തലശേരി: മുംബൈ മലയാളി സംഘടനയുടെ ആദ്യകാല ഭാരവാഹിയും സിപിഎം നേതാവുമായിരുന്ന നെട്ടൂർ ഇല്ലിക്കുന്ന് ശ്രീലക്ഷ്മിയിൽ എം കെ നാണു (86) അന്തരിച്ചു. സംസ്‌കാരം ചൊവ്വ പകൽ 12ന് കുണ്ടുചിറ ശ്മശാനത്തിൽ. സിപിഎം ഇല്ലിക്കുന്ന് ബ്രാഞ്ചംഗമാണ്. നാല് പതിറ്റാണ്ട് മുംബൈയിലെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമായിരുന്നു.

മുംബൈയിൽ ദേശാഭിമാനി എഡിഷൻ തുടങ്ങാനും പ്രവർത്തിച്ചു. സിപിഎം മുംബൈ ധാരാവി താലൂക്ക് കമ്മിറ്റി അംഗം, ചെമ്പൂർ മലയാളി സമാജം വൈസ് പ്രസിഡന്റ് , മലയാളി സംഘടനകളുടെ ഏകോപന സമിതിയായ കേരളീയ കേന്ദ്ര സംഘം വൈസ് പ്രസിഡന്റ്, കേരള പീപ്പിൾസ് എഡ്യുക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചു.

മുംബൈയിൽ ടയറേജ് കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ദീർഘകാലം പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിണറായിയിലെ ആദ്യകാലപ്രവർത്തകനാണ്. മുംബൈയിൽ പോകുന്നതിന് മുമ്പ് എൽഐസി ഡവലപ്‌മെന്റ് ഓഫീസറായും ജോലിചെയ്തു. പിണറായി നോർത്ത് വെള്ളുവക്കണ്ടിക്കുളത്തെ പരേതരായ ഗോപിയുടെയും മാണിക്കത്തിന്റെയും മകനാണ്.

ഭാര്യ: സി യശോദ. മക്കൾ: സി റീത്ത (റിട്ട. പ്രൊഫ. കണ്ണൂർ എസ്എൻ കോളേജ്), സി റീന (ഓസ്‌ത്രേലിയ). മരുമക്കൾ: അഡ്വ. ശ്യാം പ്രസാദ് (തലശേരി കോടതി), നിരീഷ് കുമാർ (ഓസ്‌ട്രേലിയ). സഹോദരങ്ങൾ: കല്യാണി, കൗസല്യ, പരേതരായ യശോദ, ദേവകി. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മുംബൈ മലയാളികളുടെ സാമൂഹ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് അവരെ സംഘടിപ്പിക്കാൻ നാണു നേതൃപരമായ പങ്കുവഹിച്ചു. സ്പീക്കർ എ എൻ ഷംസീറും അനുശോചിച്ചു. തൊഴിൽതേടി മുംബൈയിലെത്തുന്ന മലയാളികളുടെ സംരക്ഷകനായിരുന്നു എം കെ നാണുവെന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.