മിലാൻ: അമേരിക്കയുടെ വിനാശകാരിയായ ഭീമൻ ബോംബിന് നൽകിയ പേരിനെ വിമർശിച്ച് പോപ്പ് ഫ്രാൻസിസ്. മാരകമായ ബോംബിന് 'മദർ ഓഫ് ഓൾ ബോംബ്സ്' എന്നു പേരിട്ടതിനെയാണ് പോപ്പ് വിമർശിക്കുന്നത്.

ഈ പേര് കേട്ടപ്പോൾ താൻ ലജ്ജിതനായെന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിൽ മാർപാപ്പ പറഞ്ഞു. ജീവൻ നൽകുന്ന ആളാണ് അമ്മ. എന്നാൽ ബോംബാകട്ടെ, മരണമാണ് നൽകുക. എന്നിട്ടും നാശകാരണമായ വസ്തുവിനെ അമ്മ എന്നു വിളിക്കുന്നു. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?- പോപ്പ് ചോദിച്ചു.

ജിബിയു-43 അഥവാ മാസ്സീവ് ഓർഡ്നൻസ് എയർ ബ്ലാസ്റ്റ് (എംഒഎബി) എന്ന ഭീമാകാരമായ ബോംബ് അഫ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തിൽ അമേരിക്കൻ വ്യോമസേന പ്രയോഗിച്ചതായാണ് റിപ്പോർട്ട്. മദർ ഓഫ് ഓൾ ബോംബ്സ് എന്ന പേരാണ് ഇതിനെ കുറിക്കാൻ വ്യാപകമായി ഉപയോഗിച്ചത്.

അഭയാർഥിത്വം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളിൽ അമേരിക്കയുടേതിൽനിന്ന് വ്യത്യസ്തമായ നിലപാടുകളാണ് പോപ്പ് ഫ്രാൻസിസ് പുലർത്തുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മെയ് 24ന് പോപ്പ് കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ബോംബിനെ വിമർശിച്ചുകൊണ്ട് പോപ്പ് പ്രസ്താവനയിറക്കിയത്.