മുംബൈ: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു സന്ദേശമുണ്ട്. മുംബൈയിൽ എവിടെയോ ഇരിക്കുന്ന സുപ്രിയ എന്ന യുവതിയെ തേടിയുള്ള ഐശ്വര്യ എന്ന യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. മുംബൈയിൽ എവിടെയോ ഉള്ള സുപ്രിയയെ തന്റെ കാമുകൻ വഞ്ചിച്ചു കൊണ്ടിരിക്കുന്ന സത്യം അറിയിക്കാനാണ് ഐശ്വര്യ സുപ്രിയയെ തേടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

വലന്റൈൻസ് ദിനത്തിന്റെ അടുത്തദിവസം അന്ധേരിയിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കവേ, രണ്ടു പുരുഷന്മാർ തമ്മിലുള്ള സംഭാഷണം ഐശ്വര്യ കേട്ടു. തന്റെ കാമുകിയായ സുപ്രിയയെ വഞ്ചിച്ചതും മറ്റൊരു സ്ത്രീയുമായുള്ള ബന്ധവും അമൻ എന്ന യുവാവ്, സുഹൃത്തിനോടു പങ്കുവയ്ക്കുകയായിരുന്നു.

എല്ലാം കേട്ട സുഹൃത്ത്, 'സാരമില്ല, സുപ്രിയ ഇതു കണ്ടുപിടിക്കില്ല' എന്നു പറഞ്ഞ് അമനെ ആശ്വസിപ്പിച്ചു. ഇതു കേട്ടതോടെ എല്ലാം സുപ്രിയയെ അറിയിക്കണമെന്ന് ഐശ്വര്യ ശർമ തീരുമാനിച്ചു. തനിക്കറിയാത്ത ഏതോ ഒരു സുപ്രിയയ്ക്കുവേണ്ടി ഫെയ്‌സ് ബുക്കിൽ താനറിഞ്ഞ രഹസ്യം എഴുതുകയാണ് ഐശ്വര്യ ചെയ്തത്.

ഐശ്വര്യയുടെ ഫേസ്‌ബുക്ക് സന്ദേശം ഒട്ടേറെപ്പേർ പങ്കിട്ടതോടെ 'സേവ് സുപ്രിയ' എന്ന പേരിൽ സമൂഹമാധ്യമ പ്രചാരണവും ആരംഭിച്ചു. എന്നാൽ വെറും പ്രശസ്തിക്കു വേണ്ടിയുള്ള ഐശ്വര്യയുടെ തട്ടിപ്പാണു പോസ്റ്റെന്ന ആരോപണവും ഉയരുന്നുണ്ട്.