ചെന്നൈ: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് വനിത ഫൗസിയ ഹസൻ അന്തരിച്ചു. ശ്രീലങ്കയിൽ ചികിത്സയിലിരിക്കെയാണ് മരണം. 79 വയസായിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബർ മുതൽ 1997 ഡിസംബർ വരെ ജയിൽ വാസം അനുഷ്ഠിച്ചു. ചലച്ചിത്ര നടിയും മാലിദ്വീപ് സെൻസർ ബോർഡിൽ ഓഫീസറുമായിരുന്നു ഫൗസിയ ഹസൻ.

സ്വകാര്യസന്ദർശനത്തിനായി കഴിഞ്ഞദിവസമാണ് ഫൗസിയ ഹസൻ ശ്രീലങ്കയിലെത്തിയത്. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി.

1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂൾ, കൊളംബോ പോളിടെക്‌നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഒഫിസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഐ എസ് ആർ ഒ ഗൂഢാലോചനാക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ കുറച്ചുകാലം മുമ്പ് അവർ രംഗത്തുവന്നിരുന്നു. മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നും ഫൗസിയ പറഞ്ഞിരുന്നു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി ഐ എസ് ആർ ഓ ഗൂഢാലോചനാക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തന്റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തിൽ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസൻ പറഞ്ഞു.

മൊഴിയെടുക്കാൻ ശ്രീലങ്കയിലേക്ക് വരുമെന്ന് സി ബി ഐ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും കേട്ടില്ല. മുൻ ഐ പി എസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ സിബിഐ ഒത്തുകളിക്കുന്നതായി സംശയമുണ്ട്. ചാരക്കേസിൽ കുറ്റം സമ്മതിക്കാൻ തന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഫൗസിയ ഹസൻ പറഞ്ഞിരുന്നു.