ചെന്നൈ: തമിഴ്‌നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ വീണ്ടും മുൻ ഇന്ത്യൻ താരം മുരളി വിജയിയെ 'ഡി കെ' വിളികളുമായി പ്രകോപ്പിച്ച് ആരാധകർ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പിന്നാലെ ആരാധകരുടെ നേർക്കു തർക്കിക്കുന്നതിനായി ബൗണ്ടറി ലൈനിലെ പരസ്യ സ്‌ക്രീനുകൾ കടന്ന് മുരളി വിജയ് എത്തുന്നതും വീഡിയോയിൽ കാണാം. മുരളി വിജയ് ആരാധകർക്കു നേരെ പോകുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തിരിച്ചയക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ മത്സരത്തിനിടെ ഇത്തരത്തിൽ ഡി കെ വിളികളുമായി ആരാധകർ നിറഞ്ഞപ്പോൾ താരം കൈയടിക്കുന്നതും പിന്നാലെ കൈ കൂപ്പുന്നതും വൈറലായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ആരാധകർ താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ ഇത്തവണ താരം പ്രകോപിതനായി.

ആരാധകർ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കിന്റെ ചുരുക്കപ്പേരായ 'ഡികെ' എന്നു ഗാലറിയിൽനിന്ന് ഉറക്കെ വിളിച്ചതിൽ മുരളി വിജയ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് തമിഴ്‌നാട് പ്രീമിയർ ലീഗിലെ മത്സരത്തിനിടെ മുരളി വിജയ് ആരാധകർക്കു നേരെ തിരിഞ്ഞത്. താരം ആരാധകരോടു തർക്കിക്കുന്നതും വിഡിയോയിലുണ്ട്. 'ഡികെ' വിളികൾ ആവർത്തിച്ചതിനാലാണ് താരം ആരാധകരോടു തർക്കിച്ചതെന്നാണു വിവരം. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോൾ തമിഴ്‌നാട്ടിലെ ആഭ്യന്തര ട്വന്റി20 ലീഗിലാണു കളിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മുരളി വിജയും ദിനേശ് കാർത്തിക്കും ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്‌നാടിന്റെ സൂപ്പർ താരങ്ങളാണെങ്കിലും ഇരുവരും തമ്മിൽ അത്ര നല്ല വ്യക്തിബന്ധമല്ല നിലവിൽ. തമിഴ്‌നാടിനായി ഒരുമിച്ച് കളിക്കുന്ന കാലത്ത് ദിനേശ് കാർത്തിക്കിന്റെ ആദ്യ ഭാര്യ നികിതയുമായി പ്രണയത്തിലായ മുരളി വിജയ് പിന്നീട് അവരെ വിവാഹം കഴിച്ചിരുന്നു. ഇതാണ് ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും അകലാനുള്ള പ്രധാന കാരണം.

അടുത്ത സുഹൃത്തിൽ നിന്നും നേരിട്ട ദുരനുഭവം ദിനേശ് കാർത്തിക്കിന്റെ കരിയറിനെയും വ്യക്തിജീവിതത്തേയും ബാധിച്ചിരുന്നു. എം എസ് ധോണിക്ക് മുമ്പ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ദിനേശ് കാർത്തിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും കരിയർ ഗ്രാഫ് പെട്ടെന്ന് മോശമായി, ടീമിൽ നിന്നും തഴയപ്പെടുന്ന സാഹചര്യം വരെയുണ്ടായി. രഞ്ജി ട്രോഫിയിൽ അടക്കം ആഭ്യന്തര ക്രിക്കറ്റിലും താരത്തിന് മോശം കാലമായിരുന്നു അത്. നാളുകൾ നീണ്ട ഇടവേളകൾക്ക് ശേഷമാണ് താരം ഐപിഎൽ അടക്കം സജീവമാവുകയും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് വഴി ഒരുങ്ങുകയും ചെയ്തത്.

ഭാര്യ ഗർഭിണിയാണെന്നും അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ തന്റെ സഹപ്രവർത്തകനാണെന്നും ഭാര്യയുടെ വായിൽ നിന്ന് കേൾക്കേണ്ടി വന്നതോടെയാണ് നികിതയുമായുള്ള ബന്ധം ദിനേശ് കാർത്തിക് അവസാനിപ്പിച്ചത്. പിന്നീട് നികിതയും മുരളിയും വിവാഹിതരായി.

ദിനേശ് കാർത്തിക്കിന്റെ ജീവത്തിത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. ദിനേശ് കാർത്തിക് ക്യാപ്റ്റനായിരുന്ന തമിഴ്‌നാട് രഞ്ജി ടീമിലെ സഹകളിക്കാരൻ. ആദ്യം മുരളി വിജയ്, ഡികെയുടെ പത്‌നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്‌നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റൻസി. ചെന്നൈയ്ക്കു ഒരു ഐപിൽ ടീം ഉണ്ടായപ്പോൾ, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് ഡികെ യ്ക്ക് സ്വന്തമായിരുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി. പേഴ്സണൽ ലൈഫിലും, പ്രൊഫഷണൽ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായി.

