കോട്ടയം: ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നും സിമന്റ് പാളി ഇളകി വീണ് ലക്കി സെന്റർ ജീവനക്കാരന് ദാരുണാന്ത്യം. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. നഗരമധ്യത്തിൽ ഹോട്ടൽ രാജധാനിയുടെ മൂന്നാം നിലയിലെ ജനലിന്റെ മുകൾഭാഗത്തെ സിമന്റ്പാളിയാണ് അടർന്നുവീണത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പിൽ ജിനോ കെ.ഏബ്രഹാം (42) ആണു മരിച്ചത്.

എംസി റോഡിൽ നഗരസഭാ ഓഫിസിന് എതിർവശത്തെ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ജനലിന്റെ ഭാഗമാണ് അടർന്നുവീണത്. ഈ സമയം ലക്കി സെന്റർ അടച്ചശേഷം പുറത്തേക്കിറങ്ങിയ ജിനോയുടെ ദേഹത്തേകക് കോൺക്രീറ്റ് പാളി വീഴുകയായിരുന്നു. അടർന്നുവീണ ഭാഗം ലക്കി സെന്ററിന്റെ ബോർഡിൽ ഇടിച്ചശേഷമാണ് ജിനോയുടെ ദേഹത്തു പതിച്ചത്.

28 അടിയോളം മുകളിൽ നിന്നാണു കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. ജിനോയെ ഉടൻ തന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 50 വർഷത്തിലേറെ പഴക്കമുള്ളതാണു ഷോപ്പിങ് കോംപ്ലക്‌സ്. ഇതിനൊപ്പമുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ മറ്റു കെട്ടിടങ്ങൾ ഹൈക്കോടതി ഇടപെടലിനെ തുടർന്നു പൊളിക്കാനുള്ള നടപടി നഗരസഭ സ്വീകരിച്ചുവരികയാണ്.

അപകടമുണ്ടാക്കിയ ഷോപ്പിങ് കോംപ്ലക്‌സ് ഭാഗം ഹോട്ടൽ ഉടമതന്നെ ബലപ്പെടുത്തിയെന്നു കാണിച്ചാണു പൊളിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. ജിനോയുടെ പിതാവ്: പരേതനായ കെ.ജെ.ഏബ്രഹാം, അമ്മ: ഫിലോമിന. ഭാര്യ: ഷീജ. മക്കൾ: അഡോൺ, അക്‌സ.