- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദികരുടെ പീഡനങ്ങൾക്ക് ഇരയായ കുട്ടികളോട് മാപ്പ് ചോദിച്ചത് ലോകത്തിന്റെ കൈയടി നേടി; അപൂർവ്വമായി പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ട പോപ്പ്; വിശുദ്ധ അൽഫോൻസയെ ഭാരതസഭയ്ക്ക് അനുഗ്രഹിച്ചു നൽകിയതും ബെനഡിക്ട് പതിനാറാമൻ; ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ കേരളം ഓർക്കുമ്പോൾ
വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമൻ വിടവാങ്ങുമ്പോൾ കേരളത്തിനും ഓർമ്മകൾ ഏറെയാണ്.വിശുദ്ധ അൽഫോൻസയെ ഭാരതസഭയ്ക്ക് അനുഗ്രഹിച്ചു നൽകിയത് അദ്ദേഹമായിരുന്നു.മാർ ആലഞ്ചേരിയും മാർ ക്ലിമ്മിസും കർദിനാൾമാരായത് ബനഡിക്ട് മാർപാപ്പയുടെ കാലത്തായിരുന്നു.സഭയുടെ മുഖപത്രമായ ഒസെർവത്തോരെ റൊമാനോയുടെ മലയാളം പതിപ്പും ഇറക്കിയിരുന്നു.നിലപാടുകളിലെ അദ്ദേഹത്തിന്റെ കാർക്കശ്യം തന്നെയായിരുന്നു ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലും.സിറോ മലബാർ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കർദിനാൾമാരെ വാഴിച്ചുകൊണ്ടുള്ള ഈ തീരുമാനം കേരളസഭയ്ക്കു വത്തിക്കാനിൽ ഉചിതമായ പ്രാതിനിധ്യവും നൽകി.
23 വർഷം വിശ്വാസസത്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ തലവനായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ദൈവശാസ്ത്രത്തിൽ അഗ്രഗണ്യനായ അദ്ദേഹം പരമ്പര്യത്തെ മുറുകെ പിടിച്ച വൈദികനായിരുന്നു. സ്ത്രീകൾ വൈദികരാകുന്നതിനെയും ഗർഭച്ഛിദ്രം നടത്തുന്നതിനെയും അദ്ദേഹം എതിർത്തു. വൈദികരുടെ പീഡനങ്ങൾക്ക് ഇരയായ കുട്ടികളോട് മാപ്പ് ചോദിച്ചത് ലോകശ്രദ്ധയാകർഷിച്ചിരുന്നു. വിരമിച്ച ശേഷം പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ അപൂർവമായി മാത്രമേ പൊതുചടങ്ങുകളിൽ പങ്കെടുത്തിരുന്നുള്ളൂ.
വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ പ്രാദേശികസമയം രാവിലെ 9.34 നായിരുന്നു പോപ് എമരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ കാലംചെയ്തത്. ആറ് നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്ത ഏക മാർപാപ്പയാണ് ബനഡിക്ട് പതിനാറാമൻ. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ലാണ് ജർമനിയിൽ നിന്നുള്ള കർദിനാൾ ജോസഫ് അലോഷ്യസ് റാറ്റ്‌സിങർ മാർപാപ്പയായത്. ബനഡിക്ട് പതിനാറാമൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം 2013 ഫെബ്രുവരിയിൽ കത്തോലിക്കാ സഭയുടെ പരമോന്നത നേതൃപദവിയിൽ നിന്ന് വിരമിച്ചു.
നിലപാടുകളുടെ കാർക്കശ്യം കൊണ്ട് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്ട് പതിനാറാമൻ. സ്ത്രീകൾ വൈദികരാകുന്നതിനും ഗർഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങൾക്കുമെതിരെ അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, അതേസമയം പുതുതലമുറയുമായി സംവദിക്കാൻ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. ക്യൂബയിൽ ഫിഡൽ കാസ്‌ട്രോയെ സന്ദർശിച്ചതിനെ 'വിപ്ലവകരം' എന്നാണ് രാജ്യാന്തര നിരീക്ഷകരും മാധ്യമങ്ങളും അടക്കം വിലയിരുത്തിയത്.
തിങ്കളാഴ്ച രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കുമെന്ന് വത്തിക്കാൻ ന്യൂസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9.30നായിരിക്കും സംസ്‌കാരം. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.
1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്ബിഷപ്പായി.
1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു 'ഡൊക്ട്രിൻ ഓഫ് ഫെയ്ത്' സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.
കൗമാരത്തിൽത്തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തിൽ നിർബന്ധപൂർവം ചേർക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോൺസൻട്രേഷൻ ക്യാംപുകളിൽ യഹൂദർ അനുഭവിച്ച പീഡനങ്ങൾക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്.