ഹൈദരാബാദ്: ഇടിവി ഭാരത് കേരള ഡെസ്‌കിലെ കണ്ടന്റ് എഡിറ്റർ നിവേദിത സൂരജ് (26) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഹൈദരാബാദിന് സമീപം ഹയാത്ത് നഗർ ഭാഗ്യലതയിൽ നടന്ന കാറപകടത്തിലാണ് നിവേദിതയുടെ മരണം. രാവിലെ അഞ്ചിന് ഓഫിസിലേക്ക് പോകാനായി താമസ സ്ഥലത്തു നിന്നും റോഡ് മുറിച്ചു കടക്കവേ എൽബി നഗർ ഭാഗത്തു നിന്നും ഹയാത്ത് നഗറിലേക്ക് പോവുകയായിരുന്ന കാർ നിവേദിതയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശിനിയും ഇടിവി ഭാരത് ഉത്തർപ്രദേശ് ഡെസ്‌കിലെ കണ്ടന്റ് എഡിറ്ററുമായ സോനാലി ചാവേരിയെ ഗുരുതര പരിക്കുകളോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിവേദിത സൂരജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. സോനാലി അത്യാഹിത വിഭാഗത്തിലാണ്. അപകടം നടന്ന ഉടൻ കാറിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാർ ഡിവൈഡറിൽ ഇടിച്ച് എതിർ ദിശയിലേക്ക് തെന്നിമാറി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹയാത്ത് നഗർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി. തൃശൂർ പടിയൂർ വിരുത്തിപ്പറമ്പിൽ വീട്ടിൽ സൂരജിന്റെയും ബിന്ദുവിന്റെയും മകളാണ് നിവേദിത. അനുജൻ ശിവപ്രസാദ് ബിരുദ വിദ്യാർത്ഥിയാണ്. 2021 മെയിലാണ് നിവേദിത ഇടിവി ഭാരതിൽ കണ്ടന്റ് എഡിറ്ററായി ചേരുന്നത്. റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോയിലും ജോലി ചെയ്തിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒൻപതരയോടെ വീട്ടുവളപ്പിൽ നടക്കും.