ലക്നോ: അച്ഛനും മകനും തമ്മിലുള്ള പോരിൽ സമാജ്‌വാദി പാർട്ടിയിലെ പിളർപ്പ് പൂർണമാക്കിക്കൊണ്ട് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിൾ അഖിലേഷ് യാദവ് സ്വന്തമാക്കി. അച്ഛൻ മുലായം സിങ് യാദവിന് പുതിയ ചിഹ്നം സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.

പാർട്ടിയിലെ 90 ശതമാനത്തിന്റെയും പിന്തുണ തനിക്കുണ്ടെന്ന അഖിലേഷിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പാർട്ടി ചിഹ്നം അദ്ദേഹത്തിനു തന്നെ നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം ജനുവരി ആദ്യം അഖിലേഷിനെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്ത യോഗത്തിനും സാധുത ലഭിച്ചിരിക്കുകയാണ്.

അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മകൻ അഖിലേഷിനെതിരേ മത്സരിക്കുമെന്ന് മുലായം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ പാർട്ടി പൂർണമായും വിളർന്നെന്നു വ്യക്തമായിരുന്നു. ഇതിനുപിന്നാലെയാണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനം ഉണ്ടായത്.

പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അഖിലേഷ് വഴങ്ങുന്നില്ലെന്നാണ് മുലായം അവകാശപ്പെടുന്നത്. തനിക്കു പറയാനുള്ളതു കേൾക്കാൻ പോലും അഖിലേഷ് തയ്യാറായില്ലെന്നാണ് മുലായം പറഞ്ഞത്.

യുപിയിൽ ഭരണത്തിലിരിക്കുന്ന സമാജ് വാദി പാർട്ടിയിൽ ഏറെ നാളായി അഭിപ്രായഭിന്നതകൾ നിലനിന്നിരുന്നെങ്കിലും അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച തർക്കമാണ് പാർട്ടിയെ പിളർപ്പിലേക്കു നയിച്ചത്.

മുഖ്യമന്ത്രി കൂടിയായ അഖിലേഷ് ഒരു സ്ഥാനാർത്ഥി പട്ടിക നല്കിയെങ്കിലും അത് പൂർണമായും അംഗീകരിക്കാൻ അച്ഛൻ മുലായം തയാറായില്ല. പാർട്ടി പോരിൽ അഖിലേഷിനൊപ്പം സ്വന്തം അമ്മാവൻ രാംഗോപാൽ യാദവും മുലായത്തിനൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ശിവപാൽ യാദവുമാണ് നിലയുറപ്പിച്ചത്.

ഇതിനുപിന്നാലെ മുലായം അഖിലേഷിനെ പാർട്ടിയിൽനിന്നു ആറു വർഷത്തേക്കു പുറത്താക്കുകയാണെന്നു പ്രഖ്യാപിച്ചു. എന്നാൽ ജനുവരി ആദ്യം തന്റെ അനുയായികളുടെ യോഗം വിളിച്ച അഖിലേഷ് അച്ഛനെ മാറ്റി തന്നെ പാർട്ടിയുടെ നേതൃസ്ഥാനത്ത് അവരോധിച്ചു. ഇതോടെയാണ് അച്ഛനും മകനും പാർട്ടി ചിഹ്നം സ്വന്തമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.

തന്നെ പിന്തുണയ്ക്കുന്നവരുടെ സത്യവാങ്മൂലങ്ങൾ അടങ്ങിയ ആറുപെട്ടി രേഖകളാണ് അഖിലേഷ് തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ സമർപ്പിച്ചത്. സൈക്കിൾ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ തനിക്ക് മകനേക്കാൾ പിന്തുണ കുറവാണെന്ന കാര്യം മുലായം അംഗീകരിച്ചിരുന്നതാണ്.

തെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തിനിൽക്കുന്ന സമയത്തുണ്ടായ തർക്കങ്ങളും പൊട്ടിത്തെറിയും ഒഴിവാക്കാൻ സമാജ് വാദിയിലെ മുതിർന്ന നേതാക്കളായ അസംഖാന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു.