ചെന്നൈ: കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകാത്തതിനാൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്‌നാട് ടീമിൽ മുൻ ഇന്ത്യൻ ഓപ്പണർ മുരളി വിജയിയെ ഒഴിവാക്കി. ടീമിലെ താരങ്ങൾ രണ്ട് ഡോസ് കോവിഡ് വാക്സിനെടുക്കണമെന്നും ബയോ ബബിളിൽ കഴിയണമെന്നുമാണ് ബിസിസിഐ നൽകുന്ന നിബന്ധന. എന്നാൽ ഇത് അനുസരിക്കാൻ മുരളി വിജയ് തയ്യാറായില്ല. ഇതേ തുടർന്നാണ് മുരളി വിജയിയെ ഒഴിവാക്കിയത്.

കളിക്കാർ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിസിസിഐയുടേത്. എന്നാൽ വാക്‌സിൻ സ്വീകരിക്കണമോ എന്നതിൽ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം കളിക്കാർക്കാണ്. വാക്‌സിൻ സ്വീകരിക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ വാക്‌സിൻ എടുക്കാൻ മുരളി വിജയ് മടിക്കുന്നു, ബിസിസിഐ വൃത്തങ്ങൾ പറയുന്നു.

ടൂർണമെന്റ് തുടങ്ങാൻ ഒരാഴ്ച സമയമുള്ളപ്പോൾ കളിക്കാർ ബയോ ബബിളിൽ പ്രവേശിക്കേണ്ടതായുണ്ട്. എന്നാൽ മുരളി വിജയ് ടീമിനൊപ്പം ചേർന്നില്ല. ഇതോടെ മുരളിയെ ഒഴിവാക്കി തമിഴ്‌നാട് ടീം പ്രഖ്യാപിക്കുകയായിരുന്നു. ഇനി വാക്‌സിൻ സ്വീകരിച്ച് ബബിളിൽ കഴിയാൻ തയ്യാറായി മുരളി വിജയ് തിരിച്ചെത്തിയാലും ഫിറ്റ്‌നസ് തെളിയിച്ചതിന് ശേഷം മാത്രമാവും സെലക്ഷന് പരിഗണിക്കുക.

2020 ഐപിഎൽ സീസണിലാണ് മുരളി വിജയി അവസാനമായി ക്രിക്കറ്റ് മത്സരം കളിച്ചത്. തമിഴ്‌നാടിന് വേണ്ടിയും കർണാടകയ്ക്ക് വേണ്ടിയും മുരളി വിജയ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്. 2018 ഡിസംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായാണ് മുരളി വിജയ് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.