തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. മുൻ മിസോറാം ഗവർണർ ആയിരുന്ന അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

1946-ൽ സ്റ്റുഡന്റ്‌സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വക്കം പഞ്ചായത്തംഗമായി. പക്ഷേ തൽക്കാലം രാഷ്ട്രീയം വിട്ട് അലിഗഡ് സർവകലാശായിൽ നിയമത്തിൽ ഉപരിപഠത്തിന് പോയി തിരികെ വന്ന് അഭിഭാഷകനായി. മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടുതവണ ലോക്‌സഭയിലും രണ്ടുതവണ ഗവർണർപദവിയിലും ഇരുന്നു. അഞ്ചുതവണ നിയമസഭാംഗമായിരുന്നു. രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കർ സ്ഥാനം വഹിച്ച റെക്കോഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്.തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

അഞ്ച് തവണയും ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നായിരുന്നു വക്കം പുരുഷോത്തമൻ നിയമസഭയിലെത്തിയത്. 1970, 1977, 1980, 1982, 2001 എന്നീ വർഷങ്ങളിൽ. മൂന്ന് തവണ സംസ്ഥാന മന്ത്രിയായി. രണ്ട് തവണ നിയമസഭ സ്പീക്കറായും പ്രവർത്തിച്ചു. ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലുമെത്തി.

2006ൽ ആദ്യ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസിൽ താമസിച്ച ആദ്യത്തെയാൾ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ഉമ്മൻ ചാണ്ടി വീണുപരുക്കേറ്റ് ചികിൽസയിലായിരുന്നപ്പോൾ വക്കത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല.1994ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റ്‌നന്റ് ഗവർണർ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 2011ൽ മിസോറം ഗവർണറായി.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്.