തിരുവനന്തപുരം: വസ്ത്രം മാറ്റുന്ന ലാഘവത്തോടെ പ്രണയം ഉപേക്ഷിക്കുന്ന കാലമാണ്. സന്തോഷത്തിലും ദുഃഖത്തിലും ഒന്നായിരിക്കണമെന്ന നന്മയുടെ സന്ദേശം കേട്ടുമറക്കാനുള്ള പല്ലവി മാത്രം. ഇങ്ങനെയുള്ള കാലത്ത് യഥാർഥ പ്രണയത്തിന്റെ കഥ പറയുകയാണ് ഒരമ്മ. ആപത്ത് കാലത്ത് തന്റെ മകളെ കൈവിടാതിരിക്കുകയും പിന്നീട് ജീവിതത്തിൽ കൈപിടിക്കുകയും ചെയ്ത യുവാവിന്റെ നന്മ നിറഞ്ഞ മനസിനെ ലോകത്തെ അറിയിച്ചത് തിരുവനന്തപുരം സ്വദേശിനിയായ ബെറ്റിമോൾ മാത്യുവാണ്.

കോളേജ് അദ്ധ്യാപിക കൂടിയായ മകൾ ബെറ്റിമോൾ മാത്യു ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് അതിവേഗം വൈറലായി. ഹൃദയത്തിൽ തൊടുന്ന അനുഭവം വളരെ മനോഹരമായി തന്നെ അവർ വെളിപ്പെടുത്തി. എല്ലാം വിധിയെന്നു കരുതി ഭാവി വധുവിനെ കൈവിടാതെ അവളെ ആശുപത്രിക്കിടക്കയിൽ നിന്നും എഴുനേൽപ്പിച്ചു തന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ജീവിതകഥയാണ് ബെറ്റി ഫേസ്‌ബുക്കിൽ കുറിച്ചത്. പെൺകുട്ടിയുടെ അമ്മ തന്നെയാണ് മരുമകനെ കുറിച്ചുള്ള നല്ലവാക്കുകൾ ലോകത്തോട് പറഞ്ഞത്.

നിന്നെക്കുറിച്ച്, നിന്റെ നന്മയെക്കുറിച്ച് അറിഞ്ഞില്ലെങ്കിൽ അതീ ലോകത്തിന് തന്നെ നഷ്ടമായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ബെറ്റിമോൾ മാത്യു എന്ന സ്ത്രീ തന്റെ ജീവിതാനുഭവം പങ്കുവച്ചിരിക്കുന്നത്. ആപത്തുകാലത്ത് കൈയൊഴിയാതെ മകളോടൊപ്പം നിന്ന മകനെക്കുറിച്ച് സ്‌നേഹംചാലിച്ചു കൊണ്ടു തന്നെയാണ് കുറിപ്പ്. മിശ്രവിവാഹിതരായ ബെറ്റി-ഗിരീഷ് ദമ്പതികളുടെ മകളാണ് വാണി. ജാതിയുടെയും മതത്തിന്റെയും വേലികളെല്ലാം തർത്തു കൊണ്ടു ജീവിതം നയിച്ചവർ മകൾക്ക് വിവാഹം ആലോചിച്ചപ്പോൽ അവളുടെ ഇഷ്ടം മാത്രമേ നോക്കിയൂള്ളൂ.

വിഷ്ണു എന്ന ചെറുപ്പക്കാരനെയാണ് വാണിക്ക് വേണ്ടി ആ മാതാപിതാക്കൾ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ച വേളയിലാണ് വാണിക്ക് അപകടം പറ്റുന്നതും ആശുപത്രിയിൽ ആയതും. വിവാഹം നിശ്ചയം കഴിഞ്ഞ് 13ാം നാളിലായിരുന്നു അപകടം. സാധാരണ ജീവിതത്തിലേക്ക് വാണി മടങ്ങിവരുമെന്ന പതീക്ഷ പോലും ചെറുതായിരുന്നു. മറ്റൊരു യുവാവായിരുന്നെങ്കിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുമായിരുന്നു. അവിടെയാണ് ഹൃദയത്തിന്റെ പക്ഷത്തു നിന്നും വിഷ്ണു ചിന്തിച്ചതും പ്രവർത്തിച്ചതു.

വാണിയെ മാത്രമേ ജീവിതസഖിയാക്കുകയുള്ളൂ എന്നുറപ്പിച്ച യുവാവ് തനിക്കെതിരെ ഉയർന്ന എതിർപ്പുകളെയും മറികടന്ന് വാണിക്ക് വേണ്ടി കാത്തിരുന്നു. ആശുപത്രി കിടക്കയിൽ അവളെ പരിചരിക്കാനെത്തി. മാതാപിതാക്കൾക്കും സാന്ത്വനമായി ആശുപത്രിയിലെ കൂട്ടിരിപ്പുകാരനായി. ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ വാണിയെ തന്നെ വിവാഹം ചെയ്തു. ഇതിനായി ആ യുവാവ് കാത്തിരുന്നത് നാല് വർഷമാണ്.

2016 നവംബർ രണ്ടിനാണ് വിവാഹം ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹം നിശ്ചയിച്ച ശേഷം വധു അപകടത്തൽ പെട്ടത് ദുശ്ശകുനമായി തന്നെ കണ്ട് പലരും യുവാവിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും വകവെക്കാതെ വിഷ്ണു കാത്തിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ മാസം 27നായിരുയിരുന്നു ഇവരുടെ വിവാഹം നടന്നത്. തന്റെ മരുമകന്റെ മഹാമനസ്‌ക്കതയെ കുറിച്ച് ലോകം അറിയണം എന്ന ആഗ്രഹത്തോടെയാണ് ബെറ്റിമോൾ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഹൃദയസ്പർശിയായ ആ കുറിപ്പ് ഇങ്ങനെയാണ്:

പ്രിയപ്പെട്ട വിഷ്ണുവിന്..

27/4/2018ൽ വാണിയെ നിനക്കൊപ്പം പറഞ്ഞയച്ചപ്പോൾ ഒരു പക്ഷേ ഈ ലോകത്ത് ഏറ്റവും സന്തോഷിച്ച വ്യക്തി ഞാനാവും.. കാരണം നമ്മളെല്ലാവരും തരണം ചെയ്ത യാതനാപൂർണ്ണമായ വഴികൾ അത്ര ഭീകരമായിരുന്നല്ലോ..! ഇപ്പോഴും ഇത് കുറിക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണു നിറയുന്നുണ്ട്..! എന്നിട്ടും എഴുതിപ്പോകുന്നത് ഇങ്ങനെയും ജീവിതം തളിർക്കുകയും പൂക്കുകയും ചെയ്യുമെന്ന് കുറച്ചു പേരെങ്കിലും അറിയട്ടെ എന്നു കരുതിയാണ്..!

നാലു വർഷം മുമ്പാണ്... നല്ല ബുദ്ധിയും കഴിവുമൊക്കെയുള്ള രണ്ടു കുട്ടികൾ അമ്മമാരോടു പറയുന്നു.. ഞങ്ങൾ സ്നേഹിക്കുന്നു.. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.. അദ്ധ്യാപകരായ അമ്മമാർ മറുപടി തരുന്നു.. മോളു പോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽപഠിച്ച് എം.എ.പൂർത്തിയാക്ക്.. മോൻ പോയി പി.എച്ച്.ഡി.ചെയ്യ്.. രണ്ടു വർഷം കഴിഞ്ഞും തീരുമാനത്തിനു മാറ്റമില്ലെങ്കിൽ ജീവിത കാലം മുഴുവനും അന്യോന്യം സഹിക്കാമെന്നുള്ള നിങ്ങളുടെ തോന്നൽ നിലനിന്നാൽ അന്ന് കല്യാണക്കാര്യം പരിഗണിക്കാം.. 2016 ആയപ്പോഴേക്കും മോൾ എം.എ ഗംഭീരമായി പൂർത്തിയാക്കി.. ഇരുവരും പഴയ തീരുമാനം ആവർത്തിച്ചു..

എന്നാപ്പിന്നെ പിള്ളേരുടെ കല്യാണമാകാം എന്നു ഞങ്ങളും കരുതി.. പിന്നെ ചടങ്ങുകളുടെ വരവായി. അത്യാവശ്യം ബന്ധുക്കളൊക്കെപോയി വന്നു.. നമുക്കു ജാതിയില്ല എന്നു പണ്ടേ പ്രഖ്യാപിച്ചഞങ്ങൾക്ക് പ്രത്യേകിച്ച് ഒരാചാരത്തോടും മതിപ്പോ വെറുപ്പോ ഇല്ലാത്തതിനാൽ വിഷ്ണുവിന്റെ അമ്മയുടെ ആഗ്രഹം പോലെ നായർസമുദായത്തിന്റെ ആചാരപ്രകാരം വിവാഹ ചടങ്ങുകൾ നടത്താനും തീരുമാനമായി.. പാവം രമ ടീച്ചർ കുറിപ്പിച്ച ശുഭമുഹൂർത്തത്തിൽ തന്നെ ഭംഗിയായി വിവാഹ നിശ്ചയം നടന്നു.. അത് 2016 ഒക്ടോബർ 20 നു ആയിരുന്നു..

2016 നവംബർ 2 നു, വിവാഹ നിശ്ചയത്തിന്റെ 13 ആംനാൾ രാവിലെ വാണി അപകടത്തിൽ പെടുന്നു.. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലെ ദിനരാത്രങ്ങൾ.ഐ.സി.യുവിലെ തണുത്ത രാപകലുകൾ.. ജീവൻ കിട്ടിയാലും വൈകല്യങ്ങൾ ഉണ്ടാവുമോയെന്ന ഉത്കണ്ഠകൾ...!

ജ്യോത്സ്യന്മാർ, ഉപദേശകർ..ഒപ്പം നിന്നവർ.. അവസരം നോക്കി കുത്തിനോവിച്ചവർ.., ദ്രോഹിച്ചവർ..!വിഷ്ണു വിവാഹത്തിൽ നിന്നും പിന്മാറിയോ..? എന്ന ചോദ്യമാണ് ആ ദിവസങ്ങളിൽ ഞാനേറ്റവും കേട്ടത്..! വേറൊരു വിഭാഗം ഉപദേശിച്ചത് ജാതകദോഷമുള്ള ആ പയ്യനുമായി ഇനിയെങ്കിലും ഒരു ബന്ധവും പാടില്ലെന്നാണ്.. ഈ ബന്ധം ഇവിടംകൊണ്ടവസാനിപ്പിക്കണമെന്ന് ഉപദേശിച്ചവരുമേറെ...!അവിശ്വാസികളെ അന്ധവിശ്വാസികളാക്കാനുള്ള സൈക്കളോ ജിക്കൽ മൂവ്..

സംഘർഷങ്ങളുടെ ആ നാളുകൾ നമ്മെ കൂടുതൽ അടുപ്പിക്കുകയായിരുന്നു..!വിഷ്ണുവും വീട്ടുകാരും ഒരേ മനസ്സോടെ വാണിക്കായി കാത്തിരുന്നു...! ഒന്നരക്കൊല്ലം നീണ്ട ചികിൽസ.. സങ്കീർണ്ണമായ ആറു സർജറികൾ..! രണ്ടു സാധാരണ സർജറികൾ..!ഐ.സി.യു.കളും ആശുപത്രി വരാന്തകളും ജീവിതത്തിന്റെ ഭാഗമായ കാലം.. നീണ്ട ചികിൽസയ്ക്കിടയിലെ പല തരം തിരിച്ചടികൾ.. മരണം അവളെ തട്ടിയെടുക്കുമോ എന്നു ഭയന്ന നിരവധി സന്ദർഭങ്ങൾ.. നാലു മാസം നീണ്ട കിടപ്പിൽ നിന്നും എണീറ്റിരുന്നത്., കാലു മെല്ലെ അനക്കിയത്, വോക്കറിൽ പിടിച്ച് എണീറ്റു നിന്നത്.. പല തരം വോക്കറുകളിലൂടെ പിച്ചവച്ചത്... പോസ്റ്റ്ട്രോമാ ഡിസോർഡറിന്റെ സങ്കീർണ്ണമായ മാനസികാവസ്ഥകളിലൂടെ കടന്നുപോയത്... എഴുതിഫലിപ്പിക്കാനാവാത്ത ഈ ദുരവസ്ഥ കളിലെല്ലാം അവളെ ഹൃദയത്തോടു ചേർത്തു പിടിച്ച് നീ ഒപ്പമുണ്ടായിരുന്നു... എത്ര വലിയ വൈകല്യം സംഭവിച്ചാലും നിന്നെ വിട്ടു പോവില്ലെന്ന് ഉറക്കെ പറയാൻ നിനക്കൊരു മടിയുമില്ലായിരുന്നു... ആർക്കും അവളെ വിട്ടു കൊടുക്കില്ല... എന്ന ഉറപ്പോടെ എല്ലാ ദിവസവും നീ അവളെ കാണാൻ വന്നു.. കൂട്ടിരുന്നു.. ആശുപത്രി വരാന്തയിലും ഓപ്പറേഷൻ തീയേറ്ററുകളുടെ മുന്നിലും നീ എനിക്കു കൂട്ടായിരുന്നു... എനിക്കുപിറക്കാതെ പോയ മകനാണു നീ... അല്ല.... എന്റെ മകൾക്കായി ഒരുപാടു നന്മയുള്ള ഒരമ്മയുടെ വയറ്റിൽ പിറന്ന എന്റെ മകൻ.....!

പണത്തിന്റെ പേരിൽ, രോഗത്തിന്റെ പേരിൽ, ദുരന്തങ്ങളുടെ പേരിൽ, വിവാഹശേഷം പോലുംവിട്ടകലുന്നവർ ഏറെയുള്ള ഈ ലോകത്ത് നിന്റെ മനസ്സിന്റെ നന്മ ലോകം അറിയേണ്ടതാണ്... കല്യാണം കഴിഞ്ഞ് പതിറ്റാണ്ടിനു ശേഷവും ഉണ്ടായ ചെറിയ അസുഖങ്ങളെ ചൂണ്ടി ഈ രോഗം വീട്ടീന്നേഉള്ളതാണോ? എന്ന ചോദ്യം ഒരുപാടു കേട്ട ആളാണു ഞാൻ... അവിടെയാണ് നിന്റെ തീരുമാനങ്ങളെ പിൻതുണച്ച ഒപ്പം നിന്ന അമ്മ സ്നേഹത്തിന്റെ പ്രതിരൂപമാകുന്നത്..!

കാലാന്തരത്തിൽ സ്വതന്ത്ര വ്യക്തികളെന്ന നിലയിൽ അഭിപ്രായവ്യത്യാസങ്ങളും സൗന്ദര്യപ്പിണക്കങ്ങളുമൊക്കെ നിങ്ങൾക്കിടയിലുണ്ടാവാം...! പക്ഷേ മനസ്സുകളെ ദൂരങ്ങളിലേക്ക് തള്ളിവിടാതെ ചേർത്തു നിർത്താൻ വിവാഹപൂർവ്വകാലത്തിന്റെ വില തീരാത്ത നൊമ്പരങ്ങളുടെ തീവ്രാനുഭൂതികൾ നിങ്ങളെ പ്രാപ്തരാക്കുമെന്ന വിശ്വാസത്തോടെ സ്വന്തം അമ്മ...