തിരുവനന്തപുരം: വി.ടി. ബൽറാം എംഎൽഎയ്ക്ക് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് കെ. മുരളീധരൻ എംഎൽഎ രംഗത്ത്. കോൺഗ്രസിനെതിരേ ചാരിത്യ്‌ര പ്രസംഗം നടത്തുന്ന സഖാക്കൾക്ക് വാസവദത്തയുടെ മുഖമാണുള്ളതെന്ന് മുരളീധരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കോൺഗ്രസിനെ സംസ്‌കാരം പഠിപ്പിക്കാൻ സിപിഎം വളർന്നിട്ടില്ല. ജീവിച്ചിരിക്കുന്നവരും, അല്ലാത്തതുമായ കോൺഗ്രസ് നേതാക്കന്മാരെപ്പറ്റി സിപിഎം നേതാക്കൾ നടത്തിയിട്ടുള്ള സംസ്‌കാരശൂന്യമായ പ്രസ്താവനകൾ കേരളം മറന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

കെ മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വർത്തമാന കാലഘട്ടത്തിൽ സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കടുത്ത ആശയ ദാരിദ്ര്യം. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വി.ടി ബൽറാമിന് എതിരായുള്ള നീചമായ പരാക്രമങ്ങൾ. ഇതിനെ ശക്തമായി അപലപിക്കുന്നു...

നിയമസഭയിലെ മിടുക്കരായ യുവ എംഎ‍ൽഎ മാരിൽ ഒരാളാണ് വി.ടി.ബൽറാം. അഭിപ്രായങ്ങൾ ധീരമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനും, അതിനോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശം പൊതു സമൂഹത്തിനുമുണ്ട്. കാരണം ബൽറാം അഭിപ്രായ സ്വാതന്ത്ര്യമുള്ള കോൺഗ്രസ്സുകാരനാണ്. അദ്ദേഹത്തെ തിരുത്തുവാനുള്ള അധികാരവും കോൺഗ്രസ്സ് പാർട്ടിക്കുണ്ട്. AKG യ്ക്ക് എതിരെയുള്ള പരാമർശം വേണ്ടിയിരുന്നില്ല എന്ന് ഒരു ജ്യേഷ്ടന്റെ അവകാശത്തോട് കൂടി ഞാനത് പറയുകയും ചെയ്തു. പക്ഷെ അതിന്റെ പേരിൽ ബൽറാമിനെ പിച്ചി ചിന്താമെന്നും മാപ്പ് പറയിപ്പിക്കാമെന്നും ഒരു മാർക്‌സിസ്റ്റുകാരനും വ്യാമോഹിക്കേണ്ട.

കോൺഗ്രസ്സിനെ സംസ്‌കാരം പഠിപ്പിക്കാൻ സിപിഎം വളർന്നിട്ടില്ല. ജീവിച്ചിരിക്കുന്നവരും, അല്ലാത്തതുമായ കോൺഗ്രസ്സ് നേതാക്കന്മാരെപ്പറ്റി നിങ്ങൾ നടത്തിയിട്ടുള്ള സംസ്‌കാര ശൂന്യമായ പ്രസ്താവനകൾ കേരളം മറന്നിട്ടില്ല. ശ്രീനാരായണ ഗുരു മുതൽ ക്രിസ്തുവിനെ വരെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും കുരിശിലേറ്റിയവരാണ് നിങ്ങൾ. ഗാന്ധി മുതൽ നെഹ്രു കുടുംബത്തെ വരെ സംസ്‌കാര ശൂന്യത കൊണ്ട് അടച്ചാക്ഷേപിച്ചവരാണ് നിങ്ങൾ.

രാഷ്ട്രീയ സദാചാരത്തിന്റെ സർവ്വ സീമകളും ലംഘിച്ച് കോൺഗ്രസ്സ് നേതാക്കന്മാരേയും അവരുടെ കുടുംബങ്ങളേയും ക്രുരമായി വ്യക്തിഹത്യ നടത്തിയവരാണ് നിങ്ങൾ. ഒരു പുരുഷായുസ്സ് മുഴുവൻ ശ്രീ. കെ.കരുണാകരനേയും കുടുംബത്തേയും പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച് കൊണ്ട് വേട്ടയാടിയവരാണ് നിങ്ങൾ. അന്ധമായ കോൺഗ്രസ്സ് വിരോധം മൂത്ത് സംഘിസത്തിന് വെള്ളവും വളവുമൊഴിച്ചവരാണ് നിങ്ങൾ...

മുത്തച്ഛന്റെ പ്രായമുള്ള വി.എസി നെ പിതൃശൂന്യൻ എന്ന് വിളിച്ച് ക്യാപിറ്റൽ പണിഷ്‌മെന്റ് പ്രഖ്യാപിച്ച യുവ നേതാവിനെ എംഎ‍ൽഎ യാക്കിയ പാർട്ടിയാണ് ബൽറാമിനെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. പിതൃശൂന്യനും, 'നികൃഷ്ട ജീവി'യും, 'പരനാറി'യും, 'കടക്ക് പുറത്തും 'മറ്റേപ്പണി' യുമൊന്നും കേരളം മറന്നിട്ടില്ല. ഇവരാണ് കോൺഗ്രസ്സിനെ സംസ്‌കാരം പഠിപ്പിക്കുന്നത്. ചരിത്രത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ബൽറാം ചെയ്തിട്ടുള്ളത്. അത് ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. നിങ്ങൾക്കത് ആശയപരമായി നേരിടാം. അതിന് പകരം എംഎ‍ൽഎ ഓഫീസ് അടിച്ച് തകർത്തും, കല്ലെറിഞ്ഞും, ചീമുട്ടയെറിഞ്ഞും, അസഭ്യവർഷം നടത്തിയും നേരിടുന്നത് ശുദ്ധ ഫാസിസമാണ്. രാഷ്ട്രീയ ഫാസിസം. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള സംഘപരിവാർ ഫാസിസത്തിന്റെ വികൃതമായ മറ്റൊരു മുഖമാണിത്.

ദുരിതാശ്വാസ ഫണ്ട് അടിച്ചുമാറ്റാൻ ശ്രമിച്ച് പിടിക്കപ്പെട്ടതിന്റെ ജാള്യതയും ഭരണപരാജയത്തിന്റെ നഗ്‌നതയും അക്രമം കൊണ്ട് മറയ്ക്കാമെന്നാണ് സിപിഎമ്മിന്റെ വിചാരമെങ്കിൽ പ്രതിരോധത്തിന്റെ കോട്ടകൾ കെട്ടി ബൽറാമിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുവാൻ ഞങ്ങൾക്കറിയാം. കോൺഗ്രസ്സിനെതിരെ ചാരിത്ര്യ പ്രസംഗം നടത്തുന്ന സഖാക്കൾക്കും മുൻഗാമികൾക്കും വാസവദത്തയുടെ മുഖമാണുള്ളത്. അതു മറക്കണ്ട...