നികിതയുമായുള്ള വിവാഹബന്ധം വേർപെടുത്തിയശേഷം മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെയാണ് ദിനേശ് കാർത്തിക് പിന്നീട് വിവാഹം കഴിച്ചത്. ഇന്ത്യയുടെ നാഷണൽ സ്‌ക്വാഷ് പ്ലയെർ ദീപിക പള്ളിക്കൽ ജീവിതത്തിലേക്ക് വന്നതോടെ ഡികെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തി. ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലിൽ എന്നെന്നും ഓർമ്മിക്കാനൊരു ഇന്നിങ്‌സ് കളിച്ചു. 2019 ലെ ഏകദിന വേൾസ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. ജീവിതവും കരിയറും തിരിച്ചുപിടിച്ച ദിനേശ് കാർത്തികിന്റെ ജീവിതത്തിലേക്ക് സന്തോഷം പടർത്തി ഇരട്ടക്കുട്ടികൾ ജനിച്ചു. വീണ്ടുമൊരു ഇടവേളയ്ക്ക് ശേഷം ദിനേശ് കാർത്തിക് ഇന്ത്യൻ നിരയിൽ തിരിച്ചെത്തി മികച്ച പ്രകടനം തുടരുകയാണ്.

വ്യക്തിപരമായ കാരണങ്ങളാൽ രണ്ട് വർഷമായി സജീവ ക്രിക്കറ്റിലില്ലാതിരുന്ന മുരളി വിജയ് ഇപ്പോൾ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. 2018ൽ ഓസ്ട്രേലിയക്കെതിരെ പെർത്തിലായിരുന്നു വിജയ് ഇന്ത്യക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. ഐപിഎൽ 2020 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിലും കളിച്ചിരുന്നു. തമിഴ്‌നാട് പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടാണ് വിജയ് ഇപ്പോൾ ക്രിക്കറ്റിൽ തിരിച്ചെത്തിയിരിക്കുന്നത്. ദിനേശ് കാർത്തിക് ആകട്ടെ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളുടെ കരുത്തിൽ ഇന്ത്യയുടെ ഫിനിഷറായി ടി20 ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണിപ്പോൾ.

ടിഎൻപിഎല്ലിൽ റൂബി ട്രിച്ചി വാരിയേഴ്‌സ് ടീമിന്റെ താരമാണ് മുരളി വിജയ്. ക്രിക്കറ്റിൽനിന്നു ചെറിയ ഇടവേള എടുത്തതാണെന്നും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്നും ടിഎൻപിഎൽ മത്സരത്തിനിടെ മുരളി വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

''കഴിയുന്നത്രയും കാലം കളിക്കണമെന്നാണ് എന്റെ ആഗ്രഹം. ചെറിയ ഇടവേളയിലായിരുന്നു. എന്റെ കുടുംബത്തിന്റെ കാര്യം കൂടി നോക്കേണ്ടതുണ്ട്. ഇപ്പോൾ ക്രിക്കറ്റ് ആസ്വദിച്ചു കളിക്കുന്നുണ്ട്. ശരീരം ഫിറ്റാണ്. തമിഴ്‌നാട് ലീഗിൽ ടീമിനായി മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.'' മുരളി വിജയ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഇന്ത്യയ്ക്കായി 61 ടെസ്റ്റുകളും 17 ഏകദിനവും ഒൻപത് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണു മുരളി വിജയ്.

അതേ സമയം തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനെയും ബിസിസിഐയെയും പുകഴ്‌ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലായതുകൊണ്ടാണ് ദിനേഷ് കാർത്തിക്ക് ഈ പ്രായത്തിലും ക്രിക്കറ്റിലുള്ളതെന്നും പാക്കിസ്ഥാനിലായിരുന്നെങ്കിൽ കാർത്തിക്കിന് ആഭ്യന്തര ക്രിക്കറ്റിൽ പോലും ഇടം കിട്ടില്ലായിരുന്നെന്നും സൽമാൻ ബട്ട് യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു.

'' ഇന്ത്യയിൽ യുവതാരങ്ങൾ വളരെ നന്നായി കളിക്കുന്നു. ബെഞ്ചിലുള്ള താരങ്ങളെക്കുറിച്ചുവരെ ഇന്ത്യ ഗൗരവമായി ചിന്തിക്കുന്നു. മികച്ചൊരു ടീമിനെയാണ് ഇന്ത്യ തയാറാക്കിയെടുത്തിരിക്കുന്നത്. ശുഭ്മൻ ഗിൽ ഏകദിനത്തിൽ നല്ല കളി പുറത്തെടുക്കുന്നു. ദിനേഷ് കാർത്തിക്ക് ഫിനിഷറുടെ റോളിൽ തിളങ്ങുന്നു. സൂര്യകുമാർ യാദവ് ഓരോ ദിവസവും പുരോഗതി നേടുന്നു. ശ്രേയസ് അയ്യരുമുണ്ട്. ബോളിങ്ങിൽ അർഷ്ദീപ് സിങ്ങും ഇപ്പോൾ തിളങ്ങുന്നു. ഇന്ത്യയ്ക്ക് പ്രതിഭകളേറെയുണ്ട്'' സൽമാൻ ബട്ട് വ്യക്തമാക്കി.