കൊല്ലം: കായംകുളം എംഎസ്എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ യുവാവിനെയും ഉമ്മയേയും തടഞ്ഞ ഓച്ചിറ സിഐ സംഘിയാണെന്ന് ഫെയ്‌സ് ബുക്കിൽ വിമർശിച്ച അഫ്‌സൽ മണിയിലിനെതിരെ വിമർശനവുമായി കൊല്ലം എംഎൽഎ മുകേഷ്. മുമ്പൊരിക്കൽ സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേർക്ക് അസഭ്യം പറഞ്ഞയാളാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചിരിക്കുന്നതെന്നാണ് മുകേഷ് പറയുന്നത്.

തെരഞ്ഞെടുപ്പ് കാലത്തെ ഫേസ്‌ബുക്ക് സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് മുകേഷിന്റെ വിമർശനം. 'ചില കണക്കുകൂട്ടലുകൾ. അത് തെറ്റാറില്ല???? ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചവൻ. അന്ന് ഇവന്റെ പേര് ആര്യൻ മിത്ര എന്നായിരുന്നു.' എന്ന ക്യാപ്ഷനോടെയായിരുന്നു മുകേഷിന്റെ പോസ്റ്റ്.

കാറിൽ യാത്ര ചെയ്ത കുടുംബത്തെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ നിങ്ങളുടെ വസ്ത്രം പ്രശ്‌നമാണെന്ന് പറഞ്ഞെന്ന ആരോപണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഉമ്മ പർദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂർ സ്വദേശി അഫ്സൽ മണിയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്‌സൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത് .സംഭവം നിഷേധിച്ചുകൊണ്ട് ഓച്ചിറ സിഐ രംഗത്ത് വരികയും ചെയ്തു. 'അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് അവർ വന്നത് . കോളേജിൽ നിന്നും സഹോദരിയെ വിളിക്കാൻ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു. അവർക്ക് ഇന്നലെ വിളിക്കാൻ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാൽ തിരിച്ചുപോകാൻ പറഞ്ഞു.അല്ലെങ്കിൽ നാളെ പോയി വിളിക്കാം. ആലപ്പുഴ ജില്ലയിലേയ്ക്ക് വിടാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ കാറിലിരുന്ന സ്ത്രീ കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പർദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചു . നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികിൽസ എന്റെ കയ്യിലില്ലെന്നാണ് ഞാൻ അപ്പോൾ പറഞ്ഞത്. അല്ലാതെ പോസ്റ്റിൽ പറയുന്നത് പോലെ വസ്ത്രം പ്രശ്നമാണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല'-ഇതായിരുന്നു സിഐയുടെ പ്രതികരണം.