കണ്ണൂർ: കെപിസിസിഅംഗവും മുൻ കണ്ണൂർ ഡി.സി. സി അധ്യക്ഷനുമായ സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19ന് രാത്രി പതിനൊന്നുമണിയോടെയാണ് അദ്ദേഹത്തെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച വിദഗ്ദ്ധ ഡോക്ടർമാരുടെതടക്കമുള്ള നിർദ്ദേശ പ്രകാരം ചികിത്സ തുടരവെയാണ് അന്ത്യം.

വെന്റിലേറ്ററിൽ തുടരുന്ന പാച്ചേനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എന്നിവരടക്കമുള്ള നേതാക്കളെത്തിയിരുന്നു. കണ്ണൂർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ആശുപത്രിയിലുണ്ട്. കണ്ണൂർ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സതീശൻ പാച്ചേനി കേവലം രണ്ടായിരത്തിലേറെ വോട്ടുകൾക്കാണ് രാമചന്ദ്രൻ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത്. ഇതിനു ശേഷം ഡി.സി.സി അധ്യക്ഷ പദവിയൊഴിഞ്ഞ അദ്ദേഹത്തിനെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നില്ല.

തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. പ്രമാദമായ മാവിച്ചേരി കേസിൽ ഉൾപ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ജയിൽശിക്ഷ അനുഭവിക്കുകയും അനവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരും കർഷക തൊഴിലാളികളുമായ പരേതനായ പാലക്കീൽ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനി ജനിച്ചത്.

പാച്ചേനി സർക്കാർ എൽപി സ്‌കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്‌കൂൾ, പരിയാരം സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്‌നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി. അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 1977-78 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗം പത്രത്താളുകളിലൂടെ അറിഞ്ഞതാണ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്.

പരിയാരം ഹൈസ്‌കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂർ പോളിടെക്‌നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ സംസ്ഥാന പ്രസിഡന്റ് വരെയായി.

കെഎസ്‌യുവിലെ ഭാരവാഹിത്വം ഒഴിഞ്ഞതോടെ യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോൺഗ്രസ് സംഘടനാതലപ്പത്തേക്ക് പാച്ചേനിക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2001 മുതൽ തുടർച്ചയായ 11 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായി. ഡിസിസി പ്രസിഡന്റായിരിക്കെ സ്വന്തം വീടുണ്ടാക്കുന്നതിനേക്കാളേറെ കരുതലോടെ മേൽനോട്ടം വഹിച്ചു നിർമ്മിച്ച കണ്ണൂർ ഡിസിസി ഓഫിസ് 'കോൺഗ്രസ് ഭവൻ' പൂർത്തിയാക്കിയത് പാച്ചേനിയുടെ നേതൃത്വമികവായി.

സിപിഎമ്മിന്റെ ശക്തിദുർഗമായ ജില്ലയിൽ, ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോൺഗ്രസ് ഓഫിസുകളിലൊന്നുണ്ടെന്ന ഖ്യാതിയും മേൽവിലാസവും എഴുതിച്ചേർത്താണ് സതീശൻ പാച്ചേനി ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതും. സിപിഎം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ തിരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങൾ. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയിൽ വി എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം വിഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാർത്ഥിയായി കോൺഗ്രസ് നിയോഗിച്ചു.

മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂർ മണ്ഡലത്തിൽ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിച്ചെങ്കിലും തോറ്റു.