ജിദ്ദ: സൗദിയിലെ എട്ട് പ്രവിശ്യകളിലായി ഇരുപത്തി മൂന്ന് പ്രദർശനയിടങ്ങൾ പുതുതായി തുടങ്ങുമെന്ന് സൗദയിലെ സിനിമാ പ്രദർശന ശ്രുംഖലയായ മൂവി സിനിമാസ് കമ്പനി വെളിപ്പെടുത്തി. അവിടങ്ങളിൽ മൊത്തം 204 സ്‌ക്രീനുകളും സ്ഥാപിക്കും. മൊത്തം ഇരുപത്തി രണ്ടായിരത്തി എണ്ണൂറ് സീറ്റുകൾ പുതുതായി സ്ഥാപിക്കുകയെന്നതും മൂവി സിനിമാസ് കമ്പനിയുടെ പുതിയ വികസന പദ്ധ്വതിയിൽ പെടുന്നു.

പുതുതായി തുടങ്ങുന്ന സ്‌ക്രീനുകളിൽ ഒമ്പതെണ്ണം തലസ്ഥാനമായ റിയാദിലും ഏഴെണ്ണം ജിദ്ദയിലും രണ്ടെണ്ണം ത്വായിഫിലും ആയിരിക്കും തുടങ്ങുക. അൽകോബാർ, ഖമീസ് മുശൈത്ത്, അൽഖർജ് എന്നിവിടങ്ങളിൽ ഒന്ന് വീതവും. ഇതുവരെ സിനിമാ പ്രദർശനം തുടങ്ങിയിട്ടില്ലാത്ത ബുറൈദ, ഉനൈസ എന്നിവിടങ്ങളിലും ഓരോ തിയറ്ററുകൾ വീതം തുടങ്ങും. വികസനം പൂർത്തിയായാൽ മൊത്തം സീറ്റുകളുടെ എണ്ണം മുപ്പത്തി അയ്യായിരം ആയി വർദ്ധിക്കും.

അടുത്ത പന്ത്രണ്ട് മാസങ്ങൾക്കുള്ളിലായി സൗദി അറേബ്യയിൽ പുതുതായി 307 സിനിമാ സ്‌ക്രീനുകൾ പ്രദർശനം തുടങ്ങുമെന്നും അറബ് ലോകത്തെ സിനിമാ ഭീമൻ മൂവി സിനിമാസ് കമ്പനി പ്രഖ്യാപിച്ചു. 2020 ൽ സൗദിയിൽ കമ്പനി കൈവരിച്ച വിജയത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് കൊണ്ടുള്ളതാണ് മൂവി സിനിമാസിന്റെ വികസന പദ്ധ്വതി. നിലവിൽ റിയാദ്, ജിദ്ദ, ദമ്മാം, ദഹ്‌റാൻ, ജുബൈൽ, ഹഫൂഫ് എന്നിവിടങ്ങളിലെ പ്രശസ്ത വാണിജ്യ മാളുകളിലായി മൊത്തം പത്ത് തിയേറ്ററുകളും 103 വെള്ളിത്തിരകളാണ് മൂവി സിനിമാസിന്റേതായി സൗദിയിലുള്ളത്.

2023 , 2024 വര്ഷങ്ങളിലെ മൂവി സിനിമാസിന്റെ വികസന പദ്ധ്വതികളെ പറ്റിയും കമ്പനി സൂചന നൽകി. ഇത് പ്രകാരം, 2024 അവസാനിക്കുന്നതോടെ ആരംഭിക്കുന്നതിന് പുതുതായി എട്ട് ലൊക്കേഷനുകൾ, മൊത്തം വെള്ളിത്തിരയുടെ എണ്ണം അറുനൂറ് മറികടക്കൽ എന്നിവ യാഥാർഥ്യമാക്കും. 2.3 ബില്യൺ റിയാലിന്റെ നിക്ഷേപത്തോടെയുള്ള ഈ സിനിമാ വികസനത്തോടെ അയ്യായിരം തൊഴിലവസരങ്ങൾ സ്വദേശികൾക്കായി ഉണ്ടാകുമെന്നും അധികൃതർ വിവരിച്ചു.

എണ്ണയെ മാത്രം ആശ്രയിക്കാതെ വരുമാനം വൈവിധ്യവത്കരിക്കാൻ ലക്ഷ്യം വെച്ച് കൊണ്ട് സൗദി രൂപകൽപന ചെയ്ത 'വിഷൻ 2030 ' പ്രകാരമാണ് രാജ്യത്ത് സിനിമാ ശാലകൾക്ക് അനുമതി ലഭിച്ചത്. പുതിയ വരുമാന സ്രോതസ്സ്, പുതിയ തൊഴിൽ മേഖല എന്നിങ്ങനെയെല്ലാം വമ്പിച്ച സ്വീകാര്യമാണ് തീരുമാനത്തിന് സമൂഹത്തിൽ നിന്ന് ലഭിച്ചത്.

സിനിമാ രംഗത്തെ അതിനൂതന സാങ്കേതിക മികവോടെയാണ് പ്രദർശനം നടക്കുന്നതെന്നും ടികെറ്റ് കളക്ഷൻ കാര്യത്തിൽ ആവേശകരമായ ഫലമാണ് ഉള്ളതെന്നും മൂവി സിനിമാസ് കമ്പനി എക്‌സിക്യുട്ടീവ് ഹെഡ് സുൽത്താൻ അൽഹുകൈർ വെളിപ്പെടുത്തി.