മാള: ആറു വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ റിമാൻഡ് ചെയ്ത് ജയിലിലടച്ച് കോടതി. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ജൂവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം  അറസ്റ്റ് ചെയ്ത്  ഹാജരാക്കിയ യുവതിയെ ചാലക്കുടി കോടതിയാണ് റിമാൻഡ് ചെയ്ത് വിയ്യൂർ വനിതാ ജയിലിലേക്ക് അയച്ചത്.

കഴിഞ്ഞ മാസം 17നാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ആളോടൊപ്പം വടമ സ്വദേശിനിയായ യുവതി പോയത്. യുവാവ് കോഴിക്കോട് സ്വദേശിയാണെന്നാണ് വിവരം. ആറ് വയസ് മാത്രം പ്രായമുള്ള മകളെ സ്വന്തം വീട്ടിൽ കൊണ്ട് ചെന്നാക്കിയ ശേഷമാണ് ഇവർ കാമുകനൊപ്പം പോയത്. ഭർത്താവിന്റെ പരാതിക്ക് പിന്നാലെ ഇവരെ അന്വേഷിച്ച് പൊലീസ് കോഴിക്കോട്ടെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇതിന് പിന്നാലെ ഇവർ ചാലക്കുടി ജൂഡീഷ്യൽ ഫ്സ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായെങ്കിലും കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ ഭർത്താവും കുഞ്ഞും എത്തിയപ്പോഴും തനിക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെയാണ് കുട്ടിയെ സംരക്ഷിക്കാൻ തയ്യാറാകാത്തതിന് ജെ.ജെ. ആക്ടിലെ വകുപ്പ് 75 പ്രകാരം കേസെടുത്തത്.