ബെംഗളൂരു: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിലെ കോളേജിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എഎംസി കോളജിലെ ഒന്നാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥി നിതിനെയാണ്(20) മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തലായനി കാട്ടുവയൽ പടിഞ്ഞാറയിൽ കൃഷ്ണ നിവാസിൽ പ്രസൂണിന്റെയും ശ്രീകലയുടെയും മകനാണ് നിതിൻ.

കോളേജ് ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ വെച്ച് കത്തികൊണ്ട് സ്വയം കഴുത്തറക്കുകയായിരുന്നുവെന്നാണ് ബെഗംളുരു ബെന്നാർഘട്ട പൊലീസ് പറയുന്നത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് നിതിൻ ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.

കോളേജിൽ പ്രവേശനം നേടി ഡിസംബർ ഒന്നുമുതലാണ് നിതിൻ കോളേജിൽ എത്തിയത്. ബുധനാഴ്ച രാവിലെ മുതൽ നിതിനെ കാണാനില്ലായിരുന്നു. തുടർന്ന് കൂട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. ഹോസ്റ്റൽ വാർഡൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും കോളേജ് അധികൃതരും മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ടോയ്‌ലറ്റിൽ മരിച്ച നിലയിൽ നിതിനെ കണ്ടെത്തിയത്.

അച്ഛൻ: പ്രസൂൺ. അമ്മ: ശ്രീകല (കൊയിലാണ്ടി മൈ സ്‌റ്റൈൽ ബ്യൂട്ടിപാർലർ).സഹോദരൻ: നിർമൽ.