ലോകത്തെ പല രാജ്യങ്ങളിലെ പെട്രോളിന്റെ വില താരതമ്യപ്പെടുത്തി, ഇന്ത്യയിലെ ഉയർന്ന വിലയെ കുറ്റപ്പെടുത്തി പലപ്പോഴും പോസ്റ്റുകൾ വരാറുണ്ടല്ലോ. പെട്രോളിന്റെ വില എന്നത് ഇന്ത്യയിൽ സപ്പ്‌ലൈയും ഡിമാൻഡും വച്ചോ അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വില വച്ചോ മാത്രം തീരുമാനിക്കപ്പെടുന്ന ഒന്നല്ല, മറിച്ച് കേന്ദ്ര സർക്കാരിന്റെ ഒരു തീരുമാനത്തിന്റെ മേൽ ഉള്ളതാണെന്ന് ഞാൻ ഒരിക്കൽ എഴുതിയിരുന്നു.

അതു പോലെ തന്നെ കറൻസിയുടെ മൂല്യത്തെപ്പറ്റിയും തെറ്റിദ്ധാരണകൾ ഉണ്ട്, പ്രധാനമായി രണ്ടെണ്ണം.

  1. അമേരിക്കൻ ഡോളറിനെക്കാൾ ഉയർന്ന മൂല്യമുള്ള കറൻസികൾ നല്ല സമ്പദ്വ്യവസ്ഥയുടെ സൂചനയാണ്. അതുപോലെ അമേരിക്കൻ ഡോളറിനെക്കാളും താഴ്ന്ന മൂല്യം ഉള്ളവ മോശമായ സമ്പദ്വ്യവസ്ഥയെ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കറൻസിയെ ഗൾഫ് നാടുകളിലെ കറൻസിയുമായി താരതമ്യം ചെയ്ത് പലപ്പോഴും ഇങ്ങനെ ആളുകൾ പറഞ്ഞു കാണാറുണ്ട്.
  2. ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം (അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച്) ഉയരുന്നത് ആ രാജ്യത്തിന് നല്ലതാണ്. ഇന്ത്യയിലെ രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റ് ഡോളറിനെ അപേക്ഷിച്ച് നാല്പതു രൂപ ആകും എന്നൊക്ക മേനി പറയുന്നതും സ്വപ്നം കാണുന്നതും അതുകൊണ്ടാണ്.

ഡോളറുമായി ഉള്ള താരതമ്യം എടുക്കാം. മധ്യേഷ്യയിലെ ഒരു രാജ്യമാണ് ജോർദ്ദാൻ. അവിടുത്തെ റിയാലിന്റെ വില യു എസ് ഡോളറിലും ഉയരെ ആണ്. 1.41 അമേരിക്കൻ ഡോളർ കൊടുത്താലേ ഒരു ജോർദ്ദാൻ റിയാൽ കിട്ടുകയുള്ളു. ലോക രാജ്യങ്ങളിലെ ജി ഡി പി വച്ച് എൺപത്തി ഒൻപതാം സ്ഥാനം ആണ് ജോർദാന്. ആളോഹരി ജി ഡി പി അയ്യായിരം ഡോളറോളം വരും.

ഇനി ജപ്പാന്റെ കാര്യം എടുക്കാം. ലോകത്തെ ജി ഡി പി റാങ്കിങ്ങിൽ മൂന്നാമതുള്ള രാജ്യമാണ് ജപ്പാൻ. ആളോഹരി ജി ഡി പി നാല്പതിനായിരം ഡോളറോളം വരും. എന്നാൽ ഡോളറിനെ അപേക്ഷിച്ച് ജാപ്പനീസ് കറൻസി ആയ യെന്നിന്റെ വില ഏറെ കുറവാണ്. നൂറ്റിപ്പത്ത് യെൻ കൊടുത്താലേ ഒരു യു എസ് ഡോളർ കിട്ടൂ. അപ്പോൾ നൂറ്റി അൻപത് യെൻ കൊടുത്താലേ ഒരു ജോർദ്ദാൻ റിയാൽ കിട്ടൂ. അതുകൊണ്ട് മാത്രം ജോർദ്ദാനിലെ സമ്പദ്വ്യവസ്ഥ ജപ്പാനെക്കാളും ഉയർന്നതാകുന്നില്ലല്ലോ.

ഒരു അമേരിക്കൻ ഡോളറിന് മുപ്പതിനായിരം വേണ്ടി വരുന്ന ഇറാനിയൻ റിയാൽ തൊട്ട് മൂന്ന് അമേരിക്കൻ ഡോളർ കൊടുത്താൽ കിട്ടുന്ന കുവൈറ്റ് ദിനാർ വരെയുള്ള കറൻസികൾ ഉണ്ട്. ഈ കറൻസി വിലകൾ ഒന്നും ആ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ശക്തിയോ സ്ഥിരതയോ രേഖപ്പെടുത്തുന്നില്ല. ഇറാന് വേണമെങ്കിൽ അവരുടെ ഇപ്പോഴത്തെ റിയാൽ എല്ലാം പിൻവലിച്ച് കുവൈറ്റി ദിനാറിനെക്കാളും വിലയുള്ള പുതിയ കറൻസി ഇറക്കാം, തിരിച്ചും. അങ്ങനെ ചെയ്ത ചരിത്രങ്ങൾ അനവധിയുണ്ട്. ഇറാനിൽ തന്നെ ആയിരത്തി തൊള്ളായിരത്തി മുപ്പത്തി രണ്ടിൽ അവിടുത്തെ കറൻസിയായിരുന്ന തൊമാനിനെ മാറ്റിയിട്ടാണ് റിയാൽ കൊണ്ടുവന്നത്. ഒരു തൊമാനിനു പത്തു റിയാൽ എന്നായിരുന്നു അന്നത്തെ വിനിമയ നിരക്ക്. (അതിശയം എന്താണെന്ന് വച്ചാൽ തൊമാൻ പോയി നൂറു വർഷം ആവാറായിട്ടും ഇറാൻകാർ ഇപ്പോഴും സാധനങ്ങളുടെ വില പറയുന്നത് തൊമാനിലാണ്. ഇറാനിൽ എത്തുന്ന സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാര്യം ആണിത്. നിലവിലില്ലാത്ത കറൻസി വച്ചിട്ടാണ് അവിടെ കച്ചവടമെല്ലാം).

രണ്ടാമത്തെ കാര്യം കറൻസിയുടെ മൂല്യം വർദ്ധിക്കുന്നതാണ് രാജ്യത്തിന് നല്ലത് എന്ന ചിന്തയാണ്. ഇതും ശരിയല്ല. ലോകത്ത് എവിടെ കുഴപ്പമുണ്ടായാലും മൂല്യം വർദ്ധിക്കുന്ന കറൻസിയാണ് സ്വിറ്റ്‌സർലാൻഡിലേത്. ഇവിടുത്തെ സെൻട്രൽ ബാങ്കിന്റെ പ്രധാന തലവേദനയും ഇതാണ്. ഫ്രാങ്കിന്റെ മൂല്യം കൂടുമ്പോൾ സ്വിറ്റസർലാന്റിൽ ഉണ്ടാക്കുന്ന ചോക്കലെറ്റിന്റെ വില മറ്റുള്ള രാജ്യങ്ങളിൽ കൂടും, അപ്പോൾ ബെൽജിയം ഉണ്ടാക്കുന്ന ചോക്കലേറ്റ് ആളുകൾ മേടിക്കാൻ തുടങ്ങും. സ്വിറ്റ്‌സർലാന്റിൽ വരുന്ന ടൂറിസ്റ്റുകൾക്ക് ചെലവ് കൂടും, അപ്പോൾ അവർ ആസ്ട്രിയയിലേക്ക് പോകും. ഓരോ രാജ്യത്തിന്റെയും കയറ്റുമതിയും ഇറക്കുമതിയും അനുസരിച്ച് കറൻസിയുടെ വില കൂടുന്നതും കുറയുന്നതും ഗുണമായോ പാരയായോ വരാം. ഇന്ത്യയിലെ കറൻസിയുടെ വില ഡോളറിനെ അപേക്ഷിച്ച് നാല്പതാകുന്നതോ എൺപതാകുന്നതോ ആണ് രാജ്യത്തിന് നല്ലത് ? എന്ന ചോദ്യത്തിന്റെ ഉത്തരം അത്ര ലളിതമല്ല. അതുകൊണ്ടാണ് രണ്ടു ശ്രീ ഉള്ള ഒരാൾ നാല്പത് സ്വപ്നം കാണുമ്പോൾ ഒറ്റ ശ്രീ ഉള്ള രണ്ടാമൻ എൺപത് മാനത്ത് കാണുന്നത്.