ജമ്മു: ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് 11.15ഓടെ ശ്രീനഗറിലെ ജനറൽ സൊരാവൽ സിങ് ഓഡിറ്റോറിയത്തിൽ വച്ചാണ് സയീദ് സത്യപ്രതിജ്ഞ ചെയ്തത്. കാശ്മീരിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സീറ്റ് നേടിയ ബിജെപിയുടെ പിന്തുണയോടെയാണ് സയീദ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ബിജെപിയിലെ നിർമൽ സിങ് ഉപമുഖ്യമന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. ഗവർണർ എൻ എൻ വോറ സത്യവാചകം ചൊല്ലിക്കൊടുത്തു.

ആഴ്ചകൾ നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ടാണ് പി.ഡി.പിയും ബിജെപിയും സഖ്യത്തിൽ ഏർപ്പെടാൻ തീരുമാനിച്ചത്. അതേസമയം, ബിജെപിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന പ്രത്യേക സൈനികാധികാര നിയമം, പ്രത്യേക പദവി നൽകുന്ന ആർട്ടിക്ൾ 370 തുടങ്ങിയവ സംബന്ധിച്ച് എന്തു ധാരണയിലാണ് എത്തിയതെന്ന് വ്യക്തമല്ല. ഡൽഹിയും ശ്രീനഗറുമായുള്ള സമാധാന ചർച്ചകളിൽ ഹുർറിയത്തിന്റെ പങ്ക് സംബന്ധിച്ച് പി.ഡി.പിയുടെ ആവശ്യത്തിന് ബിജെപി വഴങ്ങിയെന്നാണ് സൂചന.

2002 മുതൽ മൂന്നുവർഷം ജമ്മു കശ്മീർ ഭരിച്ചത് മുഫ്തി മുഹമ്മദ് സയിദിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് സംസ്ഥാനം ഭരിച്ചത്. മുഫ്തി മുഹമ്മദിനൊപ്പം 12 മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തിട്ടുണ്ട്. . സർക്കാറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൊതുമിനിമം പരിപാടിയും ചടങ്ങിൽ പുറത്തിറക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിനാൽ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകൾ.

പ്രധാനമന്ത്രിയെ കൂടാതെ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുരളി മനോഹർ ജോഷി, ഹരിയാന മുഖ്യമന്ത്രി മനോഹരൽ ലാൽ ഖട്ടാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.

ഇതാദ്യമായാണ് ബിജെപി കാശ്മീർ സർക്കാറിന്റെ ഭാഗമാകുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയത്. കാശ്മീരിൽ ഒരുമിച്ച് അധികാരത്തിലേറുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ പിഡിപിക്ക് പ്രാതിനിധ്യം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 23ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പി.ഡി.പിക്ക് 28ഉം ബിജെപിക്ക് 25ഉം എംഎ‍ൽഎമാരാണ് ലഭിച്ചത്. നാഷനൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം എംഎ‍ൽഎമാരെ മാത്രമാണ് ലഭിച്ചത്.