തിരുവനന്തപുരം: തനിക്ക് സഞ്ചരിക്കാൻ ഒന്നേകാൽ കോടി രൂപയുടെ ബി എം ഡബ്ല്യൂ കാർ വാങ്ങിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മാർത്തോമ്മ സഭ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തിയോഡോഷ്യസ് മറുനാടൻ മലയാളിയോട് പറഞ്ഞു . തീർത്തും തെറ്റിധാരണജനകമായ വാർത്തയാണിത്. 7 വര്ഷം താൻ അമേരിക്കയിൽ ഭദ്രാസനാധിപൻ ആയിരുന്നു. അവിടുത്തെ സഭാവിശ്വാസികളുടെ സ്‌നേഹസമ്മാനമാണ് കാർ. എന്നാൽ കാർ തന്റെ പേരിലല്ല മാർത്തോമ്മാ സഭയുടെ ഉടമസ്ഥതയിലാണെന്നും ബിഷപ്പ് വ്യക്തമാക്കി. പുരോഹിതർ എളിമയുള്ള ജീവിതം നയിക്കണമെന്ന വിശ്വാസത്തിനു വിരുദ്ധമായി ബിഷപ്പ് കോടികളുടെ വിലയുള്ള കാറിൽ സഞ്ചരിക്കുന്നു എന്ന വാർത്ത വലിയ ചർച്ച ആയതിനു പുറകെയാണ് ഗീവർഗീസിന്റെ വിശദീകരണം.

7 വർഷത്തെ സേവനത്തിനു ശേഷം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ നോർത്ത് അമേരിക്കയിലെ സഭാവിശ്വാസികൾ തനിക്ക് ഒരു തുക സംഭാവന നൽകാൻ ശ്രമിച്ചതായി ഗീവർഗീസ് പറഞ്ഞു. ഒരു കാർ വാങ്ങാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ സ്‌നേഹപൂര്വ്വം താൻ അത് നിഷേധിച്ചു. തുടർന്ന് ഈ വിശ്വാസികൾ കേരളത്തിലെ മാർത്തോമ്മാ സഭാ സെക്രട്ടറിക്ക് ബിഷപ്പിന് കാർ വാങ്ങി നല്കണം എന്ന് അഭ്യർത്ഥിച്ച് ഈ തുക അയച്ചുകൊടുത്തു. അതനുസരിച്ച് സഭയ്ക്കു വേണ്ടി സഭാ സെക്രട്ടറി ഈ തുക മുടക്കി ഒരു ബി എം ഡബഌു കാർ വാങ്ങുകയായിരുന്നുവെന്ന് ഗീവർഗീസ് മാർ തിയോഡോഷ്യസ് മറുനാടനോട് പറഞ്ഞു.

നേരത്തെ വന്ന വാർത്തയിൽ പറഞ്ഞിരുന്നതുപോലെ ഇത് ഒന്നേകാൽ കോടി രൂപയുടെ കാറല്ല. 45 ലക്ഷം രൂപയാണ് കാറിന്റെ വില. ബി എം ഡബഌു എക്‌സ് 1 സീരീസിൽ പെട്ട കാറാണിത്. സഭയുടെ ഉടമസ്ഥതയിലാണ് കാറെന്നും തന്റെ പേരിലല്ലെന്നും ഗീവർഗീസ് പറഞ്ഞു. തിരുവല്ലയിലാണ് കാർ ഇപ്പോൾ. മുംബൈയിൽ താൻ ഇപ്പോൾ ഉപയോഗിക്കുന്നത് ഭദ്രാസനത്തിലെ പഴയ വാഹനമാണ്. തനിക്ക് ആഡംബര ഭ്രമമില്ല. എളിമയുള്ള ജീവിതം നയിക്കുന്ന ഒരാളാണ് താൻ. തന്നെക്കുറിച്ച് വന്ന വാർത്തകൾ വേദനിപ്പിച്ചു. കേരളത്തിൽ എത്തിയപ്പോൾ ബി എം ഡബ്ല്യൂ കാർ യാത്രയ്ക്കായി ഒന്ന് രണ്ടു തവണ ഉപയോഗിച്ചിട്ടുണ്ടെന്നും ബിഷപ്പ് മറുനാടനോട് പറഞ്ഞു

മാർത്തോമാ സഭയിലെ മെത്രാന് സഞ്ചരിക്കാൻ ബിഎംഡബ്ല്യൂ കാർ വാങ്ങിയെന്ന വാർത്ത സഭയ്ക്കുള്ളിൽ വലിയ വിവാദമായിരുന്നു. ഒന്നേകാൽ കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു കാർ ആണ് മെത്രാൻ സ്വന്തമാക്കിയത് എന്നായിരുന്നു വാർത്ത. അടുത്തകാലം വരെ അമേരിക്കൻ ഭദ്രാസനം ബിഷപ്പായിരുന്നു ഗീവർഗീസ്. അമേരിക്കയിൽ അതിസൗകര്യങ്ങളിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും ആഡംബരം കുറഞ്ഞ കാർ ഉപയോഗിക്കില്ലെന്ന നിലപാട് ബിഷപ്പ് കൈക്കൊണ്ടെന്നാിരുന്നു സഭയിലെ തന്നെ ചിലരുടെ അഭിപ്രായം. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമായ പ്രചരണമായിരുന്നുവെന്നാണ് ബിഷപ്പ് മറുനാടനോട് പറയുന്നത്.

സഭയിൽ നല്ലകാര്യത്തിന് വേണ്ടി പണം ചെലവഴിക്കാതെ കോടികളുടെ കാർ വാങ്ങിയ നടപടിയാണ് വിവാദങ്ങൾക്ക് കാരണം. ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അഞ്ച് ലക്ഷത്തോളം വിശ്വാസികളാണ് മാർത്തോമാ സഭയിലുള്ളത്. ഇതിൽ ഭൂരിപക്ഷവും പാവപ്പെട്ടവരുമാണ്. വീടില്ലാത്ത ഒരുപാട് പേർ സഭാ വിശ്വാസികളുണ്ട്. കുട്ടികളെ പഠിപ്പിക്കാൻ മാർഗ്ഗമില്ലാത്തവർ വേറെയുമുണ്ട്. രോഗബാധിതരായി സഹായം അഭ്യർത്ഥിക്കുന്നവരും അനേകമുണ്ട്. ഇങ്ങനെ ദാരിദ്ര്യം നേരിടുന്ന സാധാരണക്കാരുള്ള ഒരു സഭയാണ് മാർത്തോമാ സഭയെന്ന ഓർമ്മപ്പെടുത്തലാണ് വിമർശനങ്ങളിൽ നിറഞ്ഞിരുന്നത്.

യേശുക്രിസ്തുവിന്റെ ജീവിതം എളിമയുള്ളതായിരുന്നു എന്നാണ് ബിഷപ്പുമാർ വിശ്വാസികളെ പറഞ്ഞ് പഠിപ്പിക്കുന്നത്. യേശു കഴുതപ്പുറത്ത് സഞ്ചരിച്ച കാര്യവും ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. ആ യേശുവിന്റെ മഹാത്മ്യം പ്രചരിപ്പിക്കുന്നവരാണ് ആഡംബര കാറുകളിൽ കറങ്ങി നടക്കുന്നത് എന്ന പരാതിയായിരുന്നു ഉയർന്നത്. ഇത് അടിസ്ഥാന രഹിതമാണെന്നാണ് മെത്രോപൊലീത്തയുടെ നിലപാട്. കേരളത്തിൽ 250തോളം ബിഷപ്പുമാരാണ് വിവിധ സഭകളിലായി ഉള്ളത്. മാർത്തോമ സഭയിലെ ബിഷപ്പുമാർ വിവാദത്തിൽ കുടുങ്ങുന്നത് ആദ്യമായിട്ടല്ല. മൂന്ന് വർഷം മുമ്പ് ഇപ്പോഴത്തെ കൊട്ടാരക്കര ഭദ്രാസനാധിപനായ യൂയാക്കിം മാർ കുറിലോസിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നിരുന്നിരുന്നു. ഇതിന് പിന്നിൽ സഭയിലെ ഉന്നതരുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്ന വാർത്തകളും പിന്നീട് പുറത്തുവന്നു.

ഇതിന്റെ പേരിൽ ബിഷപ്പിനെ ഒരു വർഷം സഭയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. അടുത്തകാലത്ത് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ ഒരു ബ്ലേഡ് കമ്പനിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതും വിവാദമായിരുന്നു.