തൃശൂർ: ചിത്രകലാനിരൂപകനും ഗ്രന്ഥകർത്താവുമായ വിജയകുമാർ മേനോൻ (76) അന്തരിച്ചു. എറണാകുളം എളമക്കരയിലെ കൃഷ്ണത്ത് പുത്തൻവീട്ടിലായിരുന്നു അന്ത്യംവൃക്കരോഗത്തെ തുടർന്ന് തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ എളമക്കരയിൽ ചെറ്റക്കൽമഠം വീട്ടിൽ കാർത്യായനി അമ്മയുടെയും അനന്തൻപിള്ളയുടെയും മകനായാണ് ജനിച്ചത്.

മഹാരാജാസിൽ നിന്ന് ബി.എസ്.സി ബിരുദമെടുത്ത മേനോൻ ഫാക്ടിൽ പ്ലാന്റ് ഓഫീസറായാണ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. 41-ാം വയസ്സിൽ ബറോഡ സർവകലാശാലയിൽ ഹിസ്റ്ററി ഓഫ് ആർട്സിൽ നിന്ന് എം.എ. ബിരുദം നേടി. പിന്നീട് ചാമരാജേന്ദ്ര അക്കാദമി, ഫൈൻ ആർട്സ് കോളേജ്, ആർ.എൽ.വി. കലാലയം, കാലടി ശ്രീശങ്കര സർവകലാശാല, ഗുരുവായൂർ മമ്മിയൂരിലുള്ള ചുമർചിത്ര പഠനകേന്ദ്രത്തിലും അദ്ധ്യാപനം നടത്തി.

ആധുനിക കലാദർശനം, രവിവർമ്മ, ഭാരതീയ കല 20ാം നൂറ്റാണ്ടിൽ, ദൈവത്തായ്, സ്ഥലം കാലം കല, ചിത്രകല: ചരിത്രവും രീതികളും, ആധുനിക കലയുടെ ലാവണ്യതലങ്ങൾ, A Brief Survey of the Art Scenario of Kerala, Raja Ravi Varma Classics, Authenticating Objectivity തുടങ്ങി നിരവധി കലാപഠനഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. യൂജിൻ അയൊനെസ്‌കോയുടെ The Chairs ലോർക്കയുടെ Blood Wedding, ഷെനെയുടെ The Maids തുടങ്ങിയ ക്ലാസിക് നാടകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

കേരള ലളിതകലാ അക്കാദമിയുടെ കലാഗ്രന്ഥത്തിനുള്ള അവാർഡ്, കേസരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എൻ.പിള്ള എൻഡോവ്‌മെന്റ് അവാർഡ്, സി ജെ സ്മാരക പ്രസംഗസമിതി അവാർഡ്, ഡോ.സി പി മേനോൻ സ്മാരക പുരസ്‌കാരം, ഗുരുദർശന അവാർഡ് തുടങ്ങി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 13 വർഷമായി വടക്കാഞ്ചേരി വ്യാസഗിരി ജ്ഞാനാശ്രമത്തിലെ അന്തേവാസിയായിരുന്നു