കൊച്ചി: കരൾ രോഗമായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷിന്റെ ജീവനെടുത്തത്. അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകർ അടക്കം അറിഞ്ഞിരുന്നില്ല. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സുബി ചികിത്സയിൽ കഴിഞ്ഞത്. കരൾ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ നടത്താനിരിക്കയാണ് സുബിയുടെ അന്ത്യം സംഭവിച്ചത്. ഇതിനായി നടൻ ടിനി ടോമും മറ്റ് സഹപ്രവർത്തകരും ചേർന്ന് പരിശ്രമം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്.

സുബിയുടെ രോഗാവസ്ഥയെക്കുറിച്ച് ടിനി ടോം വിശദീകരിച്ചത് ഇങ്ങനെ:

ഞാൻ കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികിൽസയുടെ പിന്നാലെയായിരുന്നു ഞാൻ. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ എതാണ്ട് ഉൾകൊണ്ടിരുന്നു. സുബിയെക്കുറിച്ച് ഒർക്കുമ്പോൾ എന്റെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയത് എന്ന് വേണമെങ്കിൽ പറയാം. ഡാൻസ് ടീമിൽ നിന്നും സ്‌കിറ്റ് കളിക്കാൻ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിയായിരുന്നു സുബി.

അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്‌സ്‌ക്രൈബേർസ് കൂടിയതോടെ അതിന്റെ ഭാഗമായി കേക്ക് ഒക്കെ കട്ട് ചെയ്ത് പോയിരുന്നു സുബി. വിവാഹത്തിന്റെ പടിവാതിക്കൽ നിൽക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്റെ പ്രശ്‌നം വന്നത്. കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലിൽ ആയിരുന്നു. ഞാൻ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങൾ എല്ലാം പരമാവധി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകൾ കരൾ നൽകാൻ തയ്യാറായിരുന്നു.

അതിന്റെ നടപടി ക്രമങ്ങൾ ഉണ്ടായിരുന്നു. അതിൽ സുരേഷ് ഗോപിയും, ഹൈബി ഈഡൻ ഇങ്ങനെ രാഷ്ട്രീയ സംസ്‌കാരിക രംഗത്തെ ആൾക്കാരെ ബന്ധപ്പെട്ട് ഈ നടപടികൾ വേഗത്തിലാക്കിയിരുന്നു. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷർ വർദ്ധിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്‌നിയെ ബാധിച്ചതിനെ തുടർന്ന് ഡയാലിസിസ് വിധേയയാക്കിയിരുന്നു. തുടർന്ന് ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് -ടിനി ടോം പറഞ്ഞു.

രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവർത്തകർ ഇന്നലെ ആശുപത്രിയിൽ സുബിയെ സന്ദർശിച്ചിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവിൽ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ നടക്കും. അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ: എബി സുരേഷ്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്.

സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്‌കൂൾകാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു.