ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ മുൻ ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു. ചങ്ങനാശ്ശേരി മുൻ എംഎൽഎ സി എഫ് തോമസിന്റെ സഹോദരനാണ്. കേരളാ കോൺഗ്രസിലെ പിളർപ്പിന് ശേഷമാണ് സാജൻ ഫ്രാൻസിസ് നഗരസഭാ അധ്യക്ഷനായത്. പിജെ ജോസഫ് പക്ഷത്തേക്ക് കൂറുമാറിയായിരുന്നു നേട്ടം.

യുഡിഎഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു ചങ്ങനാശേരി. എന്നാൽ കേരളാ കോൺഗ്രസിലെ പിളർപ്പോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ജോസ് കെ മാണിയും കൂട്ടരും ഇടതുപക്ഷത്ത് എത്തിയപ്പോഴാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്. 2020ലെ യുഡിഎഫ് യോഗത്തിൽ നിന്ന് നാലു കൗൺസിലർമാർ വിട്ടുനിന്നിരുന്നു. ഇതോടെയാണ് യുഡിഎഫ് ക്യാമ്പിൽ നഗരസഭാ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയേറിയത്. തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന കൗൺസിലർമാരുമായി ചർച്ചകൾ ആരംഭിച്ചു. ഇവർക്ക് വിപ്പും നൽകി. അട്ടിമറി സാധ്യത ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ യുഡിഎഫ് തുടർന്നെങ്കിലും തലനാരിഴയ്ക്കാണ് ഭരണം നിലനിർത്തിയത്. അങ്ങനെയാണ് സാജൻ ഫ്രാൻസിസ് ചെയർമാനായത്.

അന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു എന്നതാണ് വസ്തുത. അതുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ നീക്കങ്ങൾ ഫലം കണാതെ പോയത്. ചങ്ങനാശ്ശേരിയിൽ തന്റെ പിൻഗാമിയായി സാജൻ ഫ്രാൻസിസ് വരണമെന്നതായിരുന്നു സി എഫ് തോമസിന്റെ ആഗ്രഹം. എന്നാൽ അതു നടക്കാതെ പോയി.