ ഫുട്‌ബോളിന്റെ ആ സുവർണകാല ശിൽപ്പിയാണ് കോച്ച് ജാഫർ